Saturday 03 December 2022 11:35 AM IST : By സ്വന്തം ലേഖകൻ

‘സ്റ്റിച്ചുകൾ പൊട്ടിച്ച് ഭൂമിയെ പുൽകീട്ടും ശപിക്കാതെ എന്നെ നെഞ്ചോടണച്ചവൾ’: രണ്ട് പെണ്ണുങ്ങൾ, അവരുടെ ജീവിത പോരാട്ടം: കുറിപ്പ്

fathima-shadiya

അതിജീവനം കരുത്താക്കിയ രണ്ട് പെണ്ണുങ്ങള്‍. ഷാദിയ പികെയും ഫാത്തിമ അസ്ലയും അവരുടെ കരളുറപ്പിന്റെ കഥ സോഷ്യല്‍ മീഡിയക്ക് പരിചിതമാണ്. അസ്ഥികള്‍ നുറുങ്ങുന്ന വേദനയും പേറി ഡോക്ടര്‍ കുപ്പായത്തിലേക്കുള്ള ഫാത്തിമയുടെ യാത്ര ഹൃദയം തൊടുമ്പോള്‍ ശാരീരിക പരിമിതികളുള്ള പെണ്ണിന് തണലും കരുതലുമായി നിന്ന ഉമ്മയുടെ കഥകൂടി ചേര്‍ത്തുവയ്ക്കുന്നു ഷാദിയ. എഴുത്ത് കൊണ്ടും വായന കൊണ്ടും വേദനകളുടെ മുറിവുണക്കിയ ഈ പെണ്ണുങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ Loompanics എന്ന ഓണ്‍ലൈന്‍ പുസ്തകക്കട തുടങ്ങിയിരുന്നു. അത് കോടീശ്വരിമാരാകാനല്ല , മറിച്ച്  ചില ജീവിതാവശ്യങ്ങള്‍ക്കുള്ള തുക സ്വന്തമായി കണ്ടെത്താന്‍. നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന പുസ്തകങ്ങള്‍ വീട്ടില്‍ എത്തിച്ചു നല്‍കുമ്പോള്‍ കിട്ടുന്ന ചെറിയ കമ്മീഷന്‍ ഇവരുടെ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളെ നിറവേറ്റിക്കൊടുക്കും. ഒരു പേനയോ പഠനസാമഗ്രിയോ വാങ്ങാന്‍ നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന പുസ്തകം ഇവര്‍ക്ക് കൈത്താങ്ങു നല്‍കും. 

തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബിപിന്‍ ചന്ദ്രൻ 2021ൽ പങ്കുവച്ച കുറിപ്പാണ് ലോക ഭിന്നശേഷി ദിനത്തിൽ വീണ്ടും സജീവമാകുന്നത്. . ഇരുവരുടെയും ജീവിതവും പോരാട്ടവും അടയാളപ്പെടുത്തുന്ന കുറിപ്പും ബിപിന്‍ പങ്കുവച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

നിങ്ങളെൻ്റെ ചങ്ങാതിയെങ്കിൽ ഈ പോസ്റ്റ് മുഴുവൻ വായിക്കാതിരിക്കല്ലേ. പറ്റുമെങ്കിൽ മറ്റുള്ളവരിലേക്ക് എത്തിക്കാനും ശ്രമിക്കണേ. പുസ്തകപ്രേമിയെങ്കിൽ പ്രത്യേകിച്ചും. ഇതിന് ഇത്തിരി നീളമുണ്ട്. പക്ഷേ സമയം നഷ്ടമായെന്ന് കരുതരുതേ.

രണ്ടു മിടുക്കിപ്പെൺകുട്ടികൾ എഴുതിയ എഫ്.ബി. കുറിപ്പുകളാണ് അവരുടെ അനുവാദത്തോടെ താഴെ എടുത്തു ചേർത്തിരിക്കുന്നത്.

