‘‘ഇന്നിത് ഞങ്ങളുടെ കുഞ്ഞിന് സംഭവിച്ചു. നാളെ നിങ്ങളുടെ പെണ്‍കുഞ്ഞിനും ഇത് സംഭവിച്ചേക്കാം’’. നിറ കണ്ണുകളോടെ കൈകൾ കൂപ്പി ആ മാതാപിതാക്കൾ പറയുന്നു.
മൂന്ന് വയസ്സുള്ള മകള്‍ ബലാത്സംഗത്തിനിരയായെന്നും തങ്ങളെ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡൽഹി സ്വദേശികളായ ഇവർ ഫേസ്ബുക്ക് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ന്യൂ ഡല്‍ഹിയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം. സ്കൂൾ വിട്ട് മടങ്ങി വന്ന കുട്ടിയുടെ അടിവസ്ത്രത്തില്‍ രക്തക്കറ കണ്ടതോടെ സംശയം തോന്നി ഗൈനക്കോളജിസ്റ്റിനെ സമീപിച്ചതോടെയാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞത്. എന്നാല്‍ സ്കൂളിൽ വച്ച് ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് അധികൃതരുടെ വാദം. വൈദ്യപരിശോധനയില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടും സംഭവത്തിൽ പൊലീസ് നടപടി ആരംഭിച്ചിട്ടില്ല.
‘‘ഞങ്ങളെ സഹായിക്കണം’’ എന്നാണ് കൈ കൂപ്പി കരഞ്ഞ് കുട്ടിയുടെ അമ്മ വീഡിയോയില്‍ അപേക്ഷിക്കുന്നത്.
പോലീസിനെ സമീപിച്ചെങ്കിലും എന്നാല്‍ എഫ്.ഐ.ആര്‍ എഴുതാനോ പരാതി സ്വീകരിക്കാനോ അവർ തയാറായില്ല. മറിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് കുട്ടിയുടെ പിതാവ് വീഡിയോ യിൽ പറയുന്നു. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് വീട്ടില്‍ വച്ചായിരിക്കുമെന്നാണ് പോലീസ് പറഞ്ഞത്. സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സംഭവത്തെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ലത്രേ. ഇതിന് മുമ്പ് ഒരിക്കല്‍ സ്കൂളില്‍ നിന്ന് എത്തിയ പെണ്‍കുട്ടിയ്ക്ക് അടിവസ്ത്രമുണ്ടായിരുന്നില്ല. കുളിപ്പിക്കുന്ന സമയത്ത് സ്വകാര്യഭാഗങ്ങളിലും വയറ്റിലും വേദനയുണ്ടെന്നും അമ്മയോട് പറഞ്ഞിരുന്നു.
‘‘ദയവു ചെയ്ത് ഞങ്ങളെ സഹായിക്കണം. മറ്റൊന്നും വേണ്ട, ഞങ്ങള്‍ക്ക് നീതി ലഭിച്ചാല്‍ മതി. ഞങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഞങ്ങള്‍ പ്രശ്നത്തിലാണ്. ഇന്നിത് ഞങ്ങളുടെ കുഞ്ഞിന് സംഭവിച്ചു. നാളെ നിങ്ങളുടെ പെണ്‍കുഞ്ഞിനും ഇത് സംഭവിച്ചേക്കാം”. വേദനയോടെ ആ അച്ഛനമ്മമാർ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും അയല്‍ക്കാരും സ്കൂളിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു.