ന്യൂഡല്‍ഹിയില്‍ ഒപ്പം താമസിച്ചിരുന്ന പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞ വാര്‍ത്ത മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. പ്രണയിച്ചു ഒപ്പം ജീവിച്ചുവന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്തി 35 കഷ്ണങ്ങളായി വെട്ടിനുറുക്കി ഫ്രിജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീട് പലയിടത്തായി ഇവ വലിച്ചെറിഞ്ഞ യുവാവ് പൊലീസ് കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലായത്.
മുംബൈ സ്വദേശിയായ ഇരുപത്താറുകാരിയായ ശ്രദ്ധ എന്ന യുവതിയാണ് കൊല ചെയ്യപ്പെട്ടത്. ശ്രദ്ധയ്ക്കൊപ്പം ജീവിച്ചിരുന്ന അഫ്താബ് അമീൻ പൂനവാല എന്നയാളാണ് അറസ്റ്റിലായത്. ഇപ്പോള്‍ ശ്രദ്ധയുടെ ഘാതകൻ അഫ്താഫ് പൂനവാലെയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകൾ ചര്‍ച്ചയാവുകയാണ്.
അഫ്താഫ് 2016 പോസ്റ്റ് ചെയ്ത ഒരു ലിങ്കാണ് ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. എങ്ങനെ പഴങ്ങൾ നന്നായി കഷ്ണങ്ങളാക്കാം? എന്ന് വ്യക്തമാക്കുന്ന ലിങ്കാണ് അഫ്താഫ് പോസ്റ്റ് ചെയ്തത്. ഇത്തരം ലിങ്കുകളും വിഡിയോകളും അഫ്താഫ് സ്ഥിരമായി കാണാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ നിന്നും പഠിച്ച കാര്യങ്ങളാണ് ശ്രദ്ധയുടെ ശരീരം വെട്ടിനുറുക്കുന്ന കാര്യത്തിലും അഫ്താഫ് പ്രയോഗിച്ചത്.
ഫെയ്സ്ബുക്കിൽ അധികം ആക്ടീവല്ലെങ്കിലും ഇയാൾ ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. ആഡംബര ഹോട്ടലുകളിലെ ഭക്ഷണങ്ങളാണ് കൂടുതലും അഫ്താഫ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫൂഡ് വ്ലോഗിങ്ങിനും അഫ്താഫിന് താൽപര്യമുണ്ടായിരുന്നു. 28,500 ൽ അധികം ഫോളോവേഴ്സ് അഫ്താഫിനുണ്ടായിരുന്നു. അതേസമയം ശ്രദ്ധ സമൂഹമാധ്യമത്തിൽ സജീവമായിരുന്നില്ല. ഒന്നോ രണ്ടോ പോസ്റ്റുകളിൽ ഒതുങ്ങിയതാണ് ശ്രദ്ധയുടെ സോഷ്യല്‍മീഡിയ പ്രൊഫൈലുകൾ.
ശ്രദ്ധ മുംബൈയിൽ ഒരു മൾട്ടിനാഷനൽ കമ്പനിയുടെ കോൾസെന്ററിൽ ജോലി ചെയ്യുമ്പോഴാണ് അഫ്താബുമായി പരിചയത്തിലാകുന്നത്. തുടർന്ന് ഇവർ പ്രണയത്തിലാകുകയും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ ശ്രദ്ധയുടെ വീട്ടുകാർ ഈ ബന്ധത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇരുവരും മുംബൈയിൽനിന്ന് ഡൽഹിയിലെത്തി മെഹ്റൗലിയിലെ ഫ്ലാറ്റിൽ താമസമാക്കുകയായിരുന്നു.
മേയ് 18ന് ശ്രദ്ധയും അഫ്താബും തമ്മിൽ വഴക്കുണ്ടായെന്നും തുടർന്ന് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് പൊലീസ് ഭാഷ്യം. കൊലപാതകത്തിനു ശേഷം ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളായി മുറിച്ച അഫ്താബ് അത് ഫ്രിജിൽ സൂക്ഷിച്ചു. തുടർന്നുള്ള 18 ദിവസങ്ങളിൽ വെളുപ്പിനെ രണ്ടു മണിയോടെ താമസസ്ഥലം വിടുന്ന അഫ്താബ് ശരീരഭാഗങ്ങൾ ഒരോന്നായി ഡൽഹി നഗരത്തിന്റെ വിവിധ ഇടങ്ങളിൽ കൊണ്ടിടുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.