ആദ്യം നിങ്ങൾ ഷാദിയാ. പി. കെ. യുടെ കുറിപ്പ് വായിക്കൂ.

____________________________

" കഴിഞ്ഞ 19 വർഷമായി ന്റെ ഉമ്മ വേഷം കെട്ടുന്നൊരു പെണ്ണുണ്ട്. നിറയെ ചിരിയുള്ള നിലാവ് പോലൊരു പെണ്ണ്. തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ മൂന്നാമത്തെ കുഞ്ഞായി എന്നെ പെറ്റു പോറ്റിയവൾ... അഞ്ചാം മാസത്തിൽ വയറ്റിലെ കുഞ്ഞ് വളർച്ചയെത്താതെ ജനിക്കാൻ പോകുന്നതറിഞ്ഞിട്ടും അലറി വിളിക്കാതെ സധൈര്യം വിധിയെ ചിരിച്ചു കൊണ്ട് നേരിട്ടവൾ... അസുഖത്തെ തുടർന്നുണ്ടായ രോഗബാധയാൽ എന്നെ പുറത്തെടുത്തിട്ടും വളർച്ച പൂർത്തീകരിക്കാൻ രണ്ടാമതും ഉദരത്തിൽ പേറിയവള്.എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി പത്താം ദിവസം സ്റ്റിച്ചുകൾ പൊട്ടിച്ച് വീണ്ടും ഞാൻ ഭൂമിയെ പുൽകീട്ടും വെറുക്കാതെ, ശപിക്കാതെ എന്നെ നെഞ്ചോടണച്ചവൾ... ഇപ്പോയും എനിക്കായ് കിതക്കുന്നൊരു ഖൽബ് പേറുന്നവള്...

ന്റെ വല്ലിമ്മാന്റെ ഭാഷേൽ പറയാണേങ്കിൽ ഓന്തിൻ കുഞ്ഞു പോലൊന്നായിരുന്നെത്രെ ഞാൻ. പൊതിഞ്ഞു സൂക്ഷിച്ചാൽ അതിനിടയില് ഞാനുണ്ടോ എന്നറിയാൻ തുണി നീക്കി തുറന്നു നോക്കേണ്ട അത്രയും മെലിഞ്ഞത്. ഇരു ചെവികളും ഇല്ലാതെ മെഡിക്കൽ പ്രദർശനത്തിൽ കാണുന്ന കുപ്പിയിലിട്ടു വെക്കുന്ന കുഞ്ഞ് ഇതിനെക്കാൾ ആരോഗ്യം തോന്നിക്കുമായിരുന്നെത്രെ.ഒരിക്കൽ കുളിപ്പിക്കുന്നതിനിടയിൽ കഞ്ഞി പാട പോലെ എന്തോ കയ്യിൽ തടഞ്ഞു പതിയെ പൊളിച്ചു നോക്കുമ്പോ അതെന്റെ ചെവിയായിരുന്നെത്രെ.

കരയാനും കമിഴ്ന്നു വീഴാനും കഴുത്തുറക്കാനുമടക്കം സകലതും വൈകീട്ടും എന്റുമ്മ എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞല്ലോ എന്തു ക്ഷമയാണവൾക്ക്...

കീറീട്ട് തുന്നി കൂട്ടിയ ചാക്ക് വീർത്തതു പോലെയാണെന്റെ ഉമ്മാന്റെ വയറിപ്പോയും

വെളുത്ത് മെലിഞ്ഞ്... ചിരിച്ചാൽ നുണക്കുഴിയുള്ള പല്ലു കാട്ടി ചിരിച്ചാൽ അതിലേറെ മൊഞ്ചുള്ള, പാല് പോലെ വെളുത്തൊരു പെണ്ണായിരുന്നെന്റെ ഉമ്മ.

