മരിച്ചെന്ന് സ്ഥിരീകരിച്ചശേഷം അന്ത്യകർമങ്ങൾക്കായി കൊണ്ടുപോയയാൾക്ക് അവസാന നിമിഷം ജീവനുണ്ടെന്ന് കണ്ടെത്തി. ന്യൂഡൽഹിയിലാണ് ‘മരിച്ചയാൾ’ കണ്ണ് തുറന്ന ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. നരേലയിൽ തിക്രി ഖുർദ് എന്ന ഗ്രാമത്തിലെ സതീശ് ഭരദ്വാജ് എന്ന 62 വയസ്സുകാരനാണ് ഞായറാഴ്ച രാവിലെ ‘മരിച്ചത്’.
സതീശ് അർബുദം ബാധിച്ച് ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നതിനിടെ മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് അന്ത്യകർമങ്ങൾക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. തീ കത്തിക്കുന്നതിനു മുൻപായി മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയപ്പോഴാണ് മൃതദേഹത്തിൽ ജീവൻ തുടിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
പിന്നാലെ സതീശ് കണ്ണുകളും തുറക്കുകയും ശ്വസനം സാധാരണ നിലയിലാകുകയും ചെയ്തു. വിചിത്ര സംഭവം കണ്ട് കൂടിനിന്ന ആളുകളും ഞെട്ടി. ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.