Wednesday 20 May 2020 12:45 PM IST

‘കണ്ണൻ പോയി നാലാം ദിവസം ഞാൻ കടയിൽ എത്തി, അച്ഛന്റെ സ്വപ്നത്തിന് ഒരു കോട്ടവും തട്ടരുതല്ലോ...!’ ഓർമ്മകൾ പങ്കുവച്ച് ബീന കണ്ണൻ

Rakhy Raz

Sub Editor

beena-1

ഉറപ്പുള്ള അടിത്തറയിൽ നിന്ന് തുടങ്ങിയതാണ് തന്റെ വിജയത്തിന്റെ ആദ്യപടവ് എന്ന് ബീന കണ്ണൻ പലവട്ടം പറഞ്ഞിട്ടുണ്ട്. ആ അടിത്തറ കെട്ടിപ്പടുത്തത് അച്ഛൻ വി. തിരുവെങ്കിടം റെഡ്യാർ ആയിരുന്നു. കേരളത്തിലെ ടെക്സ്റ്റൈൽ ബിസിനസ് മേഖലയിലെ തിളങ്ങുന്ന പേരായി ശീമാട്ടിയും ബീന കണ്ണനും മാറിയപ്പോഴും മകളുടെ തൊട്ടരികി ൽ അദ്ദേഹമുണ്ടായിരുന്നു, താൻ സ്വപ്നം കണ്ടതിനേക്കാൾ വലിയ ചിറകുകൾ ശീമാട്ടിക്ക് നൽകുന്ന മകളെ അഭിമാനപൂർവം നോക്കിക്കൊണ്ട്. ഈ വിഷു ദിനത്തിൽ വേർപിരിഞ്ഞ അച്ഛന്റെ ഓർമകളിൽ ബീന കണ്ണൻ.

അച്ഛന്റെ വാക്കുകളെ ശ്വാസമടക്കി കേട്ടുനിന്ന ഒരു പെ ൺകുട്ടി ഉണ്ടായിരുന്നു. അവൾ അച്ഛന്റെ ഒറ്റമകളായിരുന്നു. അച്ഛന് പൊൻകണി ആയിരുന്നു. എങ്കിലും മകളുടെ കഴിവുകളെ വാനോളം പുകഴ്ത്താനോ അവളെ വിലയേറിയ സമ്മാനങ്ങൾകൊണ്ട് സന്തോഷിപ്പിക്കാനോ ആ അച്ഛൻ മുതിർന്നില്ല. കണിശമായ അദ്ദേഹത്തിന്റെ ഇടപെടലുകളാണ് ചോദ്യം ചോദിക്കാനും ആത്മാഭിമാനം ഉയർത്തിപിടിക്കാനും ഈ മകളെ പ്രാപ്തയാക്കിയത്.

ഏതു നിലയിലുള്ളവരോടും സ്നേഹത്തോടും ബഹുമാനത്തോടും കൂടി ഇടപെടാനും, ആരെയും അവരുടെ ഉള്ളിലെ നന്മകൊണ്ട് അളക്കാനും പഠിപ്പിച്ചു. വെല്ലുവിളികളെയും വിജയങ്ങളെയും ഒരേ മനസ്സോടെ കാണാനും...

നല്ല വഴക്ക് ആയിരുന്നു ആ വാത്സല്യം

‘ഓമനിച്ചില്ലെന്നല്ല, നല്ല വഴക്ക് തന്നാണ് എന്നെ വളർത്തിയത് എന്നു തന്നെ പറയണം. ഇന്നു നമുക്ക് കുട്ടികളെ അങ്ങനെ വഴക്കു പറയാൻ കഴിയുമോ എന്ന് സംശയമാണ്. നമ്മുടെ ടോ ൺ ഒന്നു മാറിയാൽ ‘അമ്മ എന്തിനാ വഴക്ക് പറയുന്നത്' എന്നു കുട്ടികൾ ചോദിക്കും. ഒരു പക്ഷേ, കല്യാണം കഴിഞ്ഞശേഷം ആയിരിക്കും എന്നെ വഴക്ക് പറയുന്നത് എന്തിനാ എ ന്ന് അച്ഛനോട് ആദ്യമായി ചോദിച്ചത്.