കുഞ്ഞ് കറുത്താലും മെലിഞ്ഞാലും വിഷമിക്കുന്ന കൊന്നു കളയാൻ പോലും മടിയില്ലാത്ത അമ്മമാരുള്ള ലോകത്തിലെ തന്നെ ഒരുത്തിയെയാണ്

ഞാനീ വിധമാക്കുന്നത്,അവൾക്കാണ് എന്നെ പോലെ ഒരു കുഞ്ഞിനെ കിട്ടുന്നത്...

എന്നിട്ടും കാലം വീണ്ടുമുരുണ്ടു.വിഷുവും വർഷവും വന്നും പോയുമിരുന്നു.

നടക്കാത്ത കുഞ്ഞിനെയും കൊണ്ട് അവളാശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് ഓടി.

കാലെടുത്തു വെക്കാത്ത എന്റെ കാലുകൾ ഓരോന്നായി നീക്കി വെച്ചു

നടന്നു തുടങ്ങിയപ്പോൾ ഭയം കൊണ്ട് ഉമ്മയിലെക്ക് ചുരുങ്ങുമ്പോൾ മുട്ടോളം കുനിഞ്ഞ് കൈ വട്ടത്തിൽ ചുറ്റി വെച്ച് അവളും എന്റെ കൂടെ പിച്ച വെച്ചു.

അങ്ങനെ എത്ര കാലം...

മുഷിപ്പു കലരാതിരിക്കാൻ കഥ മധുരം കാതിലിറ്റിച്ചു ആ മധുരവും പേറിയാണല്ലോ പെണ്ണെ ഈ ദൂരമത്രയും ഓടിയത്.

കുഞ്ഞാവ രണ്ടടി നടന്നു ട്ടോ എന്ന് നാട്ടിലെക്ക് ആശുപത്രിയിൽ നിന്ന് വിളിച്ച് പറയാൻ വേണ്ടി മാത്രം അവളെത്ര നോവ് തിന്നിരിക്കണം.പൊടികുഞ്ഞുങ്ങളായ മറ്റു രണ്ടു പേരേ നാട്ടിൽ വിട്ട് പോരുമ്പോൾ ആ നെഞ്ചെത്ര കലങ്ങിയിരിക്കണം.

ഒന്നാം ക്ലാസു മുതൽ ഏഴു വരെ മുടങ്ങാതെ എന്നോടൊപ്പം സ്ക്കൂളിൽ ഹാജർ വെച്ചവളാണ്. ( സാധാരണ സ്കൂൾ ആയിരുന്നിട്ടു പോലും ) സ്കൂളിലെ ഫെസ്റ്റ് തിരക്കുകളിൽ ഞാൻ ഒറ്റപ്പെടുമെന്ന് ഭയന്നു മാത്രം എത്ര പരിപാടികളിലാണ് നിങ്ങള് സജീവ സാന്നിധ്യമായത്.

മൈക്ക് കണ്ടാൽ വിറക്കുന്ന നിങ്ങൾ എത്ര വേദികളിലാണ് എന്റെ കരുത്തായത്.പലയിടത്തും കരഞ്ഞും പതറിയും വാക്കിട്ടറിയും ഇറങ്ങി വരുമ്പോൾ നീ അടി പൊളിയാക്കിയല്ലോ എന്ന് പറയാൻ മാത്രം ഓടി വന്നവള്....ഇന്നിതാ ഉമ്മാന്റെ മോള് കാശു വാങ്ങി സെക്ഷൻ ചെയ്യുന്ന മോട്ടിവേഷണൽ സ്പീക്കറാണ്. ഇങ്ങളല്ലാതെ ആരാണ് ഇത്രയും ക്ഷമയോടെ ഓരോ ഫലങ്ങളെയും കാത്തിരിക്കുന്നത്.

