തിളച്ച സാമ്പാറിൽ വീണ് നഴ്സറി സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം .ആന്ധ്രാപ്രദേശിലെ തിപ്പയിപ്പിള്ള ഗ്രാമത്തിലാണ് നെഞ്ചിടിപ്പേറ്റുന്ന സംഭവം. ശ്യാം സുന്ദർ റെഡ്ഡിയുടെ മകൻ പുരുഷോത്തം റെഡ്ഡിയെന്ന ആറുവയസുകാരനാണ് മരിച്ചത്. ശിശുദിനാഘോഷത്തിനിടെയായിരുന്നു സംഭവം.
പാന്യം നഗരത്തിലെ നഴ്സറി സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു കുട്ടി. സ്കൂളിലെ ആഘോഷ പരിപാടികൾക്ക് ശേഷം ഭക്ഷണം കഴിക്കുന്നതിനായി ഓടിയെത്തുന്നതിനിടെയാണ് കുട്ടി കാൽതെറ്റി സാമ്പാർ വച്ചിരുന്ന വലിയ ചെമ്പിലേക്ക് വീണത്. കുട്ടികള്‍ക്ക് വിളമ്പാനായി രണ്ട് പേര്‍ കൂടി സാമ്പാര്‍ പാത്രം കൊണ്ടുവരികയായിരുന്നു. ഇവർക്കരികിലേയ്ക്ക് ഓടിവന്ന കുട്ടി കാല്‍തെറ്റി നിയന്ത്രണം വിട്ട് തിളച്ച സാമ്പാര്‍ പാത്രത്തിലേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സ്കൂള്‍ മാനേജ്മെന്റിനെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഭക്ഷണം വിളമ്പി നൽകുന്നതിനായി കുട്ടികളെ വരിയായി നിർത്തിയിരിക്കുകയായിരുന്നുവെന്നും വരിതെറ്റിച്ച് ഓടിക്കയറിയ കുട്ടിയാണ് അപകടത്തിൽപ്പെട്ടതെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. ഈ വാദത്തിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയരുന്നത്.