വിധിയെത്ര മാത്രം ക്രൂരമെന്നോർത്ത് മലയാളി നെടുവീർപ്പിട്ട ദിനമാണിന്ന്. നേർച്ചകാഴ്ചകളുടെ 16 സംവത്സരങ്ങൾക്കൊടുവില്‍ ലഭിച്ച ഒരു പിഞ്ചു പൈതലിനെ മരണം കൊത്തിയെടുത്ത് പറന്നകന്നപ്പോൾ പിടഞ്ഞു പോയത് നാം ഓരോരുത്തരുടേയും നെഞ്ചാണ്.
ബാലഭാസ്കറിന്റേയും പത്നി ലക്ഷ്മിയുടേയും കാത്തിരിപ്പിന്റേയും സന്തോഷങ്ങളുടേയും എല്ലാം ആകെത്തുകയായിരുന്നു ജേജസ്വിനിയെന്ന പൈതൽ. അവൾ മരണത്തിന്റെ ചിറകേറി പറന്നകന്നപ്പോൾ ഓരോ അമ്മമാരുടേയും ഉള്ളു പിടഞ്ഞു. കരുണ വറ്റിയിട്ടില്ലാത്ത ഓരോ സഹൃദയരും ആ അച്ഛനമ്മമാർക്ക് ക്ഷമിക്കാനുള്ള കരുത്ത് നൽകണേ എന്ന് ദൈവത്തോട് മനമുരുകി പ്രാർത്ഥിച്ചു.
ബാലഭാസ്കർ എന്ന സൗമ്യനായ കലാകാരനുമായി അഗാധമായ ബന്ധം പങ്കുവച്ചിട്ടുള്ള ആർ ജെ കിടിലം ഫിറോസും ആ പ്രാർത്ഥനകൾക്കൊപ്പം ചേരുകയാണ്. കോളേജ് പഠനകാലത്ത് ഏറ്റവുംഅടുപ്പമുള്ള ജ്യേഷ്‌ഠ സഹോദരനായിരുന്നു ബാലുച്ചേട്ടൻ എന്ന് ഫിറോസ് ഓർക്കുന്നു. മകൾ തേജസ്വിനി എന്തു ചെയ്യുന്നു എന്ന് ആരാഞ്ഞപ്പോൾനെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ എന്ന പഴയ മറുപടി മനസ്സിലെ നോവായി അവശേഷിക്കുന്നുവെന്നും ഫിറോസ് ഫെയ്സ്ബുക്കിൽ കുറിക്കുന്നു.
ഫിറോസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
കോളേജ് പഠനകാലത്ത് ഏറ്റവുംഅടുപ്പമുള്ള ജ്യേഷ്‌ഠ സഹോദരനായിരുന്നു ബാലുച്ചേട്ടൻ .കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങൾ യുവജനോത്സവവേദികളിൽ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു !റേഡിയോയിൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചവരിൽ ഒരാൾ .ആ സ്നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു ,18 വർഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയിൽ സർജറി മുറിയിൽ ഉള്ളത് !വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകൾ ഞാനും കേട്ടു .ചേച്ചി അപകട നിലതരണംചെയ്തു .ബാലുച്ചേട്ടൻ സ്‌പൈനൽ കോഡ് ന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ് .ബിപി ഒരുപാട് താഴെയും ,എല്ലുകൾ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ !സര്ജറിക്ക് കയറ്റിയിട്ടുണ്ട് .മലയാളക്കരയുടെ മുഴുവൻ പ്രാർത്ഥനകളുണ്ട് .ബാലുച്ചേട്ടൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ .പ്രളയ സമയത്തു ചേട്ടൻ വിളിച്ചിരുന്നു .-ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട് .ഞാനും കൂടാം എന്റെ വയലിനുമായി .ക്യാമ്പുകളിൽ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോൾ മോളെന്തെയ്യുന്നു ചേട്ടാ ന്ന് ചോദിച്ചതോർക്കുന്നു .നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി .മനസ്സിലെ നോവായി കുഞ്ഞാവ പോയി .ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോൾ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
ആകെ സങ്കടം ,ആധി .
എത്രയും വേഗം ഭേദമാകട്ടെ
വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഇന്ന് പുലർച്ചെയാണ് അപകടത്തിൽപ്പെടുന്നത്. തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് പുലർച്ചെ 4.30 ഓടെ നിയന്ത്രണം വിട്ട കാർ മരത്തിലിടക്കുകയായിരുന്നു. അപകടത്തിൽ രണ്ടു വയസുകാരി തേജസ്വിനി മരണപ്പെടുകയായിരുന്നു.