Wednesday 26 September 2018 02:13 PM IST : By സ്വന്തം ലേഖകൻ

തേജസ്വിനി ബാലയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന്; ഒന്നുമറിയാതെ ബാലഭാസ്ക്കറും ലക്ഷ്മിയും വെന്റിലേറ്ററിൽ

tejaswini

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സംഗീത സംവിധായകൻ ബാലഭാസ്ക്കറിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിലേക്ക് മാറ്റി. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷമേ വിശധവിവരങ്ങൾ പറയുവാനാകൂ എന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി അപകട നില തരണം ചെയ്തെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ് അവരെയും വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ലക്ഷ്മി. അതേസമയം അപകടത്തില്‍ മരിച്ച, ഇവരുടെ ഏകമകള്‍ തേജസ്വിനി ബാലയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. മകൾ മരിച്ച വിവരം ബാലഭാസ്ക്കർ അറിഞ്ഞിട്ടില്ല.

ഇന്നലെ പുലര്‍ച്ചെയാണ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറത്ത് അപകടത്തില്‍ പെട്ടത്. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. നിയന്ത്രണം വിട്ട് ദേശീയപാതയില്‍ നിന്ന് തെന്നിമാറിയ വാഹനം മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. ഡ്രൈവര്‍ അര്‍ജുന്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് സൂചന. ബാലഭാസ്കറിന്റെ രണ്ടുവയസ്സുകാരി മകള്‍ തേജസ്വി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

ബാലഭാസ്ക്കറിന്റെ പരിക്കുകൾ ഗുരുതരമാണ്. എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. തലച്ചോറിനും ശ്വാസകോശത്തിനും നട്ടെല്ലിനും പരിക്കുണ്ട്. സ്പൈനൽ കോഡിൽ മുറിവേറ്റു. രക്ത സമ്മർദ്ദത്തിലും ഏറ്റക്കുറച്ചിലുണ്ട്. ബാലഭാസ്ക്കറും ലക്ഷ്മിയും ഇപ്പോഴും അബോധാവസ്ഥയിലാണ്.

അതേ സമയം അപകടത്തിൽ പരുക്കേറ്റ അർജുൻ അപകട നില തരണം ചെയ്തു.