Wednesday 25 August 2021 12:53 PM IST

‘സോറി, ബിനുവിനു അതു ഫീലു ചെയ്തോ’: അച്ഛന്റെ ഡയലോഗുകൾ തട്ടിവിട്ടിട്ട് അവസാനം അങ്ങനെ ചോദിക്കും

Tency Jacob

Sub Editor

binu-pappu ഇടത്ത്, ബിനു പപ്പുവും ഭാര്യ അഷിതയും 2. സഹോദരൻ ബിജു, സഹോദരി ബിന്ദു, അമ്മ പത്മിനി, ഭാര്യ അഷിത

ഒരിക്കലും സിനിമയിലേക്കില്ല എന്നുറപ്പി ച്ചിരുന്ന ആളായിരുന്നു ബിനു പപ്പു. 30 വർഷത്തിലധികം മലയാള സിനിമയിലെ ചിരിയെ ‘ചെറീീീയ സ്ക്രൂഡ്രൈവർ’ കൊണ്ടു അയച്ചുവിട്ടിരുന്ന കുതിരവട്ടം പപ്പുവിന്റെ മകൻ. പക്ഷേ, ഇപ്പോൾ സിനിമ വന്നു വലംവയ്ക്കുകയാണ് ഈ നടനു ചുറ്റും.‘‘ബെംഗളൂരുവിൽ അനിമേറ്റർ ആയി ജോലി ചെയ്തിരുന്ന കാലത്തൊക്കെ എനിക്കു നേരേ വരുന്ന ഒരു ചോദ്യമുണ്ടായിരുന്നു. ‘സിനിമയിലൊന്നും ട്രൈ ചെയ്തില്ലേ’. ‘അതൊന്നും ശരിയാകില്ല’ എന്നു മറുപടി നൽകി ഞാനതിനെ കുടഞ്ഞെറിയും. മുപ്പതു വയസ്സിൽ സിനിമയിലേക്ക് ഗൗരവമായി കടന്നപ്പോൾ മുതൽ വിധി എന്ന വാക്കിൽ ഞാനും വിശ്വസിച്ചു തുടങ്ങി.’’

‘ഈ ചിരിയിലെവിടെയോ ഒരു പപ്പു ഉണ്ടല്ലോ’ എന്ന് പറയാതിരിക്കാനാകുന്നില്ല...

ചില വാക്കുകൾ പറയുമ്പോൾ എനിക്കു അച്ഛന്റെ ശബ്ദവും രീതിയുമാണെന്നു പലരും പറയാറുണ്ട്. അച്ഛൻ വീട്ടിലേക്കു ‘എടിയേ’ എന്നു വിളിച്ചാണ് കയറി വരിക. ആ ‘എടീ’ എന്റെ പെങ്ങൾ ബിന്ദുവാണ്. ചില സമയത്ത് ഞാനങ്ങനെ വിളിച്ചു വരുമ്പോൾ അവൾ പറയും.‘അച്ഛന്റെ ശബ്ദം പോലെതന്നെ.’

അച്ഛന്റെ ഭക്ഷണരീതി അതേപടി കിട്ടിയിട്ടുണ്ട്. മീനില്ലാതെ ചോറ് എനിക്ക് ഇറങ്ങില്ല. പിന്നെ, അച്ഛൻ ഒരുപാട് പെറ്റ്സിനെ വീട്ടിൽ വളർത്തിയിരുന്നു. ആ സ്വഭാവം എന്റെ തലയിലും കയറിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും അച്ഛനെപ്പോലെ ഹ്യൂമർ ചെയ്യാൻ ഒരു ഭയം ഉള്ളിലുണ്ടെന്നതാണ് സത്യം. താരതമ്യം വരും എന്നതു തന്നെ. അച്ഛനോടു ആളുകൾക്കുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് അത്.

സിനിമയിലേക്ക് വരില്ലെന്ന തീരുമാനം മാറ്റിയതെങ്ങനെ?

മക്കൾ സിനിമയിൽ എത്തണം എന്ന് അച്ഛൻ ആഗ്രഹിച്ചിട്ടൊന്നുമില്ല. പഠിച്ചു ഇഷ്ടമുള്ള വഴിയിലേക്കു പോകുക എന്നതായിരുന്നു അച്ഛന്റെ ലൈൻ.

