Wednesday 08 July 2020 02:35 PM IST : By സ്വന്തം ലേഖകൻ

കോവിഡ് ഡ്യൂട്ടിയ്ക്കിടെ രോഗമെത്തി, തൊട്ടുപിന്നാലെ ഭാര്യയ്ക്കും മൂന്നു വയസ്സുകാരി മകൾക്കും! അതിജീവനത്തിന്റെ കഥ

doha-shahin-family

ദോഹയിൽ കോവിഡിനെ അതിജീവിച്ച് മലയാളി കുടുംബം. ഖത്തർ റെഡ്ക്രസന്റ് ആംബുലൻസ് വിഭാഗത്തിൽ നഴ്‌സായ തൃശൂർ പുന്നയൂർ സ്വദേശി മുഹമ്മദ് ഷാഹിനും കുടുംബവുമാണ് രോഗത്തെ ധൈര്യപൂർവം നേരിട്ടത്. കോവിഡ് ഡ്യൂട്ടിയ്ക്കിടെയാണ് ഷാഹിന് രോഗമെത്തിയത്. തൊട്ടുപിന്നാലെ ഭാര്യ റാജിയയ്ക്കും മൂന്നു വയസുകാരി മെഹ്‌വിഷിനും കോവിഡ് സ്ഥിരീകരിച്ചു. സ്വയം സുരക്ഷിതരാകുന്നതിനൊപ്പം മറ്റുളളവരിലേക്ക് രോഗം പകർത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നാണു ഷാഹിന് സമൂഹത്തോട് പറയാനുള്ളത്.

"എനിക്ക് കോവിഡ് ഡ്യൂട്ടി ആരംഭിച്ചത് മുതൽ കുടുംബവും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിഞ്ഞു. മൂന്നു വയസ്സുകാരി മകൾ ഉള്ളതിനാൽ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം കൃത്യമായി പാലിച്ചിരുന്നു. എനിക്കും ആംബുലൻസിൽ ഒപ്പമുള്ള സഹപ്രവർത്തകൻ മുജാഹിദിനും ശരീരവേദനയും പനിയും ഉണ്ടായതോടെ പരിശോധനയ്ക്കു വിധേയരായി. രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഹോട്ടൽ ക്വാറന്റീനിൽ പ്രവേശിച്ചു. 

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഭാര്യക്കും മകൾക്കും പോസിറ്റീവായി അവരും ഒപ്പമെത്തി. 14 ദിവസം ഹോട്ടലിലും ഏഴു ദിവസം വീട്ടിലുമായി കഴിഞ്ഞ ക്വാറന്റീൻ ജീവിതം പ്രതിസന്ധിയിൽ ആരൊക്കെ ഒപ്പമുണ്ടെന്ന് തിരിച്ചറിയാൻ സഹായിച്ചു. ശാരീരിക ബുദ്ധിമുട്ടുകളും ടെൻഷനും ഒക്കെയുണ്ടായിരുന്നെങ്കിലും മുൻനിര ആരോഗ്യ പ്രവർത്തകരിൽ ഒരാൾ എന്ന നിലയിൽ എല്ലാറ്റിനെയും  അതിജീവിക്കേണ്ടതുണ്ടെന്ന ബോധ്യമുണ്ടായിരുന്നു. 

സർക്കാരിന്റെ മികച്ച പരിചരണം, ഡിപ്പാർട്‌മെന്റിലെ ഓഫിസർമാരുടെ കരുതൽ, ആത്മധൈര്യം നൽകി എന്തിനും കൂടെ നിന്ന ഉറ്റ സുഹൃത്തുക്കൾ, കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടേയും  പ്രാർത്ഥന, ഭക്ഷണവും സഹായവുമായി ചേർത്തുപിടിച്ച അയൽവാസികൾ ഇവരെല്ലാമായിരുന്നു ഞങ്ങളുടെ ശക്തി. കുടുംബത്തിനൊപ്പം ദിവസങ്ങളോളം ചെലവഴിക്കാൻ കഴിഞ്ഞുവെന്നതാണ് ക്വാറന്റീൻ നൽകിയ ഏറ്റവും വലിയ സന്തോഷം."- മുഹമ്മദ് ഷാഹിൻ പറയുന്നു.

Tags:
  • Spotlight