Friday 20 July 2018 10:21 AM IST : By സ്വന്തം ലേഖകൻ

കുടുംബത്തിന്റെ എതിർപ്പുകൾ തള്ളി; കോടികളുടെ സ്വത്തുപേക്ഷിച്ച് ഡോക്ടർ ഹീന സന്യാസത്തിലേക്ക്

hina-surat

കോടികളുടെ സ്വത്തുപേക്ഷിച്ച്, തലമുണ്ഡനം ചെയ്ത് ജൈന സന്യാസിയായി എംബിബിഎസുകാരി സന്യാസ ജീവിതം സ്വീകരിച്ചു. സൂററ്റ് സ്വദേശിയായ ഹീന ഹിഗഡ് എന്ന 28 വയസ്സുകാരിയായ യുവതിയാണ് ലൗകീക ജീവിത്തിലെ സുഖസൗകര്യങ്ങൾ വെടിഞ്ഞ് സാധ്വി ശ്രീ വിശ്വറാം എന്ന സന്യാസി നാമം സ്വീകരിച്ചത്.

ഹീനയുടെ കുടുംബം ധനികരാണ്. അതുകൊണ്ട് ആത്മീയ ജീവിതം സ്വീകരിക്കുന്നതിൽ വലിയ എതിർപ്പുകളാണ് വീട്ടിൽനിന്നും ഹീനയ്ക്ക് നേരിടേണ്ടിവന്നത്. എന്നാൽ, തന്‍റെ ലക്ഷ്യം ഉപേക്ഷിക്കാൻ ഹീന തയ്യാറായില്ല. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ ആത്മീയതയിൽ ഹീന വളരെയധികം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. തല മുണ്ഡനം ചെയ്ത് രണ്ട് വെള്ള വസ്ത്രവും ഒരു പാത്രവുമെടുത്താണ് ഹീന സ്വന്തം വീട് വിട്ടിറങ്ങിയത്.

12 വർഷമായി ഒറ്റയ്ക്കായിരുന്നു ഹീനയുടെ താമസം. അഹമ്മദാബാദ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സ്വർണ്ണ മെഡലോടെ മെഡിസിൻ പാസായ ഹീന മൂന്ന് വര്‍ഷമായി ​ഗുജറാത്തിലെ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തു വരുകയായിരുന്നു. ഇതിനിടെയാണ് അവർ സന്ന്യാസ  ജീവിതം സ്വീകരിച്ചത്. കഴിഞ്ഞവർഷം ഭവ്യ ഷാ എന്ന 12 വയസുകാരനായ കുട്ടിയും സന്യാസി ദീക്ഷ സ്വീകരിച്ചിരുന്നു. വജ്ര വ്യാപാരിയുടെ മകനായിരുന്നു ഭവ്യ ഷാ.