അമ്മയുടെ ഗർഭപാത്രവും സെമിത്തേരിയുമാണ് ഏറ്റവും സുരക്ഷിതമായ ഇടം എന്ന് കുറിപ്പെഴുതി പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കി. ചെന്നൈ മങ്കാടുള്ള വീട്ടിലാണ് പെൺകുട്ടിയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പിലാണ് പെൺകുട്ടി താൻ അനുവഭിച്ച ലൈംഗികാതിക്രമവും നേരിട്ട മാനസികപീഡനങ്ങളും തുറന്നെഴുതി ജീവനൊടുക്കിയത്.
‘പെൺകുട്ടികളെ ബഹുമാനിക്കണമെന്ന് മാതാപിതാക്കൾ ആൺകുട്ടികളെ പഠിപ്പിക്കണം. ബന്ധുക്കളെയോ അധ്യാപകരെയോ വിശ്വസിക്കരുത്. ആകെ സുരക്ഷ തരുന്ന സ്ഥലം അമ്മയുടെ ഗർഭപാത്രവും സെമിത്തേരിയുമാണ്. സ്കൂളോ ബന്ധുവീടുകളോ സുരക്ഷിതമല്ല..’- പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
പെൺകുട്ടി മുൻപ് പഠിച്ചിരുന്ന സ്കൂളിൽ ഒരാൾ നിരന്തരം ശല്യം ചെയ്തിരുന്നു. തൊട്ടുപിന്നാലെ പെൺകുട്ടി സ്കൂൾ മാറിയിരുന്നെന്നും വീട്ടുകാർ പറയുന്നു. എന്നാൽ പിന്നീടും ഇയാളുടെ ശല്യം തുടർന്നു. സഹികെട്ടാണ് പെൺകുട്ടി ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചു.