Thursday 25 February 2021 12:21 PM IST : By സ്വന്തം ലേഖകൻ

അരുണിന്റെ നെഞ്ചില്‍ ഉളി കൊണ്ട് കുത്തേറ്റ പാടുകൾ; രേഷ്മയുമായുള്ള മൽപ്പിടുത്തത്തിനിടെ കുത്തേറ്റതാകാമെന്ന് പൊലീസ്, ദുരൂഹത

arunnggde44566777

ഇടുക്കി പള്ളിവാസലിലെ പതിനേഴുകാരിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അരുണിന്റെ മൃതദേഹത്തില്‍ കുത്തേറ്റ പാടുകൾ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അരുണിന്റെ മൃതദേഹത്തിൽ നെഞ്ചിലാണ് രണ്ടു മുറിവുകൾ കണ്ടെത്തിയത്. ഉളി പോലുള്ള ആയുധം കൊണ്ടാണ് ഈ മുറിവുകളും ഉണ്ടായതെന്നാണ് നിഗമനം. വെള്ളിയാഴ്ച രേഷ്മയ്ക്ക് കുത്തേറ്റ സമയത്തുണ്ടായ മൽപ്പിടുത്തത്തിനിടെ അരുണിനും കുത്തേറ്റതാകാമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

രേഷ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുമെന്ന അരുണിന്റെ കുറ്റസമ്മത കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് അരുണിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ ഒമ്പത് മണിയോടെയാണ് മുതിരപ്പുഴയാറിന് സമീപത്ത് അനുവെന്ന് വിളിക്കുന്ന അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ പവര്‍ഹൗസ് ഭാഗത്ത് നിന്ന് ഇരുന്നൂറ്  മീറ്റര്‍ അകലെ നാട്ടുകാരാണ് മരക്കൊമ്പില്‍ തൂങ്ങിനിന്ന അരുണിന്റെ മൃതദേഹം ആദ്യം കണ്ടത്.

രേഷ്മ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനാൽ അവളെ കൊലപ്പെടുത്തുമെന്നും അതിനുശേഷം താനും ആത്മഹത്യ ചെയ്യുമെന്നുമുള്ള അനുവിന്റെ കുറ്റസമ്മത കുറിപ്പ് രാജകുമാരിയിലെ വാടക മുറിയിൽ നിന്ന് പൊലീസിനു ലഭിച്ചിരുന്നു. അരുണ്‍ ആത്മഹത്യ ചെയ്തിക്കാം എന്ന നിഗമനത്തില്‍ കഴിഞ്ഞ ദിവസം ഏഴ് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാത്രിയോടെ അരുണ്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. കൊലപാതകം നടന്ന വെള്ളിയാഴ്ച മുതല്‍ അരുണ്‍ സമീപപ്രദേശങ്ങളില്‍ ഉണ്ടായിരുന്നു എന്നും പൊലീസ് ഉറപ്പിക്കുന്നു.  

കൊലപാതക ദിവസം വൈകിട്ട് രേഷ്മയും അരുണും ഒന്നിച്ച് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അരുണിന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയത്. ഉളി പോലെയുള്ള ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയതെന്നും രേഷ്മയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇന്‍ക്വസ്റ്റില്‍ അരുണിന്റെ മൃതദേഹത്തിലും കുത്തേറ്റ 2 മുറിവുകൾ ഉണ്ട്. ഉളി കൊണ്ടു തന്നെയാണ് ഈ മുറിവുകളും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. മരപ്പണിക്കാരനായ അരുണിന്റെ പക്കല്‍ ഉളി കണ്ടതായി നാട്ടുകാരുടെ മൊഴിയുണ്ട്. പ്രതി അരുണാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഈ ആയുധം കണ്ടെത്തേണ്ടതുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Tags:
  • Spotlight