ആരോഗ്യ പരിപാലനം അടുത്ത ഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ നഴ്‌സിങ്ങിന്റെ പരിണാമം എങ്ങനെയായിരിക്കുമെന്ന ചോദ്യമാണു രാജ്യാന്തര നഴ്‌സസ് ദിനത്തിന്റെ ആപ്ത വാക്യം. ലോകം നഴ്‌സിങിന്റെ അടുത്ത തലത്തിലേക്കു ചുവടു വയ്ക്കുമ്പോള്‍ ഇന്ത്യയില്‍ ഇന്നും ചെയ്യുന്ന ജോലിക്കു തക്കതായ പ്രതിഫലം ലഭിക്കാത്ത പ്രഫഷനുകളില്‍ ഒന്നാണു നഴ്‌സിങ് എന്നതാണു യാഥാര്‍ഥ്യം. സഹജീവിയോടുള്ള കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും കഥകള്‍ പകര്‍ത്തിയെഴുതാന്‍ കഴിയുന്ന ഒട്ടേറെ മുഖങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. കോവിഡിനെതിരെ പടപൊരുതാന്‍ പിപിഇ കിറ്റുകള്‍ക്കുള്ളില്‍ വെന്തുരുകുന്നവര്‍ മുതല്‍ വാക്‌സീന്‍ ഡ്യൂട്ടിയില്‍ പകലന്തിയോളം പണിയെടുക്കുന്നവര്‍ വരെ ആ കൂട്ടത്തിലുണ്ട്.
പിപിഇ കിറ്റിനുള്ളിലെ കണ്ണീര്‍ നനവ്
കോവിഡിന്റെ തുടക്കം മുതല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടി ചെയ്യുകയാണ് കുടയത്തൂര്‍ സ്വദേശി അനുര ജോബി. പിപിഇ കിറ്റുകൊണ്ട് ദേഹം മുഴുവന്‍ പൊതിഞ്ഞു കെട്ടിയാണ് കോവിഡ് വാര്‍ഡില്‍ കയറുന്നതെങ്കിലും ശബ്ദം കൊണ്ട് മിക്ക രോഗികളും തങ്ങളെ തിരിച്ചറിയുമെന്ന് അനുര പറയുന്നു. ഡ്യൂട്ടിക്കിടയിലെ ഏറ്റവും വലിയ ഞെട്ടല്‍ കോവിഡ് മരണങ്ങളാണ്. തലേന്ന് രാത്രിവരെ കൂടെ കഥപറഞ്ഞും കോവിഡ് ഭേദമാകുന്ന കാര്യങ്ങള്‍ പറഞ്ഞും ചിരിച്ചുകളിച്ചിരുന്നിട്ട് പിറ്റേന്നത്തെ ഷിഫ്റ്റിന് എത്തുമ്പോള്‍ കാത്തിരിക്കുന്നത് ഒഴി!ഞ്ഞ കിടക്കയായിരിക്കും.പത്തോളം മരണങ്ങളാണ് ഇങ്ങനെ പിടിച്ചു കുലുക്കിയത്. ഇപ്പോള്‍ വെറുമൊരു മരവിപ്പ് മാത്രമായി മരണവാര്‍ത്തകള്‍. എങ്കിലും ഷിഫ്റ്റ് കഴിഞ്ഞ് യാത്രപറഞ്ഞിറങ്ങുമ്പോള്‍ പ്രാര്‍ഥിക്കുന്നത് തിരിച്ചുവരുമ്പോള്‍ അവര്‍ക്ക് ഒന്നും സംഭവിക്കരുതേ എന്നാണ്. ചെറിയ കുട്ടികളുള്ള പലരുടെയും കഥകള്‍ കേട്ടു പിപിഇ കിറ്റിനുള്ളില്‍ നിന്നു കരഞ്ഞിട്ടുണ്ട്– അനുര പങ്കുവയ്ക്കുന്നു.
കരുത്തു ചോരാതെ പാപ്പാ ഹെന്റി
കഴിഞ്ഞ നഴ്‌സസ് ദിനത്തില്‍ ആരോഗ്യമന്ത്രിയുടെ ഫോണിലേക്ക് വിളിച്ചു കേരളത്തില്‍ എവിടെ വേണമെങ്കിലും പോയി ഞാന്‍ കോവിഡ് ഡ്യൂട്ടി ചെയ്യുവാന്‍ തയാറാണെന്നു പറഞ്ഞ കോട്ടയം മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സ് പാപ്പാ വര്‍ഷം ഒന്നു പിന്നിടുമ്പോള്‍ അന്നു പറഞ്ഞ വാക്കുകള്‍ നെഞ്ചിലേറ്റി അതേ അര്‍പ്പണമനോഭാവത്തോടെ ആത്മവിശ്വാസത്തോടെ ഇന്നും കോവിഡ് പോരാട്ടത്തില്‍ പങ്കാളിയാകാന്‍ രംഗത്തുണ്ട്. വണ്ടിപ്പെരിയാര്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ ഭര്‍ത്താവ് ഹെന്റിയും ഒപ്പമുണ്ട്.പാപ്പായുടെ മാതാവ് കോവിഡ് ബാധിച്ചാണു മരിച്ചത്. ജോലിക്കിടെ പാപ്പായും കോവിഡ് പോസിറ്റീവായി. കോവിഡ് വാര്‍ഡിലെ ഡ്യൂട്ടി, പിന്നെ ക്വാറന്റീനിലും അങ്ങനെ ആഴ്ചകളോളം വീട്ടില്‍ വരാന്‍ കഴിഞ്ഞില്ല . ജോലിത്തിരക്കിനിടെ ഹെന്റിക്കും മിക്ക ദിവസങ്ങളിലും വീട്ടില്‍ എത്താന്‍ സാധിക്കുകയില്ല. ഇതു മൂലം മക്കളായ അനന്യ, അനന്‍ എന്നിവരുടെ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് ഈ മാതാപിതാക്കള്‍ പറയുന്നു.