പഴയ നടന്മാരുടെ മക്കളെല്ലാം അഭിനയിക്കുന്ന ‘ഗുണ്ട’ എന്ന സിനിമയിലേക്ക് എന്നെ പല തവണ വിളിച്ചിരുന്നു. ഒരിക്കൽ മാത്രം എന്നു തീരുമാനിച്ച് ആ സിനിമയിൽ അഭിനയിച്ചു. രണ്ടാമത്തെ സിനിമ ആഷിഖ് അബുവിന്റെ ‘ഗ്യാങ്സ്റ്റർ’ ആയിരുന്നു. ആഷിഖ് ഏട്ടനെ ധിക്കരിക്കാൻ പറ്റാത്തതു കൊണ്ടാണ് ആ സിനിമയിലേക്കു പോയത്.

‘റാണി പത്മിനി’യുടെ സെറ്റിൽ ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ സംവിധാന സഹായികളായിരുന്ന മധു സി. നാരാ യണന്റെയും വിഷ്ണു നാരായണന്റെയും കൂടെ കൂടി. അ തിനു ശേഷം ‘ഗപ്പി’യിൽ സഹസംവിധായകനാകുമ്പോഴും സിനിമയാണ് എന്റെ മേഖല എന്ന ചിന്തയൊന്നുമില്ല.

‘മായാനദി’യാണ് എന്നെ സിനിമയുമായി വല്ലാതെ അടുപ്പിച്ചത്. പിന്നെ, ‍നേരെ പോയി ജോലി രാജി വച്ചു. സം വിധായകനാകണം എന്ന ആഗ്രഹത്തോടെയാണ് സിനിമയിലേക്കു വന്നതും ഇപ്പോഴും ഇവിടെ നിൽക്കുന്നതും.

കാക്കിയിട്ട വേഷങ്ങളാണല്ലോ കൂടുതലും?

‘ഗ്യാങ്സ്റ്ററി’ലായിരുന്നു ആദ്യ പൊലീസ് വേഷം.‘ഓപ്പറേഷൻ ജാവ’യിലെ സൈബർ പൊലീസ് വേഷത്തിനു നല്ല ഫീഡ്ബാക്ക് കിട്ടിയിരുന്നു. സിനിമ റിലീസ് ചെയ്തതിനുശേഷം ഞാൻ നിലത്തൊന്നുമായിരുന്നില്ല. എന്തായാലും കിട്ടിയ പൊലീസ് വേഷങ്ങളിൽ പരമാവധി വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. അല്ലെങ്കിൽ അധികം താമസിയാതെ വീട്ടിലിരിക്കേണ്ടി വരുമെന്ന് എനിക്കറിയാം.

ഒരു സംവിധായകൻ കഥാപാത്രങ്ങളെ കുറിച്ചു ചർച്ച ചെയ്യുമ്പോൾ ‘ഇത് ഇവൻ ചെയ്താൽ ശരിയാകും’ എന്നു നമ്മളെ ഓർക്കുന്നു എന്നതു തന്നെയാണ് ഇപ്പോഴത്തെ വ ലിയ സന്തോഷം. ഇറങ്ങാനിരിക്കുന്ന ‘ഭീമന്റെ വഴി’ എന്ന സിനിമയിൽ ഓട്ടോ ഡ്രൈവർ ആയാണ് അഭിനയിക്കുന്നത്. സല്യൂട്ട്, എന്നിവർ, അന്താക്ഷരി എന്നിവയൊക്കെ ഇറങ്ങാനിരിക്കുന്ന സിനിമകളാണ്.‘ഹിഗ്വിറ്റ’, ‘തല്ലുമാല’ എ ന്നിവയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു.

binu-pappu

അച്ഛനെ കൂടുതൽ മനസ്സിലായത് സിനിമയിലെത്തിയ ശേഷമാണോ?

വീട്ടിൽ വന്നാൽ അച്ഛനൊരു തനി വീട്ടുകാരനും നാട്ടുമ്പുറത്തുകാരനുമായി മാറും. സിനിമയിലെത്തിയപ്പോഴാണ് ഞാൻ കണ്ടിരുന്ന ആളല്ല സിനിമയിലെ കുതിരവട്ടം പ പ്പു എന്നു മനസ്സിലാകുന്നത്. ഇത്രത്തോളം അംഗീകാരം അച്ഛനുണ്ട് എന്നു മനസ്സിലായതും.

