‘‘കോവിഡു കാരണം സംരംഭകരായവർ നിരവധി പേരുണ്ട്. എന്നാൽ, യുഎയിലിരുന്നു ലോകമെമ്പാടുമുള്ളവർക്ക് ഇംഗ്ലീഷ് ട്രെയിനിങ് കൊടുക്കുന്ന സ്ഥാപനം തുടങ്ങി വിജയിച്ച മലയാളി വേറെയുണ്ടാവില്ല. ചിനാർ ഗ്ലോബൽ അക്കാദമി സംരംഭക നിഷ പൊന്തേത്തിൽ കോവിഡ് പ്രതിസന്ധിക്കാലത്താണ് യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ക്വാളിറ്റി കൺട്രോളർ വിസയിൽ നിന്നു ഇൻവെസ്റ്ററുടെ വിസയിലേക്കു മാറിയത്. ഇംഗ്ലീഷ് ലിറ്ററേച്ചറിൽ എംഫിലുള്ളതു കൊണ്ടു ഉടനെ തന്നെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാനുള്ള അക്കാദമിയും ആരംഭിച്ചു. ഇന്നു മികച്ച രീതിയിൽ ഇംഗ്ലീഷ് ട്രെയിനിങ് കൊടുക്കുന്ന ഒരു ഓൺലൈൻ അക്കാദമിയാണ് ചിനാർ. ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രഫസറായും തെഹൽക്ക, ഡെക്കാൻ ക്രോണിക്കിൾ എന്നീ ദേശീയ മാധ്യമങ്ങളിൽ ജേർണലിസ്റ്റായും ജോലി ചെയ്തിട്ടുണ്ട് നിഷ.
‘‘പഠിപ്പിക്കുന്നവരുടെ നിലവാരമില്ലാത്ത ഇംഗ്ലീഷും പഴഞ്ചൻ പഠനരീതികളും ഊതി പെരുപ്പിച്ച മാർക്കറ്റിങ് തന്ത്രങ്ങളുമാണ് ഇംഗ്ലീഷ് ട്രെയിനിങ് മേഖലയിൽ കൂടുതൽ. എനിക്കു പറ്റാവുന്ന രീതിയിൽ ഗുണമേന്മയുള്ള തരത്തിൽ എന്തെങ്കിലും ചെയ്യണമെന്നു കുറേ കാലമായുള്ള ആഗ്രഹമായിരുന്നു. ഭർത്താവ് പ്രശാന്ത് പൂർണ്ണ പിന്തുണയോടെ കൂടെ നിന്നപ്പോൾ പിന്നെ ഒന്നുമാലോചിച്ചില്ല. ആരംഭിച്ചു ഒരു വർഷമാകുമ്പോഴേയ്ക്കും ഫ്രഞ്ച്, ജർമ്മൻ,അറബിക് തുടങ്ങി ആറിലധികം ഭാഷകളും മറ്റു രാജ്യങ്ങളിലേക്കു മൈഗ്രേറ്റു ചെയ്യാനുള്ള IELTS,OET,TOEFL തുടങ്ങിയവയ്ക്കുള്ള പരിശീലനവും നൽകുന്നുണ്ട്.കൂടാതെ, കുട്ടികൾക്കുള്ള ആഫ്റ്റർ സ്കൂൾ ആക്ടിവിക്ടീസും കോളജിൽ നിന്നു പ്രഫഷണൽ കോഴ്സുകൾ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ ജോലിക്കുള്ള ഇന്റർവ്യൂവിനു വേണ്ടി ഗ്രൂം ചെയ്തെടുക്കലും ഹൈസ്ക്കൂൾ കുട്ടികളുടെ ഇംഗ്ലീഷ് ഇംപ്രൂവ് ചെയ്യാനുള്ള പ്രോഗ്രാമുകളും ട്രാൻസ്‌ലേഷൻ, കണ്ടന്റ് റൈറ്റിങ്ങ് എന്നിങ്ങനെ നിരവധി കാര്യങ്ങളും ചെയ്യുന്നുണ്ട് ചിനാർ. സിൽവർവുഡ് ഇന്റീരീയേഴ്സ് എന്ന യുഎഇയിലെ പ്രശ്സ്തമായ ഡെക്കോർ കമ്പനിയിൽ കോർപ്പറേറ്റ് ട്രെയിനിങ്ങും തുടങ്ങിയിട്ടുണ്ട്. ചുരുക്കത്തിൽ ഇംഗ്ലീഷ് ഭാഷ ആവശ്യമായ എല്ലാ കാര്യങ്ങൾക്കുള്ള സേവനവും പരിശീലനവും ചിനാർ അക്കാദമിയിൽ നിന്നു ലഭ്യമാണ്.
