രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കണ്ണീർക്കാഴ്ചകളാണ് എങ്ങും. അത്തരത്തിലൊരു ദൃശ്യമാണ് ആന്ധ്രാപ്രദേശിൽ നിന്ന് പുറത്തുവരുന്നത്. കോവിഡ് ബാധിതനായി വീടിന് സമീപം തളർന്നു കിടക്കുന്ന അച്ഛന് വെള്ളം നൽകാൻ ശ്രമിക്കുന്ന മകളെ തടയുന്ന അമ്മയുടെ ചിത്രമാണിത്.
നില വളരെയധികം മോശമായ അച്ഛന് വെള്ളം കൊടുക്കാൻ ശ്രമിക്കുകയാണ് 17 വയസ്സുകാരിയായ മകൾ. എന്നാൽ മകൾക്ക് രോഗം പകരുമെന്ന് ഭയപ്പെട്ട് മകളെ തടയുകയാണ് അമ്മ. ഈ സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ അമ്മയുടെ എതിർപ്പ് അവഗണിച്ച് മകൾ കുപ്പിയിൽ അച്ഛന് വെള്ളം കൊടുക്കുന്നു. സങ്കടം സഹിക്കവയ്യാതെ അലറിക്കരയുന്നുമുണ്ട് മകൾ. അൽപ്പസമയത്തിനുള്ളില്‍ അച്ഛൻ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
വിജയവാഡയിൽ ജോലി നോക്കുന്ന അച്ഛൻ കോവിഡ് ബാധിച്ച ശേഷമാണ് സ്വന്തം നാടായ ശ്രീകാകുളത്ത് എത്തിയത്. എന്നാൽ ഗ്രാമത്തിലുള്ളവർ ഇയാളെ അകത്തേക്ക് കടക്കാൻ സമ്മതിച്ചില്ല. വീട്ടിലേക്കും കയറാൻ അനുവദിച്ചില്ല. 50 വയസ്സുകാരനായ ഇയാൾ പുറത്തുള്ള പാടത്താണ് കിടന്നിരുന്നത്. അവിടെ കിടന്നാണ് മരണപ്പെട്ടതും.