Saturday 08 August 2020 03:29 PM IST

‘യുകാൻ ഡു ഇറ്റ്, നിങ്ങൾക്കിത് സാധിക്കും’; മലയാളിയുടെ അഗ്നിപുത്രിയോട് ഇന്ത്യയുടെ മിസൈൽമാൻ പറഞ്ഞ വാക്കുകൾ!

Vijeesh Gopinath

Senior Sub Editor

top-woman66yvbjbjbb

മലയാളിയുടെ അഗ്നിപുത്രിയാണ് ഡോ. ടെസി തോമസ്. ഇന്ത്യയുടെ മിസൈൽ വനിത. പിന്നിട്ട വഴികളിലെല്ലാം നേട്ടത്തിന്റെ ചരിത്രമെഴുതിയ പെൺകരുത്ത്. ഇപ്പോൾ ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ സാങ്കേതികവിദ്യയുടെ അമരക്കാരി– പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ)യിൽ എയറനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറല്‍. ഈ പദവിയിലെത്തുന്ന അഞ്ചാമത്തെ വനിതയും ആദ്യ മലയാളി വനിതയുമാണ് ടെസി തോമസ്. 

കുട്ടിക്കാലത്തെ സ്വപ്നം

തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് ടെസിക്ക് സ്വപ്നങ്ങളുടെ ആകാശം തുറന്നു കൊടുത്തത്. ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിലെ പ്രിഡിഗ്രി പഠനകാലത്താണ് റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലേക്കുള്ള പഠനയാത്ര. തൃശൂർ എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിടെക് പൂർത്തിയാക്കിയപ്പോഴും മനസ്സിൽ തുമ്പയിലെ ആകാശമായിരുന്നു. പിന്നെ, ഉപരിപഠനം മിസൈൽ ലോകത്തിലായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർമമെന്റ് ടെക്നോളജിയിൽ നിന്ന് ഗൈഡഡ് മിസൈൽസിൽ മാസ്റ്റർ ഓഫ് എൻജിനീയറിങ് നേടി. അതേ വിഷയത്തിൽ ഡോക്ടറേറ്റും. 

1988 ലാണ് ഹൈദരാബാദിലെ ‍ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ലബോറട്ടറിയിൽ (ഡിആർഡിഎൽ) ചേർന്നത്. പിന്നീടിങ്ങോട്ട് മിസൈൽ രംഗത്തെ അഭിമാനകരമായ പല നേട്ടങ്ങൾക്കും പങ്കാളിയായി. മിസൈലുകളുടെ വികസന ഗവേഷണം നടത്തുന്ന ഗൈഡൻസ് ഡിസൈനിങ്  പ്രവർത്തന മേഖലയായി. 

അഗ്നി മിസൈല്‍ പദ്ധതികളിൽ ആദ്യം മുതൽ പങ്കാളിയായി. ഗൈഡൻസ് സിസ്റ്റം മുതൽ െമഷീൻ ഡിസൈൻ വരെയുള്ള ചുമതലകൾ പൂർത്തിയാക്കി. അഗ്നി 4 ൽ പ്രൊജക്ട് ഡയറക്ടറായി. പിന്നീട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ശേഷിയുള്ള ലോകത്തിലെ അഞ്ചു വൻ ശക്തികൾക്കൊപ്പം  ഭാരതത്തെ പ്രതിഷ്ഠിച്ച അഗ്നി 5 ന്റെ അമരക്കാരിയായി. ഇന്ത്യയുടെ ഗൈഡഡ് മിസൈൽ  വികസന പദ്ധതികളുടെ ഡയറക്ടർ പദവിയിലെത്തിയ ആദ്യ മലയാളി വനിത എന്ന വിശേഷണവും ടെസിക്ക് സ്വന്തം. 

33 വർഷത്തെ സേവന പ്രവർത്തനങ്ങൾക്കിടയിൽ ഗൈഡൻസ്, കൺട്രോൾ, നിഷ്ക്രിയ  നാവി ഗേഷൻ, ട്രാജെക്ടറി സിമുലേഷൻ, മിഷൻ ഡിസൈനിങ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചു. ഡിആർഡിഒ അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറിയുടെ ഡയറക്ടർ ആയപ്പോഴും മിസൈൽ സംവിധാനത്തിന്റെ തന്ത്രപരമായ വികസനത്തിനായി ജോലി ചെയ്തു.

ഇപ്പോൾ എയറനോട്ടിക്കൽ സിസിറ്റംസ് ക്ലസ്റ്റർ ലബോറട്ടറിയുടെ ഡയറക്ടർ സ്ഥാനം വഹിക്കുമ്പോൾ തന്നെ വിവിധ തരത്തിലുള്ള എയർക്രാഫ്റ്റുകളുടെ രൂപകൽപനയ്ക്കും സാങ്കേതിക വികസനത്തിനും നേത‍ൃത്വം നൽകുന്നു. സെൽഫ് റിലയൻസ് മികവിനുള്ള ഡിആർഡിഒ അഗ്നി അവാർഡ്, ലാൽബഹദൂർ ശാസ്ത്രി നാഷനൽ അവാർഡ്, കേരള സർക്കാരിന്റെ വനിതാ രത്നം പുരസ്കാരം തുടങ്ങി ഒട്ടേറ പുരസ്കാരങ്ങൾ ഒൗദ്യോഗിക ജീവിതത്തിൽ സ്വന്തമാക്കിയ ഡോ.ടെസി തോമസിന് ഇന്ത്യയിലെ ഒന്‍പതു സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു. 

ഡിആർഡിഒയിൽ ഒൗദ്യോഗിക ജീവിതം തുടങ്ങുമ്പോൾ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം പറഞ്ഞ വാക്കുകൾ ഇന്നും ടെസി ഒാർക്കുന്നു– ‘യുകാൻ ഡു ഇറ്റ്, നിങ്ങൾക്കിത് സാധിക്കും.’ 

Tags:
  • Spotlight
  • Inspirational Story