Friday 04 March 2022 12:30 PM IST

‘സമൂഹത്തിലെ മാന്യർ പലരും രാത്രി ഫോൺവിളിച്ച് മോശം രീതിയിൽ സംസാരിക്കും, ആദിവാസി പെണ്ണിന് എന്താ അഭിമാനമില്ലേ?’

Shyama

Sub Editor

chithra-nilamboor

അവർ അവളെ മാവോയിസ്റ്റ് എന്ന് മുദ്ര കുത്താൻ നോക്കി, മാനത്തിനും അന്തസ്സിനും വില പറയാൻ നോക്കി, ദാമ്പത്യം തകർത്തു, സ്വന്തം ആളുകളെ അവൾക്കെതിരെ തിരിച്ചു, ‘നീ വെറും പെണ്ണാണ്’ എന്ന് ഇടയ്ക്കിടെ ഓർമിപ്പിച്ചു. പക്ഷേ, അവൾ തീ പോലെ ആളിക്കത്തി. ആ ചൂടിൽ പലതും ഉടച്ചു വാർത്ത് അവൾ മുന്നേറിക്കൊണ്ടിരുന്നു.

മലപ്പുറം അപ്പൻകാപ്പ് കോളനിയിലെ ആദിവാസി സമൂഹത്തിലെ കാട്ടുനായ്ക്കർ എന്ന സമുദായത്തിലാണ് ചിത്ര ജനിച്ചത്. ട്രൈബൽ സ്കൂളിലും കാതോലിക്കേറ്റ് ഹൈസ്കൂളിലുമായി പത്ത് വരെ പഠനം.

പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും പതിനാറാം വയസ്സിൽ കല്യാണം, പതിനെട്ടാം വയസ്സിനുള്ളിൽ പ്രസവം. ചിത്ര പിന്നീട് ആദിവാസി കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറായി, ട്രൈബൽ പ്രമോട്ടറായി. വര്‍ഷങ്ങൾ കഴിഞ്ഞ് പ്ലസ് ടു പഠിച്ചു, മലയാളത്തിൽ ബിരുദമെടുത്തു. ആദിവാസികളുടെ പാരാപ്ലീഡറായി കുറച്ച് നാള്‍...

നിലവിൽ ആദിവാസി ഐക്യവേദിയുടെ സംസ്ഥാന പ്രസിഡന്റാണ്. 2017ൽ മൂകനും ബധിരനുമായൊരു ആദിവാസി യുവാവിന് തൊഴിലുടമയിൽ നിന്ന് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരമായി കിട്ടിയ നിയമപോരാട്ടം വിജയിച്ചു, ധാരാളം സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പഠനം സാധ്യമാക്കി, ആദിവാസികൾക്ക് ഭൂമി കിട്ടാനുള്ള പോരാട്ടങ്ങൾ തുടരുന്നു...

പഠനമാണ് ഇരുട്ടിൽ വെളിച്ചമായത്

‘‘വിദ്യാഭ്യാസത്തിലൂടെ മാത്രമേ മാറ്റമുണ്ടാകൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കാടിന്റെ ഉള്ളിൽ താമസിക്കുന്നൊരു വിഭാഗത്തിൽ നിന്ന് അക്കാലത്ത് ഞാൻ മാത്രമാണ് പഠിക്കാൻ വേണ്ടി പുറത്ത് വന്നിരുന്നതും. എഴുത്തും വായനയും തന്ന വെളിച്ചത്തിലാണ് ഞങ്ങളുടെ ഊരിൽ ന ടക്കുന്ന പലതും ചൂഷണങ്ങളാണ് എന്ന തിരിച്ചറിവ് പോ ലും വന്നത്. പ്രതികരിക്കണം എന്നു തോന്നിയതും. പൊലീസുകാരുൾപ്പെടെയുള്ളവർ ഞങ്ങളുടെ സ്ത്രീകളെ പല തരത്തിൽ ഉപദ്രവിക്കുന്നൊരു കെട്ട കാലം ഞങ്ങൾക്കുണ്ടായിരുന്നു. പത്താം ക്ലാസ്സ് പാസായ ആളെന്ന നിലയ്ക്ക് ടീച്ചറായും ട്രൈബൽ പ്രമോട്ടറായും പ്രവർത്തനം തുടങ്ങി.