ബിസിനസ് സംബന്ധിച്ച് തിരക്കുകൾ ഉണ്ടായിരുന്നെങ്കി ലും ആഹാരസമയത്ത് വീട്ടിൽ ഉണ്ടാകാൻ പരമാവധി ശ്രമിക്കുന്ന ആളായിരുന്നു അച്ഛൻ. ആ സമയം പല വിഷയങ്ങ ൾ സംസാരത്തിൽ വരും. മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, സ്വന്തം ശരീരം എങ്ങനെ സംരക്ഷിക്കണം, ആത്മാവിനെ എങ്ങനെ ഉറപ്പിച്ചു നിർത്തണം, ഗവൺമെന്റിന്റെ നയങ്ങളോട് എങ്ങനെ പ്രതികരിക്കണം അങ്ങനെ ഒരുപാട് വിഷയങ്ങൾ. കടയിൽ നിൽക്കുന്നവർ വീടിനടുത്തു തന്നെതാമസിച്ചിരുന്നു. ഒറ്റയ്ക്ക് അവരുടെ മുറികളിലേക്ക് ചെല്ലരുതെന്ന് ആറു വയസ്സിൽ തന്നെ എനിക്ക് പറഞ്ഞു തന്നിരുന്നു. അമ്മ സ്നേഹം കൊണ്ട് പൊതിയുമ്പോൾ കരുത്തയാക്കുന്ന രീതി ആയിരുന്നു അച്ഛന്.

beena-4

ഇനി എന്തു ചെയ്യാൻ പോണു?

ഡിഗ്രി പരീക്ഷ കഴിഞ്ഞെത്തിയപ്പോൾ ആയിരുന്നു ആ ചോദ്യം. ഇനി എന്തു ചെയ്യാൻ പോണു? ‘മെഡിസിനു പോകാം’ ഞാൻ പറഞ്ഞു. എന്നിട്ടു വല്ലവരുടെയും കീഴിൽ പണിയെടുക്കാനോ എന്ന് അച്ഛൻ ചോദിച്ചു. ‘പിജിക്ക് പോയാലോ’ എ ന്നു ചോദിച്ചപ്പോൾ ‘എന്നിട്ട് പ്രഫസർ ആകുമോ’ എന്നായി.

ഞാൻ ബിസിനസ്സിലേക്കു വരുന്നത് ‌ഞാനോ അച്ഛനോ ചിന്തിച്ചിരുന്നില്ല. പഠനം കഴിഞ്ഞാൽ വിവാഹം എന്ന ചിന്ത യേ അക്കാലത്ത് ഉണ്ടായിരുന്നുള്ളൂ. എന്റെ അമ്മായിയുടെ മ കനായ കണ്ണനുമായുള്ള വിവാഹം മുത്തച്ഛൻ നേരത്തേ നിശ്ചയിച്ചിരുന്നു. ബിസിനസ്സിന്റെ കാര്യത്തിൽ മുത്തച്ഛന്റെ ദീർഘവീക്ഷണമായിരുന്നു അത്.

ബിഎസ്‌സി ബോട്ടണി റാങ്കോടെ പാസ്സായതോടെ എന്റെ ഭാവി പരിപാടിയെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമായി. എംബിഎ, എൽഎൽബി, ഹോം മേക്കർ കോഴ്സ്, മെഡിസിൻ തുടങ്ങിയ പലതും മോഹങ്ങളായിരുന്നുവെങ്കിലും ഞാൻ അച്ഛനോട് ‘കടയിൽ കയറിക്കോട്ടെ’ എന്നു ചോദിച്ചു. അച്ഛൻ സമ്മതിച്ചു. സൂര്യരാശി പ്രകാരം ഞാൻ കാൻസേറിയനാണ്. കണ്ണൻ പറയുമായിരുന്നു, കാൻസേറിയൻസ് കരിയർ ഓറിയന്റഡ് ആയിരിക്കും എന്ന്. അതും അച്ഛന്റെ സമ്മതം കിട്ടാൻ കാരണമായി. 1980 ഏപ്രിൽ 27ന് ഞാൻ ശീമാട്ടിയിൽ ജോലിക്കു കയറി.