ഇടക്ക് ഉമ്മാന്റെ കുഞ്ഞ് കിടന്ന് പോയതോർക്കുന്നുണ്ടോ, പ്രസവിച്ച് കയ്യിൽ കിട്ടിയ കുഞ്ഞിനെ പോലെ കിടന്നയിടത്ത് മലമൂത്രാദികൾ ഒഴുക്കിവിടുന്ന, രാത്രിയോ പകലെന്നോ ഇല്ലാതെ ഉറങ്ങാതിരിക്കുന്ന, കട്ടിലിനറ്റത്ത് ആരെങ്കിലുമൊന്നിരുന്നാൽ പോലും വാവിട്ടു കരഞ്ഞിരുന്ന ഉമ്മാന്റെ മോള്

അന്നും ഉറങ്ങാതെ ഊട്ടിയതും ധൈര്യമായതും നിങ്ങളായിരുന്നല്ലോ...

തനിയെ ഞെട്ടിക്കൊണ്ടിരിക്കുന്ന എനിക്ക് വേണ്ടി കാൽ മുട്ടിൽ കൈയ്യമർത്തി വെച്ച് നിങ്ങളെത്ര രാത്രികളെയാണ് കൊന്നു കളഞ്ഞത്.

പഴയതിനെക്കാൾ പാട് പെട്ടല്ലെ നിങ്ങളെന്നെ വീണ്ടും നടത്തിച്ചത്.കഴിയില്ലുമ്മാ ഇനിക്ക് നടക്കണ്ടാന്ന് പറഞ്ഞപ്പോ ഇതാ രണ്ടടി കൂടിയെന്ന് പറഞ്ഞ് കരുത്തായത്.

ഉമ്മ വളർത്തിയ ഉമ്മാന്റെ മോളോട് പലരും ചോദിക്കാറുണ്ട് ഇൻസ്പിരേഷൻ ആരാണെന്ന് സകലതും ഇൻസ്പയർ ചെയ്യാറുണ്ടെങ്കിലും അവരെല്ലാം ഇന്ന് കാണുന്ന ഷാദിയിലേക്ക് വിദൂര പ്രതീക്ഷ പോലുമില്ലാതിരുന്നിട്ടും സകല തളർത്തലുകളെയും എതിർത്ത് വളർത്താൻ തീരുമാനിച്ച ഉമ്മയും ഉപ്പയുമല്ലാതെ ആരാണ് എനിക്ക് ധൈര്യമാവുക. എനിക്ക് പോലും പ്രതീക്ഷയില്ലാത്തിടങ്ങളിൽ അവൾ അവളെ നൽകി ജീവിതവും സകല ചൂരുകളുമിറ്റിച്ച് ശ്രമിക്കുകയായിരുന്നല്ലോ ഇപ്പോയും പരിശ്രമിക്കുകയാണല്ലോ...

ഇന്നെന്നെ ആരാധിക്കുന്ന, സ്നേഹിക്കുന്ന സകല മനുഷ്യർക്കും ഇഷ്ട്ടപ്പെടാനും കൂടെ നിർത്താനും കാരണങ്ങളുണ്ട് അന്ന് നിങ്ങളെന്നെ ചേർത്ത് വെക്കുമ്പോ ജീവിതവും സ്വപ്നങ്ങളും സുഖങ്ങളും സകലതും നഷ്ടമാവുകയായിരിരുന്നല്ലോ...എന്നിട്ടും നിങ്ങളെങ്ങനെയാ നിറഞ്ഞു ചിരിക്കുന്നത്, കരളു പകുത്ത് സ്നേഹിക്കുന്നത്... ഒരിക്കലും കരഞ്ഞു കണ്ടില്ലല്ലോ ഞങ്ങളാരും

ഇടി വെട്ട് പോലെ നാഥൻ തന്ന എല്ലാ പരീക്ഷണ ക്കാലങ്ങളെയും നിങ്ങളെത്ര മധുരമായാണ് കുടിച്ചു വറ്റിച്ചത്

ഒന്നും നേടിയില്ലെങ്കിലും, സ്വപ്നം കണ്ട പോലെ ടീച്ചറായില്ലെങ്കിലും നിറയെ വായിക്കാൻ പറ്റിയില്ലെങ്കിലും ഒന്നുമായില്ലെങ്കിലും

