Saturday 13 April 2019 12:49 PM IST : By സ്വന്തം ലേഖകൻ

ഓർമയുണ്ടോ ഈ പൈതലിനെ?; ലോകത്തെ കരയിച്ച ആ ചിത്രത്തിന് ലോക പ്രസ് ഫോട്ടോ പുരസ്കാരം

foto

പോയ വർഷം ഈ ചിത്രം നമ്മെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കിയിരുന്നത്. അനധികൃത കുടിയേറ്റം നടത്തുന്നതിനിടെ പിടിക്കപ്പെട്ട തന്റെ മാതാവിനെ യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് കണ്ട് ഭയന്നു വിറച്ച് കരഞ്ഞ ആ പൈതൽ ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ഓരോ മനുഷ്യ സ്നേഹിയുടേയും ഹൃദയത്തെ ആഴത്തിൽ അസ്വസ്ഥമാക്കിയ ഈ ചിത്രത്തിന്റെ പേരിൽ അമേരിക്കന്‍ ഭരണകൂടം നിരവധി വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. എന്നാൽ പുതിയ വിശേഷം അതല്ല, ഗെറ്റി ഫൊട്ടോഗ്രാഫര്‍ ജോണ്‍ മൂര്‍ എടുത്ത ഈ ചിത്രം ഇപ്പോള്‍ ലോക പ്രസ് ഫോട്ടോ പുരസ്‌കാരത്തിന് അര്‍ഹമായിരിക്കുകയാണ്.

റിയോ ഗ്രാന്‍ഡ് താഴ്വരയില്‍ യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റ്സിന്റെ ചിത്രം പകര്‍ത്തുന്നതിനിടെയാണ് മൂര്‍ ഈ ചിത്രമെടുത്തത്. സാന്ദ്ര സാഞ്ചസ് എന്ന യുവതിയും അവരുടെ മകള്‍ യനേലയും അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 12നാണ് യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ വെച്ച് പിടിക്കപ്പെട്ടത്. സാന്ദ്രയെ യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് കണ്ട കുഞ്ഞു യനേല സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി പേടിച്ച് കരയാന്‍ തുടങ്ങി. ഇത് മൂര്‍ തന്റെ കാമറയില്‍ പകര്‍ത്തുകയായിരുന്നു.

അഭയാര്‍ഥികളായി അതിര്‍ത്തി കടക്കാനെത്തിയവരുടെ മുഖത്തും കണ്ണുകളിലും ഭയമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. അതിനിടെ, സാന്ദ്ര സാഞ്ചസും കുട്ടിയും മുന്നോട്ടുനീങ്ങി. അവരെ പൊലീസ് പരിശോധിക്കുന്ന ആ നിമിഷമാണ് എനിക്ക് വിലപ്പെട്ട ഈ ചിത്രം ലഭിച്ചതെന്നും മൂര്‍ പറയുന്നു. ലോകത്താകമാനമുള്ള 4738 ഫോട്ടോഗ്രഫര്‍മാരുടെ 78,801 ചിത്രങ്ങളില്‍ നിന്നാണ് പുരസ്‌കാരത്തിനര്‍ഹമായ ചിത്രം തെരഞ്ഞെടുത്തത്. വളരെ വ്യത്യസ്തമായ കലാപത്തിന്റെ നേര്‍ചിത്രമാണതെന്നും അത് മനഃശാസ്ത്രപരമാണെന്നും പുരസ്‌കാര സമിതി പറഞ്ഞു.

ഈ ചിത്രം പുറത്തുവന്നതിനു പിന്നാലെ അമ്മയേയും മക്കളെയും വേര്‍പിരിക്കുന്നതിനുള്ള യുഎസിന്റെ തീരുമാനത്തിനെതിരെ വലിയ തോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. യനേലയും അമ്മയും വേര്‍പിരിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥരുടെ മറുപടി. പ്രതിഷേധത്തെ തുടര്‍ന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കഴിഞ്ഞ ജൂണില്‍ നയത്തില്‍ മാറ്റം വരുത്തിയിരുന്നു.