ഇനി മണിക്കൂറുകൾ കൂടി മാത്രമേ ഈ നിലയിൽ ആ കുരുന്നു ശരീരത്തിന് അതിജീവിക്കാനാകൂ. വേദനയുടെ പിടച്ചിലിൽ നീറുന്ന മകള്‍ക്കു വേണ്ടി പ്രാർത്ഥിച്ച്, എന്തു ചെയ്യണമെന്നറിയാതെ ഹൃദയം നൊന്തു നിൽക്കുകയാണ് മൂന്നുവയസുകാരി ആരാധ്യയുടെ കുടുംബം.
സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലാണ് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ആരാധ്യയുടെ അവസ്ഥ സുമനസ്സുകളുമായി പങ്കു വച്ചത്. ആരാധ്യ മോളുടെ ജീവൻ നിലനിർത്താൻ സഹായം തേടുകയാണ് ഈ വിഡിയോയിലൂടെ അദ്ദേഹം.
കരൾ രോഗത്തിന്റെ പിടിയിലാണ് ഈ കുരുന്ന്. ഇനി മറ്റൊന്നും ചെയ്യാനില്ല. കരൾ മാറ്റിവയ്ക്കുക എന്നതാണ് ഏക മാർഗം. അതിന് 30 ലക്ഷത്തോളം രൂപ ചിലവ് വരും. കരളിന്റെ പ്രവർത്തനം പൂർണമായും നിലച്ചിരിക്കുന്നു. കുഞ്ഞിന്റെ ശരീരം മുഴുവൻ മഞ്ഞനിറം ബാധിച്ചു. ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ആരാധ്യ ഇപ്പോൾ ഐ.സി.യുവിലാണ്. മൂന്നു ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
എന്നാൽ, മണിക്കൂറുകൾക്കകം മുപ്പതുലക്ഷം രൂപ എങ്ങനെ കണ്ടെത്തുെമന്നറിയാതെ പകച്ചു നിൽക്കുകയാണ് ആരാധ്യയുടെ കുടുംബം. കരൾ പകുത്ത് നൽകാൻ അമ്മ തയാറാണ്. പക്ഷേ അതിനാവശ്യമായ ഭീമമായ തുക കണ്ടെത്താന്‍ ഈ നിർധന കുടുംബത്തിനു മുന്നിൽ വഴികളില്ല.
ഇൗ അവസാനിമിഷവും പ്രതീക്ഷ കൈവിടാതെ, സുമനസ്സുകളുടെ സഹായം തേടുകയാണിവർ. സഹായം അഭ്യർഥിച്ച് ഫിറോസും ഇവർക്കൊപ്പമുണ്ട്.