Thursday 23 July 2020 04:11 PM IST : By സ്വന്തം ലേഖകൻ

ഇനിയില്ല ‘ഉത്രാട’ത്തിലേക്ക്; എട്ടു പേർക്ക് പുതുജീവിതം സമ്മാനിച്ച അനുജിത്തിന് നാടിന്റെ കണ്ണീരഞ്ജലി

anujith6678789

അവയവ ദാനത്തിലൂടെ എട്ടുപേർക്ക് പുതുജീവിതം സമ്മാനിച്ച് മരണത്തിലും മാതൃകയായ അനുജിത്തിന് (28) നാടിന്റെ യാത്രാമൊഴി. ഇന്നലെ രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി നാട്ടിലെത്തിച്ചു. കുളക്കടയിൽ ഒരു വർഷം മുൻപ് അനുജിത്ത് വാങ്ങിയ വീട്ടിലേക്കാണ് ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം ആദ്യമെത്തിച്ചത്. അര മണിക്കൂറിനകം ഇരുമ്പനങ്ങാട്ടെ കുടുംബ വീട്ടിലേക്കു ‌ കൊണ്ടുപോയി. 4 മണിയോടെ സംസ്കരിച്ചു. അനുജിത്തിന്റെ മൂന്നു വയസ്സുകാരൻ മകൻ എഡ്‌വിനും അനുജിത്തിന്റെ സുഹൃത്തുക്കളും ചേർന്ന് ചിതയ്ക്കു തീ കൊളുത്തി.

ഇനിയില്ല ‘ഉത്രാട’ത്തിലേക്ക്

സ്വർണം വിറ്റും ബാങ്ക് വായ്പ തരപ്പെടുത്തിയും ഒരു വർഷം മുൻപാണ് അനുജിത്ത് കുളക്കടയിൽ വീടു വാങ്ങിയത്. നവീകരണവും കഴിഞ്ഞ് ഈ വർഷം ജനുവരിയിലായിരുന്നു ഉത്രാടം എന്ന പേരിട്ട പുതിയ വീടിന്റെ ഗൃഹപ്രവേശം. അനുജിത്തിന്റെ ഭാര്യ പ്രിൻസി രാജു കൊട്ടാരക്കര മൈലം സ്വദേശിനിയാണ്. സ്വകാര്യ ജ്വല്ലറി ജീവനക്കാരിയായ പ്രിൻസിയുടെ കൂടി ആഗ്രഹം അനുസരിച്ചാണ് പുതിയ വീട് വാങ്ങിയത്. ആഗ്രഹിച്ച് വാങ്ങിയ വീട്ടിൽ ഇന്നലെ അനുജിത്ത് അവസാനമായി എത്തിയപ്പോൾ പ്രിൻസിയെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ സമീപവാസികളുടെ ഹൃദയം കവർന്നിരുന്നു ഇവർ.

ചങ്ങാതികളല്ല, ചങ്കാണ് ഇവർ... അവയവദാനത്തിന് സുഹൃത്തുക്കളും തയാർ

വെറും ചങ്ങാതികൾ അല്ല, ചങ്കായിരുന്നു അനുജിത്തിന് സുഹൃത്തുക്കൾ. അപകട വിവരം അറിഞ്ഞ നിമിഷം മുതൽ ഓടിയെത്തിയ കൂട്ടുകാർക്ക് ഇതു വരെയും വിശ്രമമില്ലായിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ മുൻകയ്യെടുത്തതും ചികിത്സയ്ക്കു വേണ്ട പണം കണ്ടെത്തിയതും എല്ലാം സുഹൃത്തുക്കൾ തന്നെ. ആശുപത്രിയിൽ കൂട്ടിരിക്കാനും ഒടുവിൽ മരണത്തിന് കീഴടങ്ങിയപ്പോൾ അവയവദാനത്തിന്റെ ക്രമീകരണങ്ങൾ ഒരുക്കാനും മൃതദേഹം വീട്ടിലെത്തിച്ചു സംസ്കരിക്കാനും എല്ലാം ഇവർ ഒപ്പം നിന്നു. 

അനുജിത്തിന്റെ മകന് ഒപ്പം അന്ത്യകർമങ്ങളിലും ഇവർ പങ്കാളികളായി. അനുജിത്ത് കാട്ടിയ മാതൃക പിന്തുടരാനുള്ള നീക്കത്തിലാണ് ഇവർ. എല്ലാവരും അവയവദാന സമ്മതപത്രം നൽകുമെന്ന് ഉറ്റചങ്ങാതി എം.എസ്. അഖിൽ പറഞ്ഞു. ഗണേശ്, ശ്രീനാഥ്, രാജേഷ്,അനില, എം.പി. അഖിൽ, പ്രസൂൻ തുടങ്ങി കൂട്ടുകാരുടെ നിര നീളുന്നു.

Tags:
  • Spotlight