നിങ്ങള് ഒരു ഭിന്നശേഷിക്കാരിയുടെ ഉമ്മയാണല്ലോ

എന്റെ കരുത്താണല്ലോ... ആർക്കൊക്കെയോ മാതൃകയാണല്ലോ...നിലാവാണല്ലോ

ന്റമ്മാക്ക് ഖൽബീന്ന് ഉമ്മ ദിനാശംസകൾ

ഇനിയുമിനിയും എന്റെതായിരിക്ക്

(ഇത് എന്റുമ്മാനെ കുറിച്ച് മാത്രമല്ല തന്റെ കുഞ്ഞിന്റെ കുഞ്ഞു മാറ്റങ്ങൾക്ക് വേണ്ടി കാലങ്ങളോളം പരിശ്രമിക്കുന്ന അമ്മമാരെ കുറിച്ചാണ് എന്റെ പോരാളികളെ കുറിച്ചാണ്

നല്ല പാതി തളരാതിരിക്കാൻ കരുത്തായ ഉപ്പമാരും സ്നേഹവും പരിലാളനകളും ഏൽക്കാതെ വളരേണ്ടി വന്ന സഹോദരന്മാരും ഇതേ സ്നേഹത്തിന്റെ മറ്റ് രൂപങ്ങളാണ്)

Shadiya Pk

__________________________

ഇനി നിങ്ങൾ വായിക്കാൻ പോകുന്നത് ഡോക്ടർ ഫാത്തിമ അസ്‌ലയുടെ എഴുത്താണ്.

__________________________

" ജനിച്ചു മൂന്നാം ദിവസം traction ഇട്ട് കിടക്കേണ്ടി വന്ന കുഞ്ഞിൽ നിന്ന് Dr Fathima Asla യിലേക്ക് ഉള്ള ദൂരം ചെറുതല്ല... ഇരുപത്തിനാല് വർഷവും വേദനയുടേതും പൊരുതലിന്റെതും ആയിരുന്നു... തളർന്നു വീണിട്ടുണ്ട്,ഒരായുസ്സിൽ അനുഭവിക്കേണ്ടതിൽ കൂടുതൽ വേദന അനുഭവിച്ചിട്ടുണ്ട്, ഒറ്റപ്പെട്ടിട്ടുണ്ട്, അപമാനിക്കപ്പെട്ടിട്ടുണ്ട്... "ഒന്നിനും കൊള്ളില്ല " എന്ന് ഒരുപാട് തവണ ഒളിഞ്ഞും തെളിഞ്ഞും കേട്ടിട്ടുണ്ട്.. പക്ഷെ,അപ്പോഴെല്ലാം കൂടുതൽ വാശിയോടെ സ്വപ്നങ്ങൾക്ക് പിറകെ പോവാൻ ധൈര്യം കാണിച്ചത്‌ എന്നിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ്.. ആ എന്നോട് തന്നെയാണ് കടപ്പാടും..

