Friday 28 February 2020 12:30 PM IST : By സ്വന്തം ലേഖകൻ

ഹൃദയം പൊള്ളി ഒരു നാട്, പ്രതീക്ഷകൾ വിഫലമാക്കി പൊന്നു പോയി...! ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി

devanandha-new

പ്രാർഥനകൾ വിഫലം. ഇനി ആ കുരുന്നിന്റെ കളിചിരികൾ മുഴങ്ങില്ല. ഞങ്ങളുടെ പൊന്നു മടങ്ങിവരും എന്ന പ്രതീക്ഷയോടെ കാത്തിരുന്നവർക്കു മുമ്പിലേക്ക് മരണത്തിന്റെ മരവിപ്പും പേറി അവൾ...

കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ കാണാതായ ആറുവയസുകാരി ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തിയത് വിശ്വസിക്കുവാനാകാതെ തരിച്ച് നിൽക്കുകയാണ് നാട്. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.

പുലിയില ഇളവൂർ തടത്തിൽമുക്ക് ധനേഷ് ഭവനത്തിൽ പ്രദീപ് കുമാര്‍ – ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. വിദേശത്തുള്ള പ്രദീപ് കുമാര്‍ രാവിലെ നാട്ടിലെത്തും.

ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല. സംസ്ഥാനത്തൊട്ടാകെ വാഹനപരിശോധന നടന്നിരുന്നു. ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കമ്മിഷനംഗം സി.ജെ. ആന്‍റണി ഇന്നലെ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.

മുറിവും ചതവുകളുമില്ല; ദേവനന്ദയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുമില്ല

മൃതദേഹം കണ്ടെത്തിയത് 700 മീ. അകലെ; പുഴ റബർ തോട്ടവും കഴിഞ്ഞ്; ദേവനന്ദയുടെ ഷാൾ കണ്ടെത്തി

പൊലീസ് നായ നിന്നത് പുഴയോരത്ത്, മൃതദേഹം കമിഴ്ന്ന നിലയിൽ; മണൽ വാരിയ കുഴികൾ

ഇന്നലെ രാവിലെ 11 മണ‌ിയോടെയാണ് പൊന്നു എന്ന ദേവനന്ദയെ കാണാതാകുന്നത്. അമ്മ ധന്യ തുണികഴുകാൻ പോകുമ്പോൾ ദേവനന്ദ വീട്ടിലുണ്ടായിരുന്നു. അമ്മയുടെ പിന്നാലെ എത്തിയ കുഞ്ഞിനോട് അമ്മ അകത്തുപോയിരിക്കാൻ പറഞ്ഞു.

ദേവനന്ദ അകത്തേക്ക് പോകുന്നത് കണ്ടശേഷമാണ് ധന്യ തുണി കഴുകാൻ പോയത്. എന്നാൽ തിരികെ വന്നപ്പോൾ ദേവനന്ദയെ കണ്ടില്ല. വീടിന് സമീപത്ത് വേറെ വാഹനങ്ങൾ വന്ന ശബ്ദം കേട്ടില്ലെന്നും ധന്യ പറയുന്നു. വീടിന് പുറത്തോ റോഡിലോ ഒന്നും കുട്ടി കളിക്കാനും പോകാറില്ല. സമീപത്തെ പുഴയിൽ ഫയർഫോഴ്സെത്തി തിരച്ചിൽ നടത്തിയിരുന്നു.