ഒരു സുഹൃത്തിനെ കാണാനാണ് ഞാനും ഭാര്യയും കൂടി ‘മുന്നറിയിപ്പ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ പോയത്. മമ്മൂക്കയുടെ അസിസ്റ്റന്റ് ജോർജേട്ടൻ എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. അന്ന് എന്നെ ചൂണ്ടി മമ്മൂക്ക, രൺജി പണിക്കരോട് ‘ആളാരാന്നു മനസ്സിലായോ?’ എന്നു ചോദിച്ചു. ‘ഇല്ല’ എ ന്നു പറഞ്ഞപ്പോൾ മമ്മൂക്ക പരിചയപ്പെടുത്തി. രൺജിയേട്ടൻ എന്നെ ചേർത്തു പിടിച്ചു വിസ്മയത്തോടെ കുറച്ചു സമയം നോക്കിനിന്നു. പിന്നെ, അവിടെയുള്ള എല്ലാവരുടെ അടുത്തേക്കും കൊണ്ടുപോയി.

ഒരുപാടു നാളത്തെ അടുപ്പമുള്ളതു പോലെയായിരുന്നു ആ ഇടപെടൽ. അച്ഛനും രൺജിയേട്ടനുമായി വളരെ അടുത്ത ബന്ധമായിരുന്നു എന്നു കേട്ടിട്ടുണ്ട്. അദ്ദേഹം ഉറ്റുനോക്കിയത് അച്ഛനെ നോക്കിയതു പോലെയാണ് എനിക്കു ഫീൽ ചെയ്തത്. ആ സംഭവം ഇപ്പോഴോർക്കുമ്പോഴും എനിക്കു സന്തോഷവും അഭിമാനവും ആണ്. പിന്നീട് അദ്ദേഹത്തിന്റെ മൂന്നു സിനിമകളിൽ അഭിനയിക്കാനും ഭാഗ്യമുണ്ടായി.

ആ ഡയലോഗുകൾ ജീവിതത്തിൽ കയറിവന്നിട്ടുണ്ടോ?

ഒരിക്കൽ ഓണം കൂടാനായി ബെംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്ക് കാറിൽ വരികയാണ്. വയനാട് ചുരത്തിന്റെ ഒൻപതാം വളവിന്റെ മുകളിൽ ഞാൻ വണ്ടി നിർത്തി. പുറത്തിറങ്ങി നടു നിവർത്തുമ്പോൾ തൊട്ടടുത്ത് രണ്ടുപേരിരുന്ന് ഒരു റോഡ്റോളർ നന്നാക്കുന്നു. നന്നാക്കുന്ന ആൾ സഹായിയോടു പറയുകയാണ്. ‘മെയ്തീനേ, ആ ചെറീീീ യ സ്ക്രൂഡ്രൈവർ ഇങ് എടുക്ക്’. ഞാനതു കേട്ടു അവരെ നോക്കി ചിരിച്ചു. അതുകണ്ടു അയാൾ പറഞ്ഞു. ‘മ്മ്ടെ പപ്പു പറഞ്ഞ ഡയലോഗാണ്. കറക്ടായിട്ട് താമരശ്ശേരി ചൊരം എത്തിയപ്പോൾ വണ്ടി കേടാവുകയും ചെയ്തു.’

എനിക്കും എന്റെ വീട്ടുകാർക്കും കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം ടിവി എപ്പോൾ തുറന്നാലും മിനിമം മൂന്നു ചാനലിലെങ്കിലും അച്ഛനുള്ള സിനിമ കാണാൻ പറ്റുന്നു എന്നതാണ്. ട്രോളുകൾ കാണുമ്പോൾ അറിയാം തലമുറകൾക്കപ്പുറത്തേക്ക് ആ ഡയലോഗുകൾ പറക്കുന്നത്.

കോളജിൽ പഠിക്കുന്ന സമയത്ത് ഞാൻ നടന്നു പോകുമ്പോൾ പിറകിൽ നിന്നു കൂട്ടുകാർ മണിച്ചിത്രത്താഴിലെ മോഹൻലാലിനെപ്പോലെ വിളിച്ചു പറയും. ‘വെള്ളം, വെള്ളം.’ അച്ഛന്റെ ഡയലോഗുകൾ തട്ടിവിട്ടിട്ട് അവസാനം ‘സോറി, ബിനുവിനു അതു ഫീലു ചെയ്തോ എന്നു ചോദിക്കും.’ സത്യത്തിൽ ഞാനത് എന്നും ആസ്വദിച്ചിട്ടേയുള്ളൂ.