ഇതിനൊന്നും യാതൊരു വിധത്തിലുമുള്ള പിന്തുണയും വീട്ടുകാരിൽ നിന്നോ ഊരിൽ നിന്നോ ഉണ്ടായിരുന്നില്ല. ഒന്നാമത്തെ കാര്യം അവർക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ല. രണ്ടാമത്തെ കാര്യം പുറംലോകത്തോടുള്ള ഭയം. മൂന്ന് പണമില്ല. ഇതൊക്കെയാണെങ്കിലും പഠിപ്പിനെ ആരും എതിർത്തിട്ടുമില്ല. എന്റെ ആഗ്രഹം ഒന്നു കൊണ്ടു മാത്ര മാണ് ഞാൻ പഠിച്ചത്.

പതിനാറാം വയസ്സിലായിരുന്നു കല്യാണം. രണ്ട് കുട്ടികളുണ്ട്. പിന്നീട് ആ ബന്ധം പിരിഞ്ഞു. ഗർഭിണിയായിരുക്കുന്ന സമയത്ത് പഠിപ്പിക്കാൻ കാട് കയറി പോകുമ്പോഴൊക്കെ ഭർത്താവ് കൂടെയുണ്ടായിരുന്നു. സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ തുടങ്ങിയതിന്റെ ഭാഗമായി എന്നെ ഒതുക്കാനും മാനസികമായി തകർക്കാനും വേണ്ടി കുറേയാളുകൾ ചേർന്ന് ഭർത്താവിനെ മദ്യം കുടിപ്പിക്കുകയും പിന്നീട് കുറേ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തു.

ഇതൊക്കെ എനിക്ക് മാത്രമുണ്ടാകുന്ന അനുഭവമല്ല. ആദിവാസി സമൂഹത്തിൽ ആരാണോ ശബ്ദമുയർത്തുന്നത് അവരെ ഇല്ലായ്മ ചെയ്യാനായി ശത്രുക്കൾ ആദ്യം കുടുബം തകർക്കാനാണ് നോക്കുന്നത്. കുടുംബം തകർന്നാൽ ഇതിൽ നിന്നു പിന്മാറി പോകുമെന്നാണ് ഇത്തരക്കാരുടെ വിചാരം. ഞാൻ പിന്മാറാൻ തയാറല്ലായിരുന്നു. ടീച്ചറായി തന്നെ തുടർന്നു. ആ സമയത്ത് പൊലീസിന്റെയും ട്രൈബൽ ഡിപ്പാർട്മെന്റിന്റെയുമൊക്കെ പിന്തുണ കിട്ടി.

മഹിളാ സമിതിയില്‍ ജോലി ചെയ്യുന്ന സമയത്ത് ഡൽഹിയിൽ പോയി. പരിപാടികളിൽ പങ്കടുത്തപ്പോൾ തോന്നി ഇനിയും പഠിക്കണം. അങ്ങനെ നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ സമീക്ഷ എന്ന പദ്ധതിയിൽ ചേർന്ന് പഠിച്ച് പരീക്ഷയെഴുതി. അതു കഴിഞ്ഞ് ഡിഗ്രി എടുക്കണം എന്നായി. അതും എടുത്തു.

