കുഞ്ഞുങ്ങൾ സ്വന്തം വീട്ടിൽ പോലും സുരക്ഷിതരല്ല എന്നു തെളിയിക്കുന്ന നിരവധി വാർത്തകളാണ് അടുത്തിടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പുറത്തു വരുന്നത്. കൊടും ക്രൂരത നടമാടുന്ന, ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ മനസാക്ഷിയെപ്പോലും മരവിപ്പിക്കുന്നതാണ്. തൊടുപുഴയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനത്തിനിരയായി ഏഴു വയസ്സുകാരനും ആലുവയില്‍ അമ്മയുടെ മര്‍ദ്ദനത്തിനിരയായി മൂന്നു വയസ്സുകാരനും കൊല്ലപ്പെട്ടതിന്റെ നടുക്കം മാറും മുമ്പ് മറ്റൊരു ക്രൂരത കൂടി വെളിച്ചത്തു വന്നിരിക്കുന്നു.
കോഴിക്കോട് മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ട് അന്യസംസ്ഥാനക്കാരിയായ മാതാവ് രക്ഷപ്പെട്ടതാണ് സംഭവം.
അഞ്ചും മൂന്നും രണ്ടും വയസ്സുള്ള മൂന്നു കുട്ടികളെ വാടകവീടിനുള്ളിൽ പൂട്ടിയിട്ടാണ് അമ്മ രക്ഷപ്പെട്ടത്. ഒരു ദിവസം മുഴുവൻ, ഭക്ഷണവും വെള്ളവുമില്ലാതെ വീട്ടില്‍ ഭയന്നു വിറച്ചിരുന്ന കുട്ടികളുടെ കരച്ചില്‍ അയല്‍വാസി കേള്‍ക്കാനിടയായതാണ് രക്ഷയായത്. വ്യാഴാഴ്ച അർധരാത്രി കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട ഇയാള്‍ വിവരം നാട്ടുകാരെ അറിയിക്കുകയും ഇവര്‍ പോലീസിനെ ബന്ധപ്പെടുകയുമായിരുന്നു.
കോഴിക്കോട് രാമനാട്ടുകര നിസരി ജംഗ്ഷനിലാണ് സംഭവം. കർണാടക സ്വദേശിനിയായ യുവതി, തൃശൂർ സ്വദേശിയായ ഭർത്താവിനൊപ്പമാണ് കഴിഞ്ഞ ആറുമാസമായി രാമനാട്ടുകരയിലെ വാടക വീട്ടിൽ കഴിയുന്നത്. ഇവരുടെ ഭർത്താവ് ഒരാഴ്ച മുമ്പ് വീട് വിട്ടിരുന്നു. അതോടെ വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ കുട്ടികളെ വീട്ടിനകത്താക്കി വീട് പൂട്ടി മാതാവും പോയി.
കുട്ടികളെ കോഴിക്കോട് കോടതിക്ക് സമീപമുള്ള ശിശു സംരക്ഷണകേന്ദ്രമായ സെന്റ് വിൻസന്റ ് ഹോമിൽ പ്രവേശിപ്പിച്ചു. കുട്ടികളെ വീട്ടിനകത്ത് പൂട്ടിയിട്ടിട്ടു പോയതിന് രക്ഷിതാക്കൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.