കുതിരവട്ടം പപ്പു എന്ന പേര് അച്ഛനു വേണ്ടായിരുന്നു എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

അച്ഛന്റെ യഥാർഥ പേര് പത്മദളാക്ഷൻ എന്നായിരുന്നെങ്കിലും പപ്പു എന്നാണ് വിളിക്കാറുണ്ടായിരുന്നത്. ഭാർഗവീനിലയം എന്ന സിനിമയിൽ അച്ഛന്റെ കഥാപാത്രത്തിന്റെ പേര് കുതിരവട്ടം പപ്പു എന്നാക്കിയത് വൈക്കം മുഹമ്മദ് ബഷീറാണ്. സിനിമയിലൊക്കെ വരുന്നതിനു മുൻപ് പരിചയപ്പെടുന്നവർ ‘വീടെവിടെയാ?’എന്നു ചോദിക്കുമ്പോൾ ഞാൻ സ്ഥലം പറയും. ഉടനേ അടുത്ത ചോദ്യം വരും. ‘കുതിരവട്ടം പപ്പുവിന്റെ വീടിനടുത്താണോ?’ ‘അടുത്തല്ല, അകത്താണെ’ന്നു മറുപടി കൊടുക്കും. കാര്യമറിയാതെ അന്തം വിട്ടു നിൽക്കുന്നവരോടു ‘പപ്പുവിന്റെ മോനാണ്’ എന്നു പറയും. ബിനു പി.സി എന്ന പേര് ബിനു പ പ്പുവാക്കിയതും ഞാൻ തന്നെയാണ്. ജോലിക്കു കയറിയ സമയത്താണ് ഞാൻ ജിമെയിൽ അക്കൗണ്ട് തുറക്കുന്നത്. അവിടെയാണ് ബിനു പപ്പു എന്ന് ആദ്യം ഉപയോഗിച്ചത്.

അച്ഛന്റെ താരപരിവേഷ തിരക്കിൽ ഒറ്റപ്പെട്ടു പോയൊരു കുട്ടിയുണ്ടോ ഉള്ളിൽ?

അച്ഛൻ എന്ന വ്യക്തി ക്രിസ്മസ് അപ്പൂപ്പനെ പോലെയാണ്. മാസങ്ങളോളം വീട്ടിൽ നിന്നു വിട്ടുനിന്നെന്നു വരും. ഇന്നത്തെപ്പോലെ താരങ്ങളുടെ ഫ്ലൈറ്റ് യാത്രയും വിഡിയോ കോളും അന്ന് ഇല്ലല്ലോ.

ചില പിറന്നാളിന് വിളി മാത്രമാണ് വരിക. ചിലപ്പോൾ ആരുടെയെങ്കിലും കയ്യിൽ സമ്മാനങ്ങൾ കൊടുത്തു വിടും.ചിലപ്പോൾ അമ്മയെ പറഞ്ഞേൽപിച്ചിട്ടുണ്ടാകും. അച്ഛന്റെ സ്ഥാനത്തു അമ്മ വന്നാലും നമ്മുടെ ഉള്ളിലെ കുട്ടിക്കു തൃപ്തിയാകില്ലല്ലോ. പിടിഎ മീറ്റിങ്ങിനൊക്കെ നടനായ അച്ഛൻ വരികയെന്നത് എത്ര അഭിമാനമാണ് കുട്ടികൾക്ക്. പക്ഷേ, അതുപോലെയൊന്നും ഉണ്ടായിട്ടില്ല.

നഷ്ടപ്പെടുത്തിയ നിമിഷങ്ങളെല്ലാം അച്ഛൻ നികത്തിയിട്ടുമുണ്ട്. വരുന്ന സമയത്ത് വീട് ഒരു ഉത്സവപറമ്പു പോലെ ഉണരും. അച്ഛന്റെ കൂട്ടുകാരൊക്കെയായി വീട്ടിലാകെ ഒച്ച നിറയും.

binu-1

അമ്മ പത്മിനിയും ചേട്ടൻ ബിജുവും ഇപ്പോൾ കുതിരവട്ടത്തുള്ള വീട്ടിലുണ്ട്. ചേച്ചി ബിന്ദുവും ഭർത്താവ് ഗോപീകൃഷ്ണനും കുടുംബവും കോഴിക്കോടാണുള്ളത്. ഞാനും ഭാര്യ അഷിത അലക്സും ബെംഗളൂരുവിൽ താമസിക്കുന്നു.അഷിത ആർക്കിടെക്ടാണ്. കോഴിക്കോട്ടുകാരിയാണ്. ഞങ്ങൾക്കു കുറച്ചു പൊതു സുഹൃത്തുക്കളുണ്ട്. അങ്ങനെയാണ് പരിചയപ്പെട്ടത്. പിന്നെ പ്രണയം, കല്യാണം.

നടന്റെ മകനല്ലേ, കഷ്ടപ്പാടുകൾ അറിഞ്ഞിട്ടുണ്ടാകില്ല ?