ആരോപണങ്ങളിൽ തളരാതെ

സമൂഹത്തിൽ ഒരു സ്ത്രീ മുന്നോട്ട് പോകുമ്പോൾ, പ്രത്യേകിച്ച് ഒറ്റപ്പെട്ടൊരു സ്ത്രീ, അത് ഏറ്റവും അലോസരപ്പെടുത്തുന്നത് പുരുഷന്മാരെയാണ്. ഒരു നല്ല വസ്ത്രം ധരിക്കുമ്പോൾ, രാത്രി യാത്ര ചെയ്യുമ്പോൾ, എന്തിനേറെ പറയുന്നു ഞങ്ങളെ പോലെയുള്ളവർ ഒരു കാറിൽ കയറിയാൽ പോലും സമൂഹത്തിന്റെ ഒരു ‘പ്രത്യേക’ നോട്ടമുണ്ട്.

പ്രതികരിച്ചാൽ നമുക്കെതിരെ ആരോപണങ്ങൾ ഉണ്ടാക്കും. പൊതു ഇടത്തിലെ മാന്യർ പലരും രാത്രി ഫോണി ൽ വിളിച്ച് മോശം രീതിയിൽ സംസാരിക്കും. ആദിവാസി സ്ത്രീക്ക് എന്താ അഭിമാനമില്ലേ? വേറെ പണിയില്ലാത്തതു കൊണ്ടല്ല സ്വന്തം ജീവനു വരെ ഭീക്ഷണി വന്നിട്ടും പോരാടുന്നത്. സമൂഹത്തിൽ ഒരു മാറ്റം വരണമെന്നാഗ്രഹിക്കുന്നതു കൊണ്ടു തന്നെയാണ്.

അതിർത്തി കയ്യേറുന്ന പല വിഷയങ്ങൾ വരും, വനം വകുപ്പ് തന്നെ ഞങ്ങൾക്കുള്ള ഭൂമി തട്ടിയെടുക്കുന്ന അവസ്ഥകൾ വന്നിട്ടുണ്ട്. രേഖകൾ ഉണ്ടായിട്ടു പോലും ഭൂമി കൃത്യമായി കൊടുക്കാത്ത സംഭവങ്ങൾ ഉണ്ട്. അതൊക്കെ എവിടെ നിന്നാണ് വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ‘ആദിവാസിക്ക് ഇത്രയൊക്കെ മതി’ എന്നൊരു തെറ്റായ പൊതുബോധത്തിൽ നിന്ന്. അതൊക്കെയാണ് മാറേണ്ടത്.

ചോദ്യം ചെയ്താൽ മാവോയിസ്റ്റ്

മൂന്ന് സെന്റ് ഭൂമി ആദിവാസിക്കുണ്ടെങ്കിൽ അതിലൊരു പങ്കിൽ പൊതു കോൺക്രീറ്റ് റോഡ് ഉണ്ടാക്കണം എന്നു വാശിപിടിക്കുന്ന അധികാരികളുണ്ട്. ഒരേക്കർ ഭൂമിയുള്ള മറ്റുള്ളവർ ഒരു തുണ്ട് ഭൂമി വിട്ടുകൊടുക്കില്ല. ‘പറ്റില്ല’ എന്നു പറഞ്ഞാൽ അത് ആദിവാസിയുടെ അവകാശമെന്നല്ല മറിച്ച് അഹങ്കാരമായിട്ടാണ് സമൂഹം കാണുന്നത്.

ഞങ്ങൾ ശബ്ദമുയർത്തിയാൽ ഉടൻ വരുന്നതാണ് ‘മാവോയിസ്റ്റ്’ ആരോപണം. കുടുബം തകർക്കാൻ നോക്കിയിട്ടും പിന്മാറാതായപ്പോൾ കണ്ടുപിടിച്ച പുതിയ തന്ത്രം. ‘അയ്യപ്പനും കോശിയും’ സിനിമയിലൊക്കെ അതു നിങ്ങളും കണ്ടിട്ടുണ്ടാകും. കുറച്ച് മുൻപ് എനിക്കെതിരായി ഒരാരോപണം ഉണ്ടെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് ഓഫിസിൽ നിന്നൊക്കെ വന്ന് അന്വേഷിച്ചിരുന്നു. ഞാൻ 50 കോടിയുടെ ചാനൽ തുടങ്ങാൻ പോകുന്നു എന്നായിരുന്നു ഏറ്റവും പുതിയ പ്രചാരണം. എന്റെയാളുകൾക്കിടയിലും എന്നെ കുറിച്ച് സംശയം ഉണ്ടാക്കുന്ന വിധത്തിലാണ് പ്രചരണങ്ങൾ.

