ചെന്നൈ വില്ലുപുരം സ്വദേശിയായ അനുപ്രിയയെന്ന ഒൻപതു വയസ്സുകാരിയെ സ്നേഹം കൊണ്ട് ചേര്‍ത്തുപിടിക്കുകയാണ് കേരളക്കര. കഴിഞ്ഞ നാലു വര്‍ഷത്തെ സമ്പാദ്യമായ 8000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ് ഈ കുരുന്ന്. പിറന്നാളിന് സൈക്കിള്‍ വാങ്ങാന്‍ കൂട്ടിവച്ചിരുന്നതാണ് ഈ പണം. കേരളത്തിന്റെ ദുഃഖം കണ്ടതോടെ വീട്ടുകാരുടെ പിന്തുണയോടെ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
കേരളത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ ഈ സമ്പാദ്യം ഉപയോഗിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അനുപ്രിയ പറയുന്നു. ഈ കുരുന്നിന്റെ നല്ല മനസ്സിനെ അഭിവാദ്യമര്‍പ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോഴ്‌സ് രംഗത്തുവന്നു. ഇനിയുള്ള അനുപ്രിയയുടെ എല്ലാ പിറന്നാളിനും ഓരോ വർഷവും പുതിയ സൈക്കിള്‍ സമ്മാനമായി നല്‍കുമെന്ന് ചെയര്‍മാന്‍ പങ്കജ് മുന്‍ജല്‍ അറിയിച്ചു. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം അനുപ്രിയയെ അഭിനന്ദിച്ച് എത്തിയത്.
ദിവസവും അച്ഛൻ നൽകിയ അഞ്ച് രൂപ നാണയങ്ങൾ കൂട്ടിവച്ചാണ് അനുപ്രിയ 8000 രൂപ സമ്പാദിച്ചത്. ചെന്നൈയിൽ സ്വകാര്യ ട്യൂഷന്‍ സെന്റര്‍ നടത്തുകയാണ് അനുപ്രിയയുടെ അച്ഛന്‍ കെ സി ഷണ്‍മുഖം. കേരളമാകെ ഈ കുഞ്ഞിനോട് കടപ്പെട്ടിരിക്കുന്നു എന്നാണ് വൈറലായ വിഡിയോയ്‌ക്ക് കീഴെ പലരും അഭിപ്രായം രേഖപ്പെടുത്തിയത്. വിഡിയോ കാണാം;