Monday 14 September 2020 05:00 PM IST : By സ്വന്തം ലേഖകൻ

വിവാഹം കഴിക്കാമെന്ന് വാക്കു നൽകിയ ശേഷം പിൻമാറി; കാമുകന്റെ ചതിയിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

archana-

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത റംസിയുടെ കഥ സോഷ്യൽ മീഡിയയെ ഇപ്പോഴും കണ്ണീരണിയിക്കുകയാണ്. 10 വർഷം പ്രണയിച്ചിട്ടൊടുവിൽ പണവും ഒത്തിണങ്ങിയ മറ്റൊരു ബന്ധം കിട്ടിയപ്പോൾ റംസിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ വേദനയ്ക്ക് മരണം കൊണ്ടാണ് റംസി പകരംവീട്ടിയത്. ഇപ്പോഴിതാ സമാനമായൊരു സംഭവം ആലപ്പുഴയിലും റിപ്പോര്‍ട്ട് ചെയ്യുകയാണ്.

വിവാഹ വാഗ്ദാനത്തില്‍നിന്ന് യുവാവ് പിന്‍മാറിയതോടെ മകള്‍ ആത്മഹത്യ ചെയ്തതായി മാതാപിതാക്കളാണ് പരാതി ഉന്നയിക്കുന്നത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശിനി അര്‍ച്ചനയുടെ കുടുംബമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇരുപത്തിയൊന്നുകാരിയായ പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പിലും, സുഹൃത്തുക്കൾക്ക് അയച്ച സന്ദേശങ്ങളിലും പ്രണയിച്ച് വഞ്ചിത്ത യുവാവിന്റെ പേരുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ അർച്ചന വീട്ടിലെ കിടപ്പു മുറിയിൽ ആത്മഹത്യ ചെയ്തത്. കാമുകനും സഹപാഠിയുമായിരുന്ന കണ്ടല്ലൂർ സ്വദേശിയാണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്നാണ് കുടുംബം ആരോപിക്കുന്നു. പഠനം പൂർത്തിയായ ശേഷം വിവാഹം നടത്താമെന്ന് അർച്ചനയുടെ വീട്ടുകാർ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. കൂടുതൽ സ്ത്രീധനം അവശ്യപ്പെട്ടത് ലഭിക്കാതെ വന്നതോടെയാണ് യുവാവ് വിവാഹത്തിൽ നിന്നും പിൻമാറിയതെന്നും കുടുംബം പറയുന്നു. 

അര്‍ച്ചന സുഹൃത്തിനയച്ച ഓഡിയോ സന്ദേശങ്ങള്‍ ഉള്‍പ്പടെയാണ് കുടുംബം തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. നിലവില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.