beena-3

ആറു മാസത്തിനുള്ളിൽ കണ്ണനുമായുള്ള വിവാഹം. അന്ന് എനിക്ക് 20 വയസ്സ്. കണ്ണന് 27. കണ്ണൻ പഠനശേഷം ബിസിനസ്സിൽ വന്നിട്ട് കുറച്ചു വർഷങ്ങൾ ആയിരുന്നു. കണ്ണൻ പറഞ്ഞതനുസരിച്ചു കടയിലെ ചില വിഭാഗങ്ങൾ മാത്രമായിരുന്നു ഞാൻ കൈകാര്യം ചെയ്തിരുന്നത്.പിന്നെ, മക്കളുടെ ജനനം. ഗൗതം, തുഷാര, വിഷ്ണു. തുഷാരയ്ക്ക് ആറു മാസം ഉള്ളപ്പോൾ ആണ് കണ്ണന് മൾട്ടിപ്പിൾ മൈലോമ കണ്ടെത്തുന്നത്. കണ്ണന് സുഖമില്ലാതെ ആയതോടെ എനിക്ക് ശീമാട്ടിയുടെ ചുമതലകൾ കൂടുതലായി ഏറ്റെടുക്കേണ്ടിവന്നു. കണ്ണന്റെ മരണത്തോടെ പൂർണമായും. 28 വയസ്സേയുള്ളൂ അന്നെനിക്ക്. അന്നത്തെ ബീനയ്ക്ക് ഇന്നത്തെ ബീനയ്ക്കുള്ള ധൈര്യവും ഇല്ല.

കണ്ണൻ പോയി മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഞാൻ ക ടയിൽ എത്തി. ‘ബീനാ... നീ ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കണം’ എന്ന് ഞാൻ എന്നെത്തന്നെ പ്രാപ്തയാക്കിയിരുന്നു. ശീമാട്ടിക്കു വേണ്ടി അച്ഛൻ ജീവിതം അർപ്പിക്കുന്നത് കണ്ടിട്ടുണ്ട്. കണ്ണന്റെ കയ്യിൽ ആ സ്വപ്നം സുരക്ഷിതമാണ് എന്ന അ ച്ഛന്റെ ഉറപ്പാണല്ലോ കണ്ണൻ പോയതോടെ ഇല്ലാതായത്. അച്ഛന്റെ സ്വപ്നത്തിന് ഒരു കോട്ടവും തട്ടരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ആ ലക്ഷ്യം ഞാൻ ഏറ്റെടുക്കുകയായിരുന്നു.

കാവലായ് കരുതൽ

കർക്കശമായ ചിട്ടകൾ ഉള്ളപ്പോഴും അച്ഛന് എന്റെ മേൽ എത്രമാത്രം കരുതൽ ഉണ്ടായിരുന്നു എന്ന് എനിക്ക് നന്നായി അറിയാം. എന്റെ തീരുമാനങ്ങൾ നല്ലതാണെങ്കിൽ അച്ഛൻ എപ്പോഴും അംഗീകരിച്ചിരുന്നു. സത്യത്തിൽ ഞാൻ കഷ്ടപ്പെടുന്നത് കാണാൻ അച്ഛന് സാധിക്കുമായിരുന്നില്ല. എന്നെക്കൊണ്ട് ഒരു സ്പൂൺ പോലും അന്നും ഇന്നും എടുപ്പിക്കുമായിരുന്നില്ല. ഞാൻ ചെയ്താൽ വേണ്ടെന്നു പറയുകയുമില്ല.

