Saturday 08 January 2022 03:23 PM IST : By സ്വന്തം ലേഖകൻ

‘ഇനിയൊന്ന് നാട് പിടിക്കണം, ഉറ്റവരെയും ഉടയവരെയും കാണണം; അതിനിടെ മരണം ഹൃദയാഘാതത്തിന്റെ രൂപത്തില്‍ അബുവിനെ തേടിവന്നു’

ashraf-thamarassery767

"അനധികൃത താമസത്തിന് അടക്കേണ്ടി വരുന്ന പിഴ തന്നെ വലിയ തുക വരും. അപ്പോഴാണ്‌ പൊതുമാപ്പ് വരുന്നെന്ന വിവരം ലഭിക്കുന്നത്. പുത്തന്‍ പ്രതീക്ഷകളുമായി ദിനങ്ങള്‍ തള്ളി നീക്കുകയായിരുന്നു ഇദ്ദേഹം. പിന്നീടാണ് അറിയുന്നത് പൊതുമാപ്പ് എന്ന വിവരം തെറ്റായിരുന്നു എന്നത്. നിരാശപൂണ്ട ജീവിതം അധികം നീണ്ടുനിന്നില്ല. മരണം ഹൃദയാഘാതത്തിന്റെ രൂപത്തില്‍ അബുവിനെ തേടിവന്നു. ഓരോ പ്രവാസിയും ഒരായിരം നോവുകളുമായിട്ടാണ് മണലാരണ്യത്തില്‍ കഴിഞ്ഞുപോകുന്നത്."- വീണ്ടും ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി അഷറഫ് താമരശ്ശേരി. അബു എന്ന പ്രവാസിയെ കുറിച്ചാണ് കണ്ണീർക്കുറിപ്പ്.

അഷറഫ് താമരശ്ശേരി പങ്കുവച്ച കുറിപ്പ് വായിക്കാം; 

കഴിഞ്ഞ ദിവസങ്ങളിലായി 7 മൃതദേഹങ്ങളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലയച്ചത്. ആതമഹത്യ, ഹൃദയാഘാതം, അപകട മരണം എന്നിവയാണ് അധികവും മരണ കാരണം. ഇതില്‍ അബു എന്ന വ്യക്തിയുടെ വിശേഷം പറയാം. 2011 ലാണ് ഇദ്ദേഹം ഗള്‍ഫില്‍ വരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇവിടെയുള്ള ഇദ്ദേഹം ഒരിക്കല്‍ മാത്രമാണ് വിസ അടിച്ചിട്ടുള്ളത്. ആദ്യത്തെ വിസ തീര്‍ന്നതോടെ മറ്റൊരു വിസ ലഭിക്കാതെ വന്നതോടെ ഉപജീവനമാര്‍ഗ്ഗം തേടി ഒരുപാട് അലഞ്ഞു. മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ വന്നപ്പോള്‍ ആരും കാണാത്ത മരുഭൂമിയിലെ ജോലികള്‍ തേടിപ്പോയി. 

കഠിനമായ ജോലിയും തുച്ചമായ വരുമാനവും സഹിച്ച് നാട്ടിലും പോകാതെ ഇദ്ദേഹം കഴിച്ചു കൂട്ടി. ഈ കാലയളവില്‍ നാലു മക്കളേയും മാന്യമായി പഠിപ്പിക്കുകയും രണ്ട് പേരെ വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്തു. സ്വന്തം കുടുംബത്തിന്റെ മാന്യമായ ജീവിതം മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ഉള്ളിലത്രയും. പ്രവാസ ലോകത്ത് കഴിഞ്ഞ പത്ത് വര്‍ഷം ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും കൊഴിഞ്ഞ് പോവുകയുമായിരുന്നല്ലോ. ഇനിയൊന്ന് നാട് പിടിക്കണം ഉറ്റവരെയും ഉടയവരെയും കാണണം. ആരോഗ്യം അനുവദിച്ചാല്‍ പുതിയ വിസയില്‍ വന്ന് ഭേദപ്പെട്ട ജോലി കണ്ടുപിടിക്കണം എന്ന് ‍എന്നും സ്വപ്നം കാണും. 

അനധികൃത താമസത്തിന് അടക്കേണ്ടി വരുന്ന പിഴ തന്നെ വലിയ തുക വരും. അപ്പോഴാണ്‌ പൊതുമാപ്പ് വരുന്നെന്ന വിവരം ലഭിക്കുന്നത്. പുത്തന്‍ പ്രതീക്ഷകളുമായി ദിനങ്ങള്‍ തള്ളി നീക്കുകയായിരുന്നു ഇദ്ദേഹം. പിന്നീടാണ് അറിയുന്നത് പൊതുമാപ്പ് എന്ന വിവരം തെറ്റായിരുന്നു എന്നത്. നിരാശപൂണ്ട ജീവിതം അധികം നീണ്ടുനിന്നില്ല. മരണം ഹൃദയാഘാതത്തിന്റെ രൂപത്തില്‍ അബുവിനെ തേടിവന്നു. ഓരോ പ്രവാസിയും ഒരായിരം നോവുകളുമായിട്ടാണ് മണലാരണ്യത്തില്‍ കഴിഞ്ഞുപോകുന്നത്. 

ഒത്ത് വന്നാല്‍ അത്തറു മണക്കുന്ന പെട്ടിയും തൂക്കി ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിയാന്‍ വന്നെത്തും. ഇതിനിടയില്‍ നിരവധിപേര്‍ ദുഖങ്ങളും പേറി ഹൃദയംപൊട്ടി തണുത്തു മരവിച്ച് പെട്ടിക്കകത്തായി തന്റെ ചോര നീരാക്കി പണിത വീട്ടുമുറ്റത്തെത്തും. നമ്മില്‍നിന്നും വിട്ടുപിരിഞ്ഞ സഹോദരങ്ങള്‍ക്ക് ദൈവം തമ്പുരാന്‍ നന്മകള്‍ ചൊരിയുമാറാകട്ടെ..

Tags:
  • Spotlight
  • Social Media Viral