പ്രണയത്തെ എതിർത്ത അച്ഛനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി മകളും കാമുകനും. ജംഷേദ്പൂരിൽ നിന്നാണ് ഈ നടുക്കുന്ന വാർത്ത. ജാര്‍ഖണ്ഡിലെ ആദിത്യപുരിൽ നിന്നുള്ള വ്യവസായി കനയ്യ സിങ്ങിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് മകള്‍ അപര്‍ണ (19), കാമുകൻ രാജ്‌വീര്‍ സിങ് (21) നിഖില്‍ ഗുപ്ത, സൗരഭ് കിസ്‌കു എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മകളുടെ പ്രണയം എതിര്‍ത്തതാണ് കൊലപാതകത്തിനു കാരണമെന്നും പ്രതികളായ രണ്ടുപേർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
ജൂണ്‍ 30 നാണ് ഹരി ഓം നഗറിലെ അപ്പാര്‍ട്ട്‌മെന്റിൽ വച്ച് കനയ്യസിങ് കൊല്ലപ്പെട്ടത്. വാഹനത്തിലെത്തിയ മൂന്നംഗ സംഘം കനയ്യസിങ്ങിനു നേരേ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസ്, മകളാണ് കൃത്യത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞു.
അപര്‍ണയും രാജ്‌വീറും അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ ബന്ധത്തെ കനയ്യ സിങ് എതിര്‍ത്തു. മകളുമായുള്ള അടുപ്പത്തിന്റെ പേരില്‍ രാജ്‌വീറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് രാജ്‌വീറും കുടുംബവും മറ്റൊരിടത്തേക്കു താമസം മാറി. ഇതിനിടെ മകൾക്ക് വിവാഹാലോചനകളും കനയ്യസിങ് നടത്തുന്നുണ്ടായിരുന്നു.
വിവാഹാലോചനകള്‍ തുടങ്ങിയതോടെയാണ് പിതാവിനെ വകവരുത്താന്‍ അപര്‍ണ തീരുമാനിച്ചത്. ഇക്കാര്യം കാമുകനോട് പറഞ്ഞു. കാമുകന്റെ സഹായത്തോടെയാണ് നിഖില്‍ ഗുപ്ത, രവി സര്‍ദാര്‍, ഛോട്ടു ഡിഗ്ഗി എന്നിവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത്. പണം കണ്ടെത്തുന്നതിനായി അപർണ വജ്രമോതിരവും രാജ്‌വീർ സിങ്ങിന് നൽകി. രാജ്‌വീർ ഈ മോതിരം വിൽക്കാതെ തന്നെ പണം കണ്ടെത്തി ക്വട്ടേഷൻ സംഘത്തിനു നൽകി.
കനയ്യ പോകുന്ന സ്ഥലങ്ങളെക്കുറിച്ചെല്ലാം അപർണ ക്വട്ടേഷൻ സംഘത്തിനു വിവരം നൽകിയിരുന്നു. കൊലപാതകത്തിനായി നടത്തിയ ആദ്യ നീക്കം പരാജയപ്പെട്ടു. പിന്നീട് അപ്പാർട്ട്മെന്റിൽ വച്ചുതന്നെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പ്രതികൾ പല സ്ഥലത്തായി ഒളിവിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൃത്യം നടത്താന്‍ ഉപയോഗിച്ച തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. അപര്‍ണ നല്‍കിയ വജ്രമോതിരവും പണവും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.