മാസത്തിൽ പതിനേഴും ഇരുപതും ദിവസം ഞാൻ യാത്രചെയ്യുന്നതും ഒരു യാത്ര കഴിഞ്ഞ് രാത്രി വൈകി വന്നിട്ട് പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു പോകുന്നതും ഇത്രയധികം ക ഷ്ടപ്പെടുന്നതും ഒക്കെ വിഷമം ആയിരുന്നു. പക്ഷേ, കണ്ണൻപോയശേഷം എന്നെ നയിക്കുന്നത് ഇതൊക്കെയാണ് എന്ന് അറിയാമായിരുന്നതിനാൽ എല്ലാം അനുവദിച്ചു.

2005ലാണ് അമ്മ സീതാലക്ഷ്മി മരിച്ചത്. പിന്നെ, അച്ഛൻ ആയിരുന്നു എനിക്ക് എല്ലാം. എന്തെങ്കിലും അവാർഡ് കിട്ടിയാൽ വാങ്ങാൻ ഞാൻ അച്ഛനെയും നിർബന്ധിച്ചു കൊ ണ്ടുപോകും. എത്രയോ പ്രതിസന്ധികളിലൂടെയാണ് ശീമാട്ടി വളർന്നത്. വായ്പ, തർക്കങ്ങൾ, കെട്ടിടംപണി നിർത്തിവയ്‌ക്കേണ്ടി വരുന്ന സാഹചര്യങ്ങൾ.... അപ്പോഴൊക്കെ എനിക്ക് ഊർജം ഇൻജക്ട് ചെയ്തു തരുന്നത് അച്ഛൻ ആയിരുന്നു. വീണുപോകും എന്ന തോന്നുമ്പോൾ ‘നീ ചെയ്യ്, നിനക്ക് പറ്റും...’ എന്നൊക്കെ പറയും.

beena-2

പിന്നീട് പ്രശ്നങ്ങൾ വരുമ്പോൾ ഞാൻ ചടപടാ ഡീൽ ചെയ്യുന്നത് കാണുമ്പോൾ, തർക്കിക്കാൻ വരുന്നവരോട് പോയിന്റ്സ് പറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ ചോദിക്കും. ‘നീ എവിടുന്നാണ് ഇതൊക്കെ പഠിച്ചത്?’ അച്ഛൻ പറഞ്ഞു ത ന്ന നീതിയും ന്യായവും സത്യവും തന്നെയാണ് അടിസ്ഥാനം എന്നു ഞാൻ പറയാറില്ല. പക്ഷെ, അച്ഛനത് അറിയാം.

അവസാനം ആ ലോക്ഡൗൺ ദിനങ്ങൾ

അടങ്ങി ഇരിക്കുന്ന ശീലം അച്ഛനില്ല. വാർധക്യ സഹജമായ അനാരോഗ്യങ്ങൾ അല്ലാതെ പ്രമേഹമോ പ്രഷറോ ഒന്നും ഇല്ല. എന്റെ കൂടെ വന്നു താമസിക്കാൻ തുടങ്ങിയിട്ടു തന്നെ നാലു വർഷമേ ആകുന്നുള്ളൂ. ‘വയസ്സായില്ലേ, ഇതു ചെയ്യരുത്, അവിടെ പോകരുത്’ എന്നൊന്നും പറയുന്നത് തീരെ ഇഷ്ടമല്ല. അടുത്തിടെവരെ തനിയെ കോട്ടയത്തെ വീട്ടിൽ പോകുമായിരുന്നു. അഞ്ചു കൊല്ലം മുൻപ് ഒന്നു വീണതോടെയാണ് ചലനശേഷി അൽപം കുറഞ്ഞത്. എന്നാലും കഴിവതും അച്ഛൻ സ്വയം കാര്യങ്ങൾ മാനേജ് ചെയ്യും. വയ്യാത്തപ്പോൾ വിഷ്ണുവിനെയോ ഗൗതമിനെയോ കൂട്ടിരിക്കാൻ വിട്ടാൽ ‘അവർക്ക് ക ഷ്ടം ആകും’ എന്നുപറഞ്ഞു തിരികെ പറഞ്ഞുവിടും.