‘‘സ്ത്രീപുരുഷ സമത്വത്തിനു വേണ്ടി ശക്തമായി വാദിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. പക്ഷേ, ഇപ്പോൾ എന്റെ ടീമിലുള്ളവരെല്ലാം സ്ത്രീകളാണ്. ചിനാറിലേയ്ക്ക് ആദ്യമായി ജോലിയ്ക്കെത്തിയ രശ്മിയാണ് സ്ത്രീകളുടെ കൂട്ടായ്മ എന്ന ചിന്തയിലേക്കു നയിച്ചത്. പത്തൊമ്പതു വയസ്സിൽ വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം യുഎഇയിൽ എത്തിയതാണ് രശ്മി. വിവാഹജീവിതവും കുട്ടികളുമെല്ലാമായപ്പോൾ ജോലി എന്ന സ്വപ്നത്തെ പിന്തുടരാൻ കഴിയാതെ പോയ വ്യക്തി.‘ഞാനും ചിനാറിലേയ്ക്ക് വരട്ടെ’ എന്നു ചോദിച്ചപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് കൂടെക്കൂട്ടിയത്.പക്ഷേ, ഇന്നു ചിനാറിലെ ഏറ്റവും നല്ല എംപ്ലോയറാകാൻ രശ്മിയ്ക്കു കഴിയുന്നുണ്ട്.
‘ബഹുമാനത്തോടെയാണ് ഇപ്പോൾ എല്ലാവരും എന്നെ നോക്കുന്നത്’ എന്നു രശ്മി പറയുന്നതു കേൾക്കുമ്പോൾ എനിക്കും സന്തോഷം. ഇതു പോലെയാണ് ഓരോ സ്ത്രീകളും വന്നു ചേർന്നത്. പ്രസവശേഷം കരിയറിൽ ബ്രേക്കു വന്നവർ, ഇപ്പോൾ പഠിച്ചിറങ്ങിയവർ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ, പുറത്തു പോയി ജോലി ചെയ്യാൻ കഴിയാത്ത വീട്ടമ്മമ്മാർ ഇങ്ങനെ കഴിവും ആഗ്രഹങ്ങളുമുണ്ടായിട്ടും അവസരങ്ങൾ കിട്ടാതെ പോയ സ്ത്രീകളാണ് എല്ലാവരും. എന്റെ കൂടെയുള്ള ഓരോരുത്തർക്കും ഓരോ ജീവിത കഥ പറയാനുണ്ട്. ഡൈവോഴ്സിലൂടെ കടന്നു പോകുന്നവരും എന്റെയൊപ്പമുണ്ട്. അവരെ എനിക്കു പെട്ടെന്നു മനസ്സിലാവും. ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന അത്തരം സാഹചര്യത്തിൽ നിന്നു മരണത്തോടുള്ള പേടി കൊണ്ടു മാത്രം തിരിച്ചു ജീവിതത്തിലേയ്ക്കു നടന്നയാളാണ് ഞാനും. ഇവരുടെയെല്ലാം ജീവിതത്തിൽ ഒരു ചെറു തരി സന്തോഷം പരത്തുമ്പോൾ എനിക്കു കിട്ടുന്ന ആഹ്ലാദവും അത്ര ചെറുതല്ല.
കേരളത്തിൽ നിന്നു ഒത്തിരിപ്പേർ ചിനാർ അക്കാദമിയിൽ പരിശീലനം നേടുന്നുണ്ട്.സെലിബ്രിറ്റികളും റിസർച്ച് ഗൈഡുകളും ഇംഗ്ലീഷ് അധ്യാപകരും വീട്ടമ്മമാരും എന്നിങ്ങനെ പല മേഖലയിലുള്ളവർ ഇതിൽ ഉൾപ്പെടും.അവരുടെയെല്ലാം പേരുകൾ ഒരു തരത്തിലും വെളിപ്പെടുത്താതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധ വെക്കുന്നുണ്ട്.
chinargloballlc@gmail.com