പതിനെട്ടാം വയസ്സിലാണ് മ്മച്ചിയെ അപ്പ കെട്ടുന്നത്.... മ്മച്ചി കൊറേ അംഗങ്ങൾ ഉള്ള വീട്ടിലെ കുഞ്ഞായിരുന്നു.. അതോണ്ട് പട്ടിണി കിടക്കാതിരിക്കാൻ ചെറിയ പ്രായം തൊട്ടേ പണിക്ക് പോവാറുണ്ടായിരുന്നു എന്നും, അപ്പ കെട്ടിയതിന് ശേഷമാണ് മ്മച്ചി നല്ല വസ്ത്രം അണിയാനും വയറ് നിറയെ ഭക്ഷണം കഴിക്കാനും തുടങ്ങിയത് എന്നുമൊക്കെ ഇടക്ക് ഇപ്പോഴും ഉമ്മച്ചി കഥകളായി പറഞ്ഞു തരാറുണ്ട്..ഒരു വർഷം കഴിഞ്ഞാണ് ഇക്കാക്ക ഉണ്ടായത്.. അത്യാവശ്യം തരക്കേടില്ലാത്ത 5 വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ജനിക്കുന്നത്.. എന്റെ ജനനം അതുവരെ ഒഴുക്കിൽ പോയി കൊണ്ടിരുന്ന കുടുംബത്തിന് കിട്ടിയ അടിയായിരുന്നു എന്ന് എനിക്കിപ്പോ ഊഹിക്കാം.. ജനിച്ചു മൂന്നാം ദിവസം മുതൽ ആശുപത്രിയും fracture കളുമൊക്കെ ആയി ജീവിതം തന്നെ മാറി.. അതിനിടക്ക് അവര് മനസ്സ് നിറഞ്ഞ് ചിരിച്ച ദിവസങ്ങൾ ഉണ്ടാവുമോ എന്ന് ഇടക്ക് അത്ഭുതം തോന്നാറുണ്ട്.. കാരണം എന്റെ ഓരോ fracture ഉം എനിക്കിപ്പോഴും trauma ആണ്, അപ്പൊ അത്‌ കണ്ട് നിന്ന, എന്നോടൊപ്പം കരഞ്ഞ ആ രണ്ട് മനുഷ്യരെ എങ്ങനെ ബാധിച്ചിട്ടുണ്ടാവും? ! അതിനിടക്ക് വാപ്പുവും ആയിഷയും വന്നു.. കുടുംബം വലുതാവും തോറും പ്രാരാബ്ദം കൂടി, അപ്പക്ക് കടങ്ങളായി, ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഒരു രാത്രി ആരോടും പറയാതെ സാധനങ്ങൾ ഒക്കെ കെട്ടിപ്പെറുക്കി നാട് വിടേണ്ടി വന്നു,പൈസ ഇല്ലാത്തതിന്റെ പേരില് എല്ലായിടത്തും ഒറ്റപ്പെടേണ്ടി വന്നു..എങ്ങനെയൊക്കെയോ അപ്പന്റെ നാട്ടിൽ ഒരു ചെറിയ കട തുടങ്ങിയ സമയത്താണ് അപ്പ വീഴുന്നതും നട്ടെല്ലിന് ക്ഷതം ഏൽക്കുന്നതും.. osteogenesis imperfecta ഉള്ള ആളായത് കൊണ്ട് തന്നെ അതിന് ശേഷം അപ്പക്ക് ഒരുപാട് ജോലിക്ക്‌ പോവാൻ കഴിഞ്ഞിട്ടില്ല.. പിന്നീട് അങ്ങോട്ടുള്ള വർഷങ്ങളിൽ ഉമ്മച്ചിയുടെ പിടിച്ചു നിൽക്കാനുള്ള യുദ്ധമായിരുന്നു.. അപ്പക്ക് വീതം കിട്ടിയ സ്ഥലത്ത് ഒരു ചെറിയ വീട് വെച്ചു,ഞങ്ങൾക്ക് ഭക്ഷണവും വസ്ത്രവും തന്നു, നാല് മക്കളെയും പഠിപ്പിച്ചു, അനിയത്തിയെ കെട്ടിച്ചു അയച്ചു.. അങ്ങനെ നഷ്ടപ്പെട്ട കുഞ്ഞ് സന്തോഷങ്ങളൊക്കെ പട വെട്ടി തന്നെയാണ് നേടിയെടുത്തത്.. ഇതിനിടയിൽ എനിക്ക് 50 ന് അടുത്ത് fractures വന്നു, 5 major surgeries കഴിഞ്ഞു.. വാപ്പൂന് വയ്യാണ്ടായി, സർജറി ചെയ്തു.. ഇങ്ങനെ ഒരു മനുഷ്യന് മാനസികമായി പിടിച്ചു നിൽക്കാൻ കഴിയാത്ത അത്രയും പ്രശ്നങ്ങൾ വന്നപ്പോഴും അപ്പയെക്കാൾ strong ആയി പിടിച്ചു നിന്നത് ഉമ്മച്ചിയാണ്..ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് വന്ന, ഏഴാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഉമ്മച്ചി ഇന്ന് ഒറ്റക്ക് കേരളത്തിൽ എവിടെ വേണെങ്കിലും പോയി വരും, എന്ത് കാര്യവും ഒറ്റക്ക് തന്നെ ചെയ്യും..