ലോക്ക്ഡൗൺ അച്ഛനെ കുറച്ചു ബുദ്ധിമുട്ടിലാക്കിയിരുന്നു. എല്ലാവരും ഇങ്ങനെ വെറുതേയിരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ലല്ലോ. ഞാൻ മുറ്റത്തൊക്കെ ഇറക്കി പറ്റുന്ന പോലെയൊക്കെ സന്തോഷിപ്പിക്കാൻ ശ്രമിച്ചിരുന്നു.

ആരെയും കഷ്ടപ്പെടുത്തുന്നത് അച്ഛനിഷ്ടമല്ല. മരണത്തിലും അച്ഛനത് പാലിച്ചു. എന്നെ പോലും കഷ്ടപ്പെടുത്താതെ അച്ഛൻ പോയി. അവസാനമായി അച്ഛന് നല്ലൊരു അനുഭവം സമ്മാനിക്കാൻ കഴിഞ്ഞു എന്ന തൃപ്തി ഉണ്ട്.

സ്നേഹത്തിന്റെ കണിക്കാഴ്ച

ഞങ്ങൾ കോട്ടയത്ത് താമസിച്ചിരുന്നപ്പോൾ സുഹൃത്തുക്ക ൾ കണിക്കാഴ്ച കൊടുത്തയക്കുന്ന പതിവുണ്ടായിരുന്നു. 'ശീമാട്ടിസദനം' എന്നു പേരുള്ള ആ വീട്ടിലേക്ക് അക്കാലത്ത് ച ക്ക, മാങ്ങ, വെള്ളരിക്ക, ഏത്തക്കുല ഇവയെല്ലാം വിഷുക്കാലത്ത് ഒഴുകിവരും. അമ്മ ഒാരോന്നും എടുത്ത് അച്ഛനെ കാ ണിച്ചുകൊടുക്കുന്നതും അച്ഛൻ സന്തോഷത്തോടെ അതെല്ലാം നോക്കുന്നതും ഓർമയിൽ ഉണ്ട്. പത്തു പന്ത്രണ്ടു കൊല്ലമായി ഇതൊന്നും ഇല്ലാതായിരുന്നു.

ഇത്തവണ അച്ഛന്റെ ഒരു പരിചയക്കാരൻ റെഡ്യാർ സാ റിന് കണിക്കാഴ്ച കൊടുത്തയക്കട്ടേ എന്നു ചോദിച്ചു. അച്ഛന് അത് സന്തോഷം നൽകുമല്ലോ എന്ന് എനിക്കും തോന്നി. ആഞ്ഞിലിച്ചക്ക അടക്കം പഴയ കാലത്തെ ഒാർമിപ്പിച്ച ഒരു സുന്ദരമായ കാഴ്ച ആയിരുന്നു അത്. കണിയൊരുക്കാനുള്ളവ മാറ്റിവച്ച്, ചക്കയും മാങ്ങയും ഒക്കെ മുറിച്ച് അതൊക്കെ കഴിച്ചു തൃപ്തിയായി ആണ് പതിമൂന്നാം തീയതി ഉറങ്ങിയത്.

വിഷുവിന്റെ അന്ന് നാലരയ്ക്ക് എഴുന്നേറ്റ് ഞാൻ അച്ഛന്റെ മുറിയിൽ വിളക്ക് കൊളുത്തി. അഞ്ചരയ്ക്ക് അച്ഛൻ എഴുന്നേറ്റ് കണികണ്ട ശേഷം കസേരയിൽ ഇരുന്നു. എട്ടു മ ണി ആയപ്പോൾ സഹായി പയ്യൻ വിളിച്ചു. അച്ഛന്റെ കണ്ണുകൾ മറിയുന്നു എന്നു പറഞ്ഞു. ആശുപത്രിയിൽ എത്തിയപ്പോൾ പൾസ് വളരെ കുറഞ്ഞിരുന്നു. ഇങ്ങനെ ഒരു സാഹ ചര്യം വരുമ്പോൾ വെന്റിലേറ്ററിൽ കിടത്തരുത് എന്ന് എന്നോട് മുൻപേ പറഞ്ഞിരുന്നു. ഒരു ഇതൾ കൊഴിയുന്നത് പോലെ ശാന്തമായി അച്ഛൻ അങ്ങു പോയി.

