ഒരു വാഴപ്പഴത്തിന് ഇത്രയ്ക്ക് ഡിമാന്റോ? കണ്ണുതള്ളിപ്പോകുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് വാഷിങ്ടൺ. മിയാബി ബീച്ചില്‍ നടന്ന പ്രദർശനത്തിൽ ഒരു വാഴപ്പഴം 85 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. ടേപ്പ് കൊണ്ട് ചുവരിലൊട്ടിച്ച വാഴപ്പഴത്തിന്റെ ഇന്‍സ്റ്റലേഷനായിരുന്നു ഇത്.
ഇറ്റാലിയൻ കലാകാരനായ മൗരീസിയോ കാറ്റലെൻ ആണ് ഇന്‍സ്റ്റലേഷൻ തയാറാക്കിയത്. മറ്റുള്ളവയിൽ നിന്നും വേറിട്ടു നിൽക്കുന്നതായിരുന്നു ചുമരിലെ ഈ വാഴപ്പഴം എന്നാണ് ആസ്വാദകരുടെ കമന്റ്. സമ്പത്തിന്റെ അസമത്വത്താൽ കലാലോകം എന്തായിത്തീർന്നുവെന്ന ആശയത്തിന്റെ ചിത്രീകരണമാണ് ഇതെന്ന് പെറോട്ടിന്‍ ഗ്യാലറി ഉടമ ഇമ്മാനുവൽ പെറോട്ടിന്റെ പ്രതികരണം.
ഒറിജിനല്‍ വാഴപ്പഴം ഉപയോഗിച്ചു കൊണ്ടാണ് ഇന്‍സ്റ്റലേഷൻ തയാറാക്കിയത്. പഴം ഉപയോഗിച്ച് മറ്റു പല മോഡലുകളും മൗരീസിയോ പരീക്ഷിച്ചിരുന്നു. മരപ്പലകയിലും ഓടിലും ഹോട്ടൽ മുറികളിലുമായി ഇത്തരത്തിലുള്ള മോഡലുകൾ തൂക്കിയിട്ടിരുന്നു. ഏറ്റവുമൊടുവിലാണ് ചുമരിൽ ഇൻസ്റ്റലേഷൻ തയാറാക്കിയത്.
മൗരീസിയോയുടെ മൂന്ന് എഡിഷനുകളിലെ രണ്ടെണ്ണം ഇതുവരെ വിറ്റുപോയി. മുന്‍പ് ബ്രിട്ടനിൽ നടന്ന പ്രദർശനത്തിൽ മൗരീസിയോയുടെ 'സ്വര്‍ണ ബാത്രൂം' ഏറെ ശ്രദ്ധ നേടിയിരുന്നു. ഇത് മോഷണം പോയതും മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.