ഉമ്മച്ചിയെ സഹനത്തിന്റെയോ ക്ഷമയുടെയോ രൂപമായല്ല ഞാൻ കാണാൻ ആഗ്രഹിക്കുന്നത്.. പകരം അതിജീവനമാണ്, ചെറുത്തുനിൽപ്പാണ്, "പ്രശ്നങ്ങൾ വന്നോട്ടെ, നേരിടാൻ ഞാൻ ഇവിടെ തന്നെയുണ്ട്" എന്ന് വിളിച്ചു പറയുന്ന ധൈര്യമാണ്, സങ്കടങ്ങളോട് ഉള്ള വെല്ലുവിളിയാണ്.."വയ്യാത്ത മോളെ പഠിപ്പിക്കുന്നതിന് എന്തിനാ" എന്ന് ചോദിച്ചവരുടെ മുന്നിൽ വയ്യാത്ത മകള് ഉമ്മച്ചീടെ കടം തീർക്കുന്നതും കുഞ്ഞ് സ്വപ്‌നങ്ങൾ നടത്തി കൊടുക്കുന്നതും സ്വപ്നം കണ്ട് ഇരിപ്പുണ്ട് എന്റെ ആമിയോൾ.. ആഹ്... ഈ ഉമ്മച്ചീടേം അപ്പേടേം മകൾ സ്വപ്നങ്ങൾ നേടി എടുത്തില്ലെങ്കിൽ അല്ലേ അത്ഭുതപ്പെടേണ്ടത് ഉള്ളൂ.. അല്ലേ "

_______________________________

Disabled എന്ന വാക്കിനെ differently abled എന്ന് മധുരം പൊതിഞ്ഞവതരിപ്പിച്ചാൽ തീരുന്നത്ര ലളിതമല്ല ഷാദിയ , ഫാത്തിമ എന്നീ മിടുക്കികളുടെ സങ്കീർണമായ ജീവിതപ്രശ്നങ്ങൾ. നമ്മെക്കൊണ്ടൊന്നും അവ പൂർണമായി പരിഹരിക്കാനും പറ്റണമെന്നില്ല. എല്ലാ മനുഷ്യരെയും പോലെ ഇവർക്കുമുണ്ട് ഒരുപാട് സ്വപ്നങ്ങളും സങ്കൽപങ്ങളും. അവ സത്യമാക്കാനവർ കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്. അതിൻ്റെ ഭാഗമായാണ് ഈ പെൺകുട്ടികൾ പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ Loompanics എന്ന ഓൺലൈൻ പുസ്തകക്കട തുടങ്ങിയത്. കോടീശ്വരിമാരാകാനല്ല , മറിച്ച് ചില ജീവിതാവശ്യങ്ങൾക്കുള്ള തുക സ്വന്തമായി കണ്ടെത്താൻ. നിങ്ങൾ ഓർഡർ ചെയ്യുന്ന പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചു നൽകുമ്പോൾ കിട്ടുന്ന ചെറിയ കമ്മീഷൻ ഇവരുടെ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളെ നിറവേറ്റിക്കൊടുക്കും. ഒരു പേനയോ പഠനസാമഗ്രിയോ വാങ്ങാൻ നിങ്ങൾ ഓർഡർ ചെയ്യുന്ന പുസ്തകം ഇവർക്ക് കൈത്താങ്ങു നൽകും. ചിത്രത്തിൽ കാണുന്ന ഫോൺ നമ