അന്‍വിതയെന്ന മുത്തുമണിയെ സോഷ്യല്‍ മീഡിയ മറന്നു കാണില്ല. കണ്ണിലെ തിളക്കം കാന്‍സര്‍ കെടുത്താന്‍ ശ്രമിച്ചിട്ടും നിറഞ്ഞു പുഞ്ചിരിച്ച മാലാഖക്കുട്ടി. റെറ്റിനോ ബ്ലാസ്‌റ്റോമ എന്ന രോഗാവസ്ഥയ്‌ക്കെതിരെ പോരാടുന്ന കുഞ്ഞു പോരാളി. ഇളം പ്രായത്തില്‍ അന്‍വിത അനുഭവിച്ച വേദനയുടെ കഥ 'വനിത ഓണ്‍ലൈന്‍' ലോകത്തോടു പങ്കുവച്ചപ്പോള്‍ നിരവധി പേരാണ് അവള്‍ക്കായി പ്രാര്‍ത്ഥനയോടെ എത്തിയത്.
അച്ഛന്‍ വിനീത് വിജയനും അമ്മ ഗോപികയും ഇപ്പോഴും അന്‍വിതയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാനുള്ള പോരാട്ടത്തിലാണ്. ഇപ്പോഴിതാ അന്‍വിതയ്ക്കായി പ്രാര്‍ത്ഥന പങ്കുവച്ചവര്‍ക്കായി സന്തോഷ വാര്‍ത്ത പങ്കുവയ്ക്കുകയാണ് അച്ഛന്‍ വിനീത്. ഏവരുടേയും പ്രാര്‍ത്ഥന ദൈവം കേട്ടുവെന്നും. മോളുടെ കണ്ണിന് കുഴപ്പങ്ങള്‍ ഒന്നും ഇല്ലെന്നും വിനീത് കുറിക്കുന്നു. ജിഎന്‍പിസി ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെയാണ് വിനീത് സന്തോഷ വാര്‍ത്ത അറിയിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
അങ്ങനെ നമ്മുടെ പ്രാർത്ഥന ദൈവം കേട്ടു.. മോളുടെ കണ്ണിന് കുഴപ്പങ്ങൾ ഒന്നും ഇല്ല.... ലേസർ ക്രയോ ഒന്നും ചെയ്യേണ്ടിവന്നില്ല.... അങ്ങനെ ആദ്യമായി ഹൈദരാബാദ് വന്നിട്ട് വേദന ഇല്ലാതെ അൻവി നാട്ടിലേക്കു മടങ്ങുകയാണ്. ഇനിയും ഉണ്ട് കടമ്പകൾ 90 ദിവസങ്ങൾക്ക് അപ്പുറം വീണ്ടും വരണം...വീട്ടിൽ ചെന്നാൽ 14 ദിവസം ക്വറന്റൈൻ അതുകഴിഞ്ഞു ലോക്ക് ഡൗൺ ഇല്ലെങ്കിൽ ജോലിക്ക് പോകാം... അപ്പോളേക്കും അടുത്ത പോക്കിന് സമയം ആവും.... എന്ത് കഷ്ട്ടപാട് വേണേലും സഹിക്കാം.... മോൾക്ക് എല്ലാം 100% ഓക്കേ ആയാൽ മാത്രം മതി... കൂടെ നിന്ന എല്ലാവർക്കും നന്ദി.... പ്രാർത്ഥന ഇനിയും വേണം...