Tuesday 12 November 2019 10:30 AM IST : By സ്വന്തം ലേഖകൻ

‘ഈ പൊന്നുകുഞ്ഞിന് ഇനിയാര് പാലു കൊടുക്കും?’; മുത്തശ്ശിയുടെ കണ്ണീരിനു മുന്നിൽ ഹൃദയം തകർന്ന് ബന്ധുക്കളും നാട്ടുകാരും!

accident-ttyyyuiii

വിധിയുടെ അപ്രതീക്ഷിത പ്രഹരത്തിൽ തകർന്നുപോയിരിക്കുകയാണ് ഒരു കുടുബം. ‘ഈ പൊന്നുകുഞ്ഞിന് ഇനി ആരു പാലു കൊടുക്കുമെന്ന് ആരെങ്കിലും പറയൂ’- ഇഷാനിയെ നെഞ്ചോടുചേർത്തി മുത്തശ്ശി കരഞ്ഞു ചോദിച്ചപ്പോൾ കണ്ടും കേട്ടും നിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതിന്റെ ആഘാതം തിരിച്ചറിയാനുള്ള പ്രായം ആ കുഞ്ഞുമോൾക്ക് ആയിട്ടില്ല. ഒന്നുമറിയാതെ അവൾ മുത്തശ്ശിയുടെ ഒക്കത്തിരുന്നു കളിച്ചു.   

വാഹനാപകടത്തിന്റെ രൂപത്തിലാണ് ഇഷാനിയുടെ അച്ഛനെയും അമ്മയെയും വിധി തട്ടിയെടുത്തത്. കാറും കെഎസ്ആർടിസി വോൾവോ ബസും കൂട്ടിയിടിച്ചാണ് ദമ്പതികൾ മരണപ്പെട്ടത്. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരുട്ടുകാല തിരുവോണത്തിൽ ജനാർദനൻ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷൻ ഓവർസീയറുമായ ജെ. രാഹുൽ (28), ഭാര്യയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓവർസീയറുമായ സൗമ്യ (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ നെയ്യാറ്റിൻകരയിൽ നിന്ന് മയ്യനാട്ടേക്ക് കാറിൽ പോകുന്നതിനിടെ ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനു സമീപമായിരുന്നു അപകടം. രണ്ടു വയസ്സുള്ള മകൾ ഇഷാനിയെ രാഹുലിന്റെ അമ്മയെ ഏൽപ്പിച്ച ശേഷമായിരുന്നു ഇരുവരുടെയും യാത്ര. മുൻഭാഗം പൂർണമായും തകർന്ന കാറിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും രാഹുലും സൗമ്യയും മരിച്ചിരുന്നു. 

പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓവർസീയർ ആയിരുന്ന സൗമ്യയ്ക്കു മൂന്നു മാസം മുൻപാണ് അഞ്ചലിലേക്കു സ്ഥലം മാറ്റം കിട്ടിയത്.  സംസ്കാരം ഇന്ന് 10 ന് സൗമ്യയുടെ ആയൂരിലെ വീട്ടിൽ നടക്കും. 

Tags:
  • Spotlight