chithra-1

പ്രതികരിക്കാൻ പോലും അറിയാത്തൊരു സമൂഹത്തെയാണ് ഇത്രമാത്രം ചൂഷണം ചെയ്യുന്നത്. ഭക്ഷണത്തിനു വേണ്ടി പോലും സ്വന്തം ശരീരം വിൽക്കേണ്ടി വന്ന പെണ്ണുങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. ഓർക്കണം ബാല്യത്തിൽ ഞ ങ്ങൾ കണ്ടുവളർന്നതെന്തൊക്കെയാണെന്ന്... എന്റെ ക ൺമുന്നിൽ കണ്ടതൊന്നും ഇനിയൊരു തലമുറയ്ക്കും കാണേണ്ടി വരരുതെന്നും വാശിയുണ്ട്. ഒരുപാടൊന്നും ചെയ്യാൻ പറ്റില്ല, പക്ഷേ, എന്റെ ശബ്ദം കൊണ്ട് ഒരാളെയെങ്കിലും രക്ഷപ്പെടുത്താൻ പറ്റിയാൽ അതു മതി.

ഒരു പെണ്ണിനെ ഗർഭിണിയാക്കിയവനെ നിയമത്തിനു മുന്നിൽ കൊണ്ടു വന്ന് ശിക്ഷിക്കാൻ സാധിച്ചു ഈ അഞ്ചു വർഷത്തിനുള്ളിൽ. അതു പോലെ ഒരു പെണ്ണിനെ കയറിപ്പിടിക്കാൻ ശ്രമിച്ചവനെയും. ഈ കേസുകൾക്കൊക്കെ വേണ്ടി ഇറങ്ങിയപ്പോള്‍ ഒത്തുതീർപ്പിനായി പ്രതികളും പൊലീസും അടക്കം ലക്ഷങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. വ ഴങ്ങാതായപ്പോൾ വധഭീഷണിയായി. ഞാൻ തീയിൽ ത ന്നെ വേരൂന്നി വളർന്ന മരമാണ്. അതാണ് അവർ മറന്നത്.

ഇനിയും ശബ്ദിക്കും, ഉറക്കെ തന്നെ

നീതി വേദി എന്നൊരു എൻജിഒയിൽ പ്രവർത്തിച്ചിരുന്നു. വനാവകാശ നിയമത്തിനു വേണ്ടി രൂപീകരിച്ച കൂട്ടായ്മകേരള ആദിവാസി ഐക്യവേദിയുടെ സംസ്ഥാന പ്രസിഡന്റാണ്. ഹ്യൂമൻ റൈറ്റ്സ് വിമൻസ് ഫോറം എന്ന സംഘടനയുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. 2022 ജനുവരിയിൽ ഡൽഹിയിൽ നടന്ന ഒാൾ ഇന്ത്യ യൂണിയൻ ഓഫ് ഫോറസ്റ്റ് വർക്കിങ് പീപ്പിൾ മീറ്റിങ്ങിൽ അഖിലേന്ത്യ വൈസ് പ്രസിഡന്റായി.

പാരാലീഗൽ വർക്കറായിരിക്കുമ്പോഴാണ് 2017ൽ ആ കേസ് വരുന്നത്. ആദിവാസി പണിയർ വിഭാഗത്തിൽ പെട്ടൊരു യുവാവ് ഒരു കുടുംബത്തിൽ 28 വർഷമായി ജോലിക്കു നിന്നിരുന്നു. അവിടുത്തെ മുപ്പതോളം കന്നുകാലികളെ നോക്കുക, മൂന്ന് വീടുകളിലേക്കുള്ള വിറക് കീറിക്കൊടുക്കുക ഒക്കെയാണ് പണി. അയാൾക്ക് സംസാരശേഷി യില്ല, ചെവിയും കേൾക്കില്ല.

