Thursday 25 February 2021 11:43 AM IST : By സ്വന്തം ലേഖകൻ

‘ഒരിക്കൽ എന്റെ സ്വർഗമായിരുന്ന ഇടത്ത് ഇപ്പോൾ സൂര്യനുദിക്കുന്നില്ല’; ഭാര്യയെ കൊലപ്പെടുത്തിയ സ്ഥലത്തെത്തി ഫോട്ടോയും കുറിപ്പും, അതിക്രൂരം

wife-selfie

ഇൻഷൂറൻസ് തുക തട്ടിയെടുക്കാനായി ഗർഭിണിയായ ഭാര്യയെ കൊക്കയില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടയോടെയാണ് ലോകം കേട്ടത്. ടർക്കിയിലെ മുഗ്ഡലയിലാണ് ക്രൂരമായ സംഭവം നടന്നത്. 2018 ലെ ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. 40 വയസ്സുകാരനായ ഹകൻ അയ്സലാണ് 32 വയസ്സുകാരിയായ ഭാര്യ സെമ്ര അയ്സലിനെ കൊലപ്പെടുത്തിയത്. 

കൊലപ്പെടുത്തുന്നതിന് തൊട്ടുമുൻപ് ഭാര്യയുമൊത്ത് അയ്സൽ എടുത്ത സെൽഫി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇപ്പോള്‍ അയ്സൽ ചെയ്ത മറ്റൊരു ക്രൂരതയാണ് പുറത്തുവന്നിരിക്കുന്നത്. ഭാര്യയെ കൊലപ്പെടുത്തി രണ്ടു വർഷത്തിനുശേഷം അതേ സ്ഥലത്തെത്തി ഭാര്യയുടെ ഓർമയിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോയും കുറിപ്പുമെഴുതി പോസ്റ്റും ചെയ്തുവെന്ന് പൊലീസ് പറയുന്നു. ‘ഒരിക്കൽ എന്റെ സ്വർഗമായിരുന്ന ഇടത്ത് ഇപ്പോൾ സൂര്യനുദിക്കുന്നില്ല’ എന്ന വരികളും ഇയാൾ ഫോട്ടോയ്ക്കൊപ്പം കുറിച്ചു. എന്നിട്ട് അതേസ്ഥലത്ത് തന്നെ ആർഭാടപൂര്‍വം അവധി ദിവസങ്ങളും ആഘോഷിച്ചാണ് അയ്സൽ മടങ്ങിയത്. 

1000 അടി മുകളിൽ നിന്നാണ് ഏഴു മാസം ഗർഭിണിയായിരുന്ന സെമ്രയെ അയ്സൽ തള്ളിയിട്ടത്. ആളില്ലാത്ത മലമുകളിലേക്ക് ഭാര്യയെ കൊണ്ടുപോയി സന്തോഷത്തോടെ സെൽഫി എടുത്തു. അടുത്ത നിമിഷം തള്ളിയിടുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ സെമ്രയും ഗർഭസ്ഥശിശുവും മരിച്ചു. 

ഭാര്യയുടെ മരണശേഷം അയ്സൽ നേരെ പോയത് ഇൻഷുറൻസ് കമ്പനിയിലേക്ക്. അന്വേഷണം നടക്കുന്നതിനാൽ ഇൻഷൂറൻസ് കമ്പനി  അപേക്ഷ നിരസിച്ചു. ക്രിമിനൽ കോടതി അയ്സലിനെ കസ്റ്റഡിയിൽ എടുക്കാൻ ഉത്തരവിട്ടു. ഭാര്യയുടെ പേരിലെടുത്തിരിക്കുന്ന ഇൻഷുറൻസ് തുക സ്വന്തമാക്കാൻ വേണ്ടിയാണ് അയ്സൽ ക്രൂരകൃത്യം ചെയ്തതെന്നാണ് പ്രോസിക്യൂട്ടർമാർ വാദിച്ചത്. എന്നാൽ തനിക്ക് മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ അയ്സൽ നിഷേധിച്ചു.

'ഫോട്ടോ എടുത്ത ശേഷം ഭാര്യ ഫോൺ ബാഗിലേക്ക് ഇട്ടു. പിന്നീട് വീണ്ടും ഫോണെടുത്ത് കൊടുക്കാൻ എന്നോട് ആവശ്യപ്പെട്ടു. അതിനായി ഞാൻ പോയപ്പോൾ സമയത്ത് വലിയ അലർച്ച കേട്ടു. തിരിഞ്ഞുനോക്കിയപ്പോൾ ഭാര്യയെ കണ്ടില്ല. ഞാൻ അവരെ തള്ളിയിട്ടതല്ല'.- അയ്സൽ പറയുന്നു. എന്നാൽ അയ്സലിന്റെ വാദങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് കോടതിക്ക് ബോധ്യമായി. ഇപ്പോൾ ജയിലിൽ കഴിയുകയാണ് അയ്സൽ. 

Tags:
  • Spotlight