51 വയസ്സുകാരിയായ ഭാര്യയെ 26 കാരനായ ഭര്‍ത്താവ് ഇല്ലാതാക്കിയ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർ അനുജ ജോസഫ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.
അനുജ ജോസഫ് പങ്കുവച്ച കുറിപ്പ് വായിക്കാം;
തിരുവനന്തപുരത്തു കാരക്കോണം സ്വദേശി 51 വയസ്സുള്ള ശാഖാകുമാരിയെ 28 കാരനായ ഭര്‍ത്താവ് അരുണ്‍ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ വാര്‍ത്തയാണ് ഇന്നേവരും ചര്‍ച്ച ചെയ്യുന്നത്. ധനികയായ ശാഖ വിവാഹമേ വേണ്ടെന്നു വച്ച ആളായിരുന്നുവെന്നും, രണ്ടു മാസങ്ങള്‍ക്കു മുന്‍പ് അരുണിനെ പരിചയപ്പെടുന്നതും ആ ബന്ധം വിവാഹത്തിലെത്തുന്നതും, തുടര്‍ന്നു കൂട്ടുകാരുടെ കളിയാക്കല്‍ സഹിക്കാന്‍ കഴിയാതെ ശാഖയെ അരുണ്‍ കൊലപ്പെടുത്തുന്നു.
പ്രായം, ജാതി, സാമ്പത്തികം ഒന്നും വിഷയമില്ല, ജീവിതപങ്കാളിയെ തേടുന്ന പതിവ് മാട്രിമോണിയല്‍ കാഴ്ച ഇപ്പോള്‍ ഭീതി നിറയ്ക്കുന്നു. തങ്ങളുടെ ഏകാന്തതയില്‍ ഒരു തുണ തേടുന്ന മധ്യവയസ്സ് മുതലിങ്ങോടുള്ള വരെ തെറ്റു പറയാനാകില്ല, എന്നാല്‍ വിവേകമില്ലാതെയുള്ള തീരുമാനങ്ങള്‍ ജീവന്‍ പോലും ആപത്തിലാക്കുമെന്നതു മനസ്സിലാക്കുക.
ഇവിടെ അരുണിന് ശാഖയുടെ ധനം മാത്രമായിരുന്നു ആവശ്യം, കൂട്ടത്തില്‍ ആരായിരുന്നാലും സാരമില്ല ലൈ0ഗിക താല്പര്യങ്ങളും നടന്നു പോകണം, സമൂഹത്തിന്റ മുന്നിലേക്ക് ഈ ബന്ധം കൊണ്ടു വരാന്‍ അയാള്‍ ആഗ്രഹിച്ചില്ല എന്നു വേണം കരുതാന്‍, മറുവശത്തു വിവാഹം മറ്റുള്ളവരെ അറിയിച്ചു ചടങ്ങുകള്‍ നടത്താനും രജിസ്റ്റര്‍ ചെയ്യാനുമൊക്കെ ശാഖ മുന്‍കൈയ്യെടുത്തു. ശാഖയുമായുള്ള ബന്ധം ആദ്യം ഒരു തമാശയ്ക്ക് തുടങ്ങിയതാണെന്നും അരുണ്‍ പറയുന്നുണ്ട്. തുടര്‍ന്നു ശാഖയുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയ അരുണ്‍ അവരെ വിവാഹം കഴിച്ചതുമായിരിക്കാം. ഇവിടെ ജീവിതം ഒരു fantsay ആയി കണ്ട അരുണിന് യഥാര്‍ഥ്യവുമായി പൊരുത്തപ്പെടാനായില്ല. തന്നെക്കാളും ഇരട്ടി പ്രായമുള്ള ഭാര്യ, കൂട്ടുകാര്‍ക്കിടയില്‍ പരിഹാസകഥാപാത്രമായി മാറിയപ്പോള്‍ അയാളുടെ ഉള്ളിലെ അപകര്‍ഷതാ ബോധം അയാളെ ഒരു കൊലയിലേക്കും നയിച്ചു.
ശാഖ അരുണിനെ അന്ധമായി വിശ്വസിച്ചു കാണണം, കൂട്ടുകാരികള്‍ അരുണിനെ നീ സൂക്ഷിച്ചോളണം എന്നു പറഞ്ഞപ്പോഴും അവന്‍ നല്ലവനാ എന്നും പറഞ്ഞായിരുന്നു അവര്‍ പ്രതികരിച്ചത്. പ്രണയത്തിനു കണ്ണില്ലായെന്നു പറഞ്ഞു രണ്ടു പേരുടെയും പ്രായത്തിനു നേരെ കണ്ണടയ്ക്കാമെങ്കിലും, ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു, ദമ്പതികള്‍ തമ്മിലുള്ള മാനസിക പൊരുത്തമാണ് ഏതു വിവാഹ ജീവിതത്തിന്റെയും അടിസ്ഥാനം, 100% perfection ഒന്നിലും പ്രതീക്ഷിക്കാന്‍ കഴിയില്ല, രണ്ടു പേരുടെയും കുറവുകള്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകുകയെന്നതാണ് ജീവിത വിജയം, ഇതില്‍ സമൂഹവും ഒരു പങ്കു വഹിക്കുന്നുണ്ട്, ജീവിക്കുന്ന ചുറ്റുപാട്, ഇവിടെ അരുണിന് സമൂഹത്തിന്റെ മുന്നില്‍ ശാഖയെ തന്റെ ഭാര്യയായി അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, അയാളെ ഒരു കൊലപാതകത്തിലേക്കും നയിച്ചു.
ശാഖയെ divorce ചെയ്താല്‍ പോരായിരുന്നോ, അവരുടെ ജീവന്‍ എടുക്കേണ്ടിയിരുന്നോ എന്നൊക്കെ ഇനി ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല, കേവല പരിചയങ്ങളുടെ പുറത്തു തങ്ങളുടെ ജീവന്‍ അപായപ്പെടുത്തുന്ന തീരുമാനങ്ങള്‍ ആരും എടുക്കാതിരിക്കുക. ജീവിതം രണ്ടു ദിവസം കൊണ്ടു തീരുന്ന യാത്രയല്ല, കയ്‌പ്പേറിയ അനുഭവങ്ങളെ കൂടി തരണം ചെയ്യാന്‍ കഴിയണം. ബ്ലാക്‌മെയ്‌ലിംഗ് പോലുള്ള ചതികളില്‍ വീഴാതിരിക്കുക. സ്‌നേഹം അഭിനയിക്കുന്നവരെ തിരിച്ചറിയാനെങ്കിലുമുള്ള വിവേകം കാണിക്കുക.