അന്ത്യോപചാരമർപ്പിക്കാൻ വരാൻ തയാറായവരോടൊക്കെ ഞാൻ പറഞ്ഞു, ‘സമൂഹം ഒരു മഹാമാരിക്കെതിരെ പൊരുതുമ്പോൾ ഞാൻ അതിനെതിരേ നീങ്ങില്ല. വീട്ടിലിരുന്ന് അ ച്ഛന്റെ ആത്മശാന്തിക്കായി പ്രാർഥിക്കൂ.’

നമ്മൾ എത്ര വളർന്നാലും ഒരു കുട്ടിയായി എന്തും ചെന്നു പറയാവുന്ന ഇടമാണ് അച്ഛനും അമ്മയും. അച്ഛനുള്ളപ്പോൾ എന്തും ചെയ്യാം. തെറ്റിയാൽ തിരുത്താൻ ആളുണ്ട്. ഇനി അതില്ല. എന്റെ ഇളയ മകൻ വിഷ്ണു എന്നോടു പറഞ്ഞു, ‘അമ്മ വിഷമിക്കല്ലേ, ഞാൻ ഇല്ലേ അമ്മയ്ക്ക്’ എന്ന്. ‘പക്ഷേ, നീയെന്റെ അച്ഛനാകില്ലല്ലോ’ എന്ന് ഞാനും പറഞ്ഞു.

മരിക്കുന്നതിനു മുൻപ് അദ്ദേഹം അവസാനമായി ചോദിച്ചത് ‘ബീനാമ്മ എവിടെ?’ എന്നായിരുന്നു. മകൾക്കു വേണ്ടി മാത്രം ജീവിച്ച ഒരു പുണ്യാത്മാവ്. അതാണെന്റെ അച്ഛൻ.

തിരുവെങ്കിടത്തിന്റെ വഴികൾ

എസ്. വീരയ്യ റെഡ്യാരാണ് ആലപ്പുഴയിൽ ശീമാട്ടി എന്ന വസ്ത്ര സ്ഥാപനം 1910-ൽ ആരംഭിക്കുന്നത്. ആലപ്പുഴയിൽനിന്ന് ചങ്ങനാശ്ശേരി, തിരുവല്ല, പത്തനംതിട്ട, കൊല്ലം, കോട്ടയം എന്നിവിടങ്ങളിലേക്ക് ശീമാട്ടി വളർന്നു. വീരയ്യ റെഡ്യാരുടെ മകനാണ് തിരുവെങ്കിടം റെഡ്യാർ. അദ്ദേഹമാണ് ശീമാട്ടിയുടെ കോട്ടയം ഷോറൂം വമ്പൻ വസ്ത്രശാലയാക്കി മാറ്റിയതും 1971Ðൽ കൊച്ചിയിൽ ശീമാട്ടി തുടങ്ങുന്നതും. കുടുംബ ബിസിനസ് ഭാഗം പിരിഞ്ഞപ്പോൾ കോട്ടയം, കൊച്ചി ഷോറൂമുകൾ തിരുവെങ്കിടത്തിന്റെ ഉടമസ്ഥതയിലായി. അച്ഛന്റെ ദീർഘവീക്ഷണവും പരിശ്രമ ശീലവും പകർന്നു കിട്ടിയ ഏക മകൾ ബീന ശീമാട്ടിയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചപ്പോൾ സാക്ഷിയായി, കരുത്തായി അദ്ദേഹം ഒപ്പം നിന്നു.