കണ്ണുകളെ ഈറനണിയിക്കുന്ന ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്. ജമ്മുവിൽ വീരമൃത്യു മരിച്ച പൊലീസ് ഇൻസ്പെക്ടർ അർഷാദ് ഖാന്റെ മകനെ മാറോട് ചേർത്ത് കരയുന്ന മുതിർന്ന ഉദ്യോഗസ്ഥന്റെ ചിത്രം വേദനയോടെയാണ് സൈബർ ലോകം കണ്ടത്. ശ്രീനഗര്‍ എസ്എസ്പി ഹസീബ് മുഗളാണ് സബ് ഇന്‍സ്പെക്ടര്‍ അർഷാദ് ഖാന് പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങില്‍ ദുഃഖം താങ്ങാനാകാതെ വിങ്ങിപ്പൊട്ടിയത്.
അർഷാദിന്റെ നാലു വയസ്സുകാരനായ മകൻ ഉബാനെയും കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടുന്നതിന്റെ വിഡിയോ ജമ്മു കാശ്മീര്‍ പൊലീസ് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ബുധനാഴ്ച ജമ്മുകശ്മീരിലെ അനന്താഗ് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇൻസ്പെക്ടർ അർഷാദ് ഖാൻ (37) വീരമൃത്യു വരിച്ചത്.
പൊലീസ് ജീപ്പിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ അർഷാദ് അഹമ്മദ് ഖാന് നേരെ ഭീകരൻ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് വീണിട്ടും ഭീകരനെതിരെ അർഷാദ് വെടിയുതിർത്തു. ഭീകരാക്രമണത്തിൽ അഞ്ച് സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അർഷാദിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് അദ്ദേഹം വീരമൃത്യു വരിച്ചത്. തിങ്കളാഴ്ച ശ്രീനഗറിലെ ജില്ലാ പൊലീസ് ലൈനിൽ വച്ചാണ് സംസ്കാര ചടങ്ങുകൾ നടന്നത്.