Thursday 28 January 2021 04:26 PM IST : By സ്വന്തം ലേഖകൻ

ഭര്‍ത്താവ് രാസവസ്തു കുടിപ്പിച്ചു; ആന്തരാവയവങ്ങള്‍ കരിഞ്ഞു, സംസാരശേഷി നഷ്ടപ്പെട്ട് യുവതി; ജീവന്‍ നിലനിർത്തുന്നത് ട്യൂബുകളുടെ സഹായത്താല്‍!

shree432dfff

വിദേശത്ത് ഭര്‍ത്താവിന്റെ കടുത്ത ക്രൂരതയ്ക്ക് ഇരയായി യുവതി. ലഹരിയ്ക്ക് അടിമയായ ഭര്‍ത്താവ് ശുചിമുറി വൃത്തിയാക്കുന്ന രാസവസ്തു യുവതിയെ കൊണ്ടു കുടിപ്പിക്കുകയായിരുന്നു. ആന്തരാവയവങ്ങള്‍ കരിഞ്ഞുപോവുകയും യുവതിയുടെ സംസാരശേഷിയും നഷ്ടപ്പെടുകയും ചെയ്തു. ചോറ്റാനിക്കര സ്വദേശിയായ ശ്രുതിയാണ് ഭർത്താവിൽ നിന്ന് കടുത്ത ക്രൂരത നേരിട്ടത്. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തിയ ശ്രുതി പൊലീസിനും സംസ്ഥാന വനിതാ കമ്മിഷനും പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇന്‍ഫോപാര്‍ക്കിലെ ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥയായിരുന്ന ശ്രുതി ഇപ്പോള്‍ ജീവന്‍ നിലനിർത്തുന്നത് കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്താലാണ്. 

വിവാഹശേഷം രണ്ടു വര്‍ഷം മുന്‍പാണ് തൃശൂര്‍ സ്വദേശിയായ ഭര്‍ത്താവിനൊപ്പം ശ്രുതി കാനഡയിലേക്ക് പോയത്. ലഹരിയ്ക്ക് അടിമയായിരുന്ന ഭര്‍ത്താവ് ശ്രുതിയ്ക്കും നിര്‍ബന്ധപൂര്‍വം ലഹരി നല്‍കി. എതിര്‍ക്കുമ്പോള്‍ ക്രൂര മര്‍ദനവും പതിവായിരുന്നു. ലഹരി ഉപയോഗിക്കാന്‍ വിസമ്മതിച്ചപ്പോഴാണ് കഴിഞ്ഞ മേയ് 14ന് പൈപ്പുകളിലെ മാലിന്യം നീക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ബലം പ്രയോഗിച്ച്  ശ്രുതിയുടെ വായില്‍ ഒഴിച്ചത്. 

തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ശ്രുതി അഞ്ചു മാസത്തോളം കാനഡയില്‍ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 12നാണ് മാതാപിതാക്കള്‍ നാട്ടിലെത്തിച്ചത്. അന്നനാളവും, ശ്വാസനാളവും കരിച്ചു കളഞ്ഞ രാസവസ്തു സംസാരശേഷിയും ഇല്ലാതാക്കി കളഞ്ഞു. ഭര്‍ത്താവിന്റെ ക്രൂരതയ്ക്കെതിരെ ചോറ്റാനിക്കര പൊലീസിലും, വനിതാ കമ്മിഷനിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കാനഡയിലെ ആശുപത്രിയില്‍ വച്ച് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ഡോക്ടര്‍മാരോട് ശ്രുതി പറഞ്ഞത്. ഇതു ചൂണ്ടികാട്ടിയാണ് തുടര്‍നടപടിക്ക് പൊലീസ് മടിക്കുന്നത്. ഭര്‍ത്താവ് ഭീഷണി മൂലമാണ് അന്നങ്ങനെ പറയേണ്ടി വന്നതെന്ന് ശ്രുതിയുടെ പിതാവ് പറയുന്നു. നീതിയ്ക്കായി കാത്തിരിക്കുകയാണ് ഈ കുടുംബം. 

Tags:
  • Spotlight