വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മകനും ഭാര്യയും അറസ്റ്റിൽ. ചവറ തെക്കുംഭാഗം ഞാറമൂട് കിഴക്കുംമുറി പടിഞ്ഞാറ്റതിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ദേവകിയമ്മ(75)യെയാണ് കഴിഞ്ഞ 2നു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവകിയമ്മയ്ക്കൊപ്പം താമസിച്ചിരുന്ന മകൻ രാജേഷ് (42), ഭാര്യ ശാന്തിനി (35) എന്നിവരെയാണ് തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേർന്ന് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്: ദേവകിയമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് രണ്ടിനു രാവിലെ മകൾ കൊല്ലം മങ്ങാട് നന്ദനം വീട്ടിൽ ശശികല സ്റ്റേഷനിലെത്തി പൊലീസിനോടു പറഞ്ഞു. ഉടൻ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം സംസ്കാരത്തിനു കിടത്തിയിരിക്കുകയായിരുന്നു. സംശയം തോന്നിയ പൊലീസ് മൃതദേഹം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശ്വാസം മുട്ടിയാണു മരണമെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
മകനെയും ഭാര്യയെയുംപലതവണ ചോദ്യം ചെയ്തെങ്കിലും അമ്മ തൂങ്ങിമരിച്ചതാണെന്ന നിലപാടിൽ ഉറച്ചു നിന്നു. തൂങ്ങാൻ ഉപയോഗിച്ചതെന്നു പറഞ്ഞ് കൈലിമുണ്ടും പൊലീസിനു കൈമാറി. എന്നാൽ ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ ഇതു തെറ്റാണെന്നു തെളിഞ്ഞു. വീണ്ടും പൊലീസ് ഉദ്യോഗസ്ഥർ പലതവണ ചോദ്യം ചെയ്തപ്പോൾ ഇരുവരുടെയും മൊഴികളിൽ വൈരുധ്യം കണ്ടെത്തി. തുടർന്നു പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ദേവകിയമ്മയുടെ പേരിലുള്ള 10 സെന്റ് കൈക്കലാക്കുന്നതിനു നിരന്തരം നടത്തിയ ഉപദ്രവങ്ങൾക്ക് ഒടുവിലാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു. മകനും മരുമകളും ചേർന്ന് തന്നെ നിരന്തരം ദേഹോപദ്രവം ഏൽപിക്കുന്നതായി ദേവകിയമ്മ എഴുതി നൽകിയിരുന്ന കത്തുകൾ അയൽവാസി മകളെ ഏൽപിക്കുകയും അവർ ഇതു പൊലീസിനു കൈമാറുകയും ചെയ്തിട്ടുണ്ട്.
സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ, എസിപിമാരായ ബി.ഗോപകുമാർ, കെ.സജീവ്, പൊലീസ് ഇൻസ്പെക്ടർ ആർ.രാജേഷ്കുമാർ, എസ്ഐമാരായ എസ്.സുജാതൻ പിള്ള, അശോകൻ, സന്തോഷ്, വിജയകുമാർ, സ്പെഷൽ ബ്രാഞ്ച് എസ്ഐ ആർ.സുരേഷ് കുമാർ, എഎസ്ഐമാരായ സന്തോഷ്, സജി, ഹരികൃഷ്ണൻ, ഷാജിമോൻ, വനിത പൊലീസ് ഓഫിസർമാരായ നസീറ, മുനീറ, എം.എസ്.ഷീജ, ഷൈലജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.