അമ്മ വീട്ടുമുറ്റത്തു നിന്ന് യാത്രയാക്കിയ വിദ്യാർഥിനിക്ക് സ്കൂട്ടറിൽ റോഡിലേക്ക് ഇറങ്ങിയ ഉടൻ ചരക്കുലോറി ഇടിച്ചു ദാരുണാന്ത്യം. വിയ്യൂർ മാടമ്പിക്കാട്ടിൽ പരേതനായ രാമകൃഷ്ണന്റെ മകൾ റെനീഷയാണ് (22) ലോറിക്കടിയിൽ പെട്ടു മരിച്ചത്. മകളെ ഗേറ്റിൽ വന്ന് യാത്രയാക്കി അമ്മ സുനിത അകത്തേക്ക് മടങ്ങുമ്പോഴാണ് അപകടത്തിന്റെ ശബ്ദം കേൾക്കുന്നത്.
ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരണാട്ടുകര ജോൺ മത്തായി സെന്ററിൽ എംബിഎ വിദ്യാർഥിനി യാണ്. വിയ്യൂർ ജയിൽ പടിക്കു സമീപം റോഡരികിലുള്ള വീട്ടിൽ നിന്നു രാവിലെ 8.30ന് കോളജിൽ പോകുന്നതിനായി സ്കൂട്ടറിൽ ഗേറ്റ് കടന്ന് റോഡിൽ പ്രവേശിച്ച ഉടനെയായിരുന്നു അപകടം. തൃശൂരിൽ നിന്നു മുളങ്കുന്നത്തുകാവിലേക്ക് അരി കയറ്റിവന്ന ലോറി റോഡിലേക്ക് പ്രവേശിച്ച റെനീഷയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
റോഡിന്റെ മറുവശത്തെത്തി വേണമായിരുന്നു റെനീഷയ്ക്കു യാത്ര തുടരാൻ. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു സംസ്കരിക്കും. ഒന്നര വർഷം മുൻപ് അച്ഛന്റെ മരണശേഷം റെനീഷ സമീപവീടുകളിൽ ചെന്ന് ട്യൂഷൻ എടുത്താണു കുടുംബം പുലർത്തിയിരുന്നത്. സഹോദരി: രേഷ്‌ന.