എല്ലാ തരത്തിലുമുള്ള കഷ്ടപ്പാടുകൾ നേരിട്ടിട്ടുണ്ട്. സാമ്പത്തികമായിപ്പോലും ഇപ്പോഴും നന്നായി സ്ട്രഗിൾ ചെയ്യുന്നു. കാലും നീട്ടി ഇരുന്ന് ‘ഞാൻ സിനിമയിൽ വെൽ സെറ്റിൽഡാണ്’ എന്നു പറയാറൊന്നുമായിട്ടില്ല.

പത്തൊൻപതു സിനിമകളെ ചെയ്തിട്ടുള്ളൂ. അതിൽത്തന്നെ മൂന്നു സിനിമകളിലാണ് മുഴുനീള കഥാപാത്രം ചെയ്തത്. നല്ല കുറച്ചു സിനിമകളിൽ സംവിധാന സഹായി ആകാൻ സാധിച്ചു. ഇനിയും വളരെ ദൂരം മുന്നോട്ടു പോകാനുണ്ട്. കഠിനാധ്വാനം ചെയ്താലേ നിലനിൽക്കാൻ പറ്റുകയുള്ളൂ.

ഇഷ്ടപ്പെട്ട അഭിനേതാവ് അച്ഛൻ തന്നെയാകും?

അച്ഛൻ ഇഷ്ടമുള്ള നടൻ തന്നെയാണ്. പക്ഷേ, എനിക്കു കൂടുതലിഷ്ടം ജഗതിച്ചേട്ടന്റെ കോമഡിയാണ്.

നിമിഷ നാടകങ്ങളില്‍ നിന്നും സിനിമയിലേക്ക്

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഞാനും എന്റെ സുഹൃത്ത് സിജോയും കൂടി ഒരു നാടകം ചെയ്തു.അച്ഛന്റെ സ്വാധീനം ഉപയോഗിച്ചു രവിയേട്ടൻ എന്നൊരു മേക്കപ്പ്മാനെ സ്കൂളിലേക്കു കൊണ്ടുവന്നാണ് അന്നു ഒരുങ്ങിയതൊക്കെ..

അക്കാലത്ത് അച്ഛനു അക്ഷര തീയേറ്റേഴ്സ് എന്ന നാടകട്രൂപ്പുണ്ടായിരുന്നു.അവധിക്കാലങ്ങളിൽ ഞാനും കുഞ്ഞു വേഷങ്ങൾ അഭിനയിക്കാൻ പോകും.കോളജ് കാലത്ത് മത്സരങ്ങൾക്ക് വേണ്ട നാടകങ്ങളൊക്കെ അച്ഛനാണ് സംഘടിപ്പിച്ചു തന്നിരുന്നത്.

ഒരുപാടു ജീവിതപ്രയാസങ്ങളിലൂടെയാണ് അ ച്ഛൻ സിനിമാരംഗത്തേക്കു വരുന്നത്. അച്ഛൻ നിമിഷനാടകം ചെയ്യുന്ന ആളായിരുന്നു.അച്ഛനെയും സുഹൃത്ത് വേണുവേട്ടനെയും ആളുകൾ കല്യാണ വീട്ടിലേക്കു വിളിച്ചുകൊണ്ടുപോകും.അവരവിടെ കുറച്ചു സമയം നിന്നു ആളുകളെ നിരീക്ഷിക്കും. പിന്നെ അവിടെയുള്ള സംഭവങ്ങളെ വച്ചു നിമിഷനേരം കൊണ്ടു നാടകമുണ്ടാക്കി കളിക്കും. പിന്നീടാണ് പ്രഫഷനൽ നാടകത്തിലേക്കു വരുന്നത്.ഒരിക്കൽ നാടകം കളിച്ചുകൊണ്ടിരിക്കുമ്പോൾ രാമു കാര്യാട്ട് കണ്ടു ‘മൂടുപടം’ സിനിമയിലേക്കു വിളിച്ചു. പിന്നീട് ഒരു വർഷത്തേക്ക് അവസരങ്ങൾ കിട്ടിയില്ല. രണ്ടാമത്തെ സിനിമയിൽ അഭിനയിച്ചു തുടങ്ങി മുപ്പത്തിയാറു വർഷത്തിനുശേഷം മരണത്തോടെയാണ് അച്ഛന്റെ അഭിനയജീവിതം അവസാനിക്കുന്നത്. അന്നെനിക്കു പതിനെട്ടു വയസ്സായിരുന്നു. അച്ഛന്റെ ലോകത്തേക്കു നമ്മൾ പതിയെ കയറി വരുന്നതു കാണുമ്പോൾ തീർച്ചയായും അച്ഛൻ സന്തോഷിക്കുമായിരുന്നു.