ആദ്യം കാണുന്ന സമയത്ത് കീറിയ തോർത്തും കീറിയ ട്രൗസറും ആണ് വേഷം. ഉറക്കം ആലയിൽ കീറച്ചാക്കിനു മുകളിൽ കന്നുകാലികൾക്കൊപ്പം. ഈ അവസ്ഥ കണ്ട് അയാളുടെ സഹോദരിമാരോട് പരാതി കൊടുക്കാൻ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ അടക്കം ഭീക്ഷണിയുണ്ടെന്നും ഇതിൽ നിന്ന് ഒഴിവാകുകയാണെന്നും അവര്‍ വിളിച്ചു പറഞ്ഞു. അങ്ങനെയാണ് ഞാൻ അയാളുടെ പരാതിക്കാരിയാകുന്നത്.

നാടു മുഴുവന്‍ ആ സമയത്ത് എനിക്കെതിരായി. അവർ അയാളോട് ഞാൻ അയാളെ പൊലീസിൽ കൊടുക്കാൻ പോകുന്നു ‘ചിത്രയെ നീ അടിക്കണം’ എന്നു വരെ പറഞ്ഞു വച്ചു, ആ പാവം അതു കേട്ട് എന്നെ ഉപദ്രവിക്കാനും വന്നു. അങ്ങനെ മാസങ്ങളോളമുള്ള പോരാട്ടത്തിനു ശേഷം ലേബർ ഓഫിസിൽ നിന്നു അന്വേഷിച്ചിട്ട് ഇയാൾക്ക് മാസം 8000 രൂപ കൊടുക്കാൻ തീർപ്പായി. അരിയറായിട്ട് ഏഴു ലക്ഷം കൊടുക്കണം എന്നും പറഞ്ഞു.

ആളുകൾക്ക് അപ്പോഴാണ് എനിക്കിത്രയൊക്കെ ചെയ്യാൻ പറ്റും എന്ന് മനസ്സിലായി തുടങ്ങിയത്. അയാൾക്ക് വീട് വച്ചു കൊടുക്കാനും യാതൊരു രേഖകളും ഇല്ലാതിരുന്നയാൾക്ക് സ്വന്തമായി രേഖകൾ ഉണ്ടാക്കാനും പൊട്ടാടി എന്നൊരു വിളിപ്പേര് മാത്രമുണ്ടായിരുന്ന അയാൾക്ക് വെള്ളൻ എന്നൊരു പേരും കൊടുക്കാൻ പറ്റി. ഈ ജീവിതം കൊണ്ട് ഞാൻ ചെയ്ത ഏറ്റവും വലിയൊരു കാര്യമാണത്.

അതിനു ശേഷം പല അംഗീകാരങ്ങളും കിട്ടി. ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് സ്ത്രീകളാണ്. പട്ടികവർഗ സേവ സൊസൈറ്റി എന്ന പേരിൽ ഒരു സൊസൈറ്റി റജിസ്റ്റർ ചെയ്തിട്ടുണ്ട്, മൂന്ന് വർഷമായി.

ഞങ്ങളുടെ കുട്ടികൾക്ക് വരുമാനമാണ് ആവശ്യം. അ വർക്ക് ഒരു പിഎസ്‍സി എഴുതാനോ സർക്കാർ ജോലി വാങ്ങാനോ കഴിയണം. തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കണം, പഠിച്ച കുട്ടികൾക്ക് ജോലി ചെയ്യാനുള്ള സൗകര്യവും കൊടുക്കണം. അതാണ് ഇനിയുള്ള സ്വപ്നം.

