Tuesday 19 February 2019 04:13 PM IST : By സ്വന്തം ലേഖകൻ

അച്ഛന്റെ അന്ത്യാഭിലാഷം നിറവേറ്റി രാജ്കീര്‍ത്തിയും ദിവ്യകീര്‍ത്തിയും! സി.പി രാജശേഖരന്റെ അന്ത്യകര്‍മ്മങ്ങൾ ചെയ്തത് പെൺമക്കൾ

raja

അച്ഛന്റെ അന്ത്യാഭിലാഷം നിറവേറ്റി, സി.പി രാജശേഖരന്റെ മക്കൾ. കഴിഞ്ഞ ദിവസം അന്തരിച്ച ആകാശവാണി മുന്‍ ഡയറക്ടര്‍ സി.പി രാജശേഖരന്റെ അന്ത്യകര്‍മ്മങ്ങൾ, അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം പെൺമക്കളായ രാജ്കീര്‍ത്തിയും ദിവ്യകീര്‍ത്തിയും ചേർന്നാണ് ചെയ്തത്.

ആചാര പ്രകാരം, ആണ്‍മക്കളില്ലാത്തവരുടെ അന്ത്യകര്‍മ്മങ്ങള്‍ ഏറ്റവും അടുത്ത ബന്ധുക്കളില്‍ മകന്റെ സ്ഥാനത്തുള്ള ആരെങ്കിലുമാണ് ചെയ്യുക പതിവ്. എന്നാല്‍ തന്റെ മരണ ശേഷം അന്ത്യകര്‍മ്മങ്ങള്‍ സ്വന്തം മക്കൾ തന്നെ ചെയ്യണമെന്ന് രാജശേഖരന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

ഭാര്യ ശൈലജയുടെ സഹോദരന്‍ ഹരിപ്രസാദ് മരിച്ച സന്ദര്‍ഭത്തിലാണ് സി.പി മക്കളോട് തന്റെ ആഗ്രഹം പറഞ്ഞത്. തൃശൂര്‍ രാമവര്‍മപുരം മൈത്രി ലൈനിലെ ശിവമയം വീട്ടുവളപ്പിലാണ് സി.പി രാജശേഖരന്റെ സംസ്കാര ചടങ്ങുകള്‍ നടന്നത്.

‘‘അച്ഛന്റെ പുസ്തകങ്ങളൊക്കെ വായിച്ച് അഭിപ്രായം പറയണമെന്ന് പറയും. അച്ഛന്റെ ജീവനായിരുന്നു പുസ്തകങ്ങള്‍. സ്നേഹത്തോടൊപ്പം ധൈര്യവും പകര്‍ന്നു തന്നാണ് അച്ഛന്‍ വളര്‍ത്തിയത്. പെണ്‍കുട്ടിയാണെന്ന് ചിന്തിച്ച് ഒന്നിലും അധൈര്യപ്പെടരുതെന്ന് ഓര്‍മ്മിപ്പിച്ചിരുന്നു’’.- അച്ഛന്റെ ഓർമ്മകളിൽ രാജ്കീര്‍ത്തി പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സി.പി രാജശേഖരന്റെ അന്ത്യം.

ആകാശവാണി തൃശൂര്‍ നിലയത്തില്‍ അനൗണ്‍സറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1987ല്‍ ചെന്നൈ ആകാശവാണിയില്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി. 1997ല്‍ തിരുവനന്തപുരത്ത് അസി. സ്റ്റേഷന്‍ മാസ്റ്ററായി. തുടര്‍ന്ന് തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ ഡയറക്ടറായി. ഷില്ലോംഗിലും കോഴിക്കോടും ജോലി ചെയ്തു. 2008 വരെ ആകാശവാണി സ്റ്റേഷന്‍ ഡയറക്ടറായി കോഴിക്കോട് തുടര്‍ന്നു. മംഗലാപുരത്തു നിന്നാണ് വിരമിച്ചത്.