യുവതിയായ ഗര്‍ഭിണിയെ വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയും അവരുടെ വയറുകീറി കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്ത സംഭവം വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരുന്നത്. 20 വയസ്സുകാരിയായ മർലിൻ ലോപസ് ആയിരുന്നു കണ്ണില്ലാത്ത ക്രൂരതയുടെ ഇര.
ഇപ്പോഴിതാ അതിനേക്കാളേറെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്. വയറ് കുത്തി പിളർന്നു പുറത്തെടുത്ത കുഞ്ഞും മരിച്ചു. ഭാര്യയുടെ മരണം ഏൽപ്പിച്ച ആഘാതം മായും മുമ്പേയാണ് ജന്മം നൽകിയ പിതാവിന്റെ പ്രതീക്ഷകൾ അസ്ഥാനത്താക്കി ജൂൺ 14ന് കുഞ്ഞ് മരണത്തിനു കീഴടങ്ങിയത്.
ഗർഭ പാത്രത്തിൽ നിന്നും ബലാൽക്കാരമായി പുറത്തെടുത്ത യൊവാനി ജഡിയൽ ലോപസ് എന്ന കുഞ്ഞ് വെറും നാലാഴ്ച മാത്രമാണ് ജീവിച്ചത്. ഇതിനിടയിൽ കണ്ണു തുറന്ന് മരുന്നുകൾക്ക് പ്രതികരിച്ച കുഞ്ഞിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് മരണ കാരണമെന്ന് ഓക്ക്‌ലോൺ ക്രൈസ്റ്റ് മെഡിക്കൽ സെന്റർ അധികൃതർ പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിൽ 13നായിരുന്നു മനുഷ്യ മനസാക്ഷി മരവിച്ചു പോയ സംഭവങ്ങൾ അരങ്ങേറിയത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു യുവതിയും അവരുടെ മകളുമാണ് പ്രധാനപ്രതികള്‍. 46 വയസ്സുകാരി ഫിഗുവേറ എന്ന സ്ത്രീയും അവരുടെ മകള്‍ 24 വയസ്സുകാരി ഡിസൈറി ഫിഗുവേറയും കൂടി ഗര്‍ഭിണിയെ വീട്ടില്‍ വിളിച്ചുവരുത്തി ഒരു ഫോട്ടോ ആല്‍ബം കാണിച്ച് ശ്രദ്ധ മാറ്റുകയായിരുന്നത്രേ. അതിനുശേഷമാണ് കഴുത്തില്‍ കേബിള്‍ വയര്‍ മുറുക്കി കൊലപാതകം നടത്തിയത്. മൃതദേഹം വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി മാലിന്യം നിക്ഷേപിക്കുന്ന ക്യാനില്‍ ഉപേക്ഷിക്കുകയും ചെയ്തു. മകൾക്ക് കുട്ടിയുണ്ടാകാന്‍ സാധ്യതയില്ലെന്ന് അറിഞ്ഞതോടെയാണ് ഇത്തരമൊരു കൊടുംപാതകത്തിന് മുതിർന്നത്.
ബലാൽക്കാരത്തോടെ കുഞ്ഞിനെ പുറത്തെടുത്ത ശേഷം ക്ലാറിസ മറ്റുള്ളവരോട് താൻ ജന്മം നൽകിയ കുട്ടിക്ക് ചലനമില്ല എന്ന് പറഞ്ഞു കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിക്ക് ജന്മം നൽകിയത് ക്ലാറിസയല്ലെന്നും യഥാർത്ഥ മാതാവിന്റെ ശരീരം ക്ലാറിസയുടെ ഗാർബേജ് കാനിൽ നിന്നും കണ്ടെടുക്കുകയുമായിരുന്നു. ക്ലാറിസയും മകളും ക്ലാറിസയുടെ കാമുകനും ഈ കേസിൽ പ്രതികളാണ്.