ഗവൺമെന്റ് ആദിവാസികളുടെ ഉന്നമനത്തിനായി പല പ്രഖ്യാപനങ്ങളും ചെയ്യുമെങ്കിലും അതൊന്നും പൂർണതയിൽ നടപ്പിലാകുന്നില്ല. ചിലപ്പോൾ തെങ്ങ് കയറാൻ ഉപകരണങ്ങൾ വിതരണം ചെയ്യും. അതെങ്ങനെ പ്രവർത്തിപ്പിക്കണം, അപകടം വന്നാൽ എന്ത് ചെയ്യണം... എന്നൊന്നും കൃത്യമായി പറയില്ല. പല സ്ത്രീകളും പണിസ്ഥലങ്ങളിൽ മാനസിക – ശാരീരിക പീഡനങ്ങൾക്ക് വിധേയരാകുന്നു. ഇതിനൊക്കെ മാറ്റം വരണം.

കർഷക സമരത്തിൽ പങ്കെടുത്തിരുന്നു. 2021ൽ തുടങ്ങിയ ഭൂസമരത്തിന് ഞാനും ആദിവാസി ഐക്യവേദി ഭാരവാഹികളായ ബിനു പുത്തൻപുരയ്ക്കലും പ്രകാശ് പി.കെയുമാണ് പിന്തുണ നൽകിയതും അവർക്കായി സർക്കാരിനോട് സംസാരിച്ചതും. ആ സമരം തുടരുന്നു.

രണ്ടു മക്കളിൽ മകൾ ഗോപിക അവസാന വര്‍ഷ എം.എ. സോഷ്യോളജി വിദ്യാർഥിയും മകൻ ഗോകുൽ ഒന്നാം വർഷ ബി.കോം വിദ്യാർഥിയുമാണ്.

സ്ത്രീകൾ എല്ലാവരും പഠിക്കണം എന്നാണ് എന്റെ അ ഭിപ്രായം. പഠനം പാതിവഴിയിൽ നിർത്തേണ്ട കാര്യമല്ല. ഞാൻ പഠിക്കുന്നത് കണ്ടിട്ട് അഞ്ച് സ്ത്രീകൾ കൂടി പഠിക്കാൻ പോയി. അവർ പത്താം ക്ലാസ്സ്, പ്ലസ്ടു എഴുതി.

അതു കാണുമ്പോൾ അഭിമാനമുണ്ട്. ശ്രീധന്യ കലക്ടർ ആയപ്പോൾ പോലും ആ കുട്ടിയുടെ കഴിവിനേക്കാൾ ജാതി വിഭാഗത്തിന്റെ പേരാണ് വലുതായി കാട്ടിയത്. ഞങ്ങൾ ക്കിടയിൽ നിന്നൊരാൾ വരുന്നത് വലിയ നേട്ടം തന്നെയാണ്. ഞാൻ ആദിവാസി എന്നു പറയുന്നതിൽ അഭിമാനിക്കുന്ന ആളുമാണ്. എങ്കിലും അതിനൊക്കെയപ്പുറം നമുക്ക് ആ വ്യക്തിയുടെ കഴിവിനെയും പരിശ്രമങ്ങളേയും പ്രശംസിക്കാൻ പറ്റണം. അത്തരം മാറ്റങ്ങളാണ് വരേണ്ടത്.

കരുത്തുള്ള ആളുകൾ ഞങ്ങൾക്കിടയിൽ നിന്നുണ്ടായി വരട്ടെ. അധികാര സ്ഥാനങ്ങളിലേക്ക് തീയിൽ നിന്ന് കുരുത്തവർ എത്തുമ്പോൾ അതിന്റേതായ മാറ്റങ്ങൾ സമൂഹത്തിൽ മുഴുവനും വരുമെന്ന് അടിയുറച്ചു വിശ്വസിക്കുന്നു.

ശ്യാമ

ഫോട്ടോ: ശബീർ മമ്പാട്