‘മകനെ നഷ്ടമായി. വീടു പോയി. സമ്പാദ്യം എല്ലാം വെള്ളം കൊണ്ടുപോയി. ഇനി എങ്ങനെ ജീവിക്കും? എന്തിനു ജീവിക്കണം?’– ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ഏന്തയാർ ഓലിക്കൽ ഷാലറ്റിന്റെ പിതാവ് ഒ.എം. ബേബി ചോദിക്കുന്നു. 10 ലക്ഷം രൂപ വായ്പ എടുത്ത് ബേബിയും മക്കളായ ഷാലറ്റും ഷിന്റോയും ചേർന്നാണ് വീട് പണിതത്. 1,200 ചതുരശ്ര അടിയുള്ള വീട് പൂർണമായി നശിച്ചു.
വീടിന്റെ മേൽക്കൂരയിൽ കയറി അവിടെ നിന്നു മരത്തിൽ വലിഞ്ഞു കയറിയാണ് ബേബിയും ഷിന്റോയും മലവെള്ളപ്പാച്ചിലിൽ നിന്ന് രക്ഷപ്പെട്ടത്. ഷാലറ്റ് നിന്ന വീടിന്റെ മേൽക്കൂര സഹിതം ഒഴുക്കിൽപെട്ടു. മകനെ കൺമുന്നിൽ വച്ച് നഷ്ടമായതിന്റെ തീരാ സങ്കടത്തിലാണ് ഒ.എം ബേബിയും ഭാര്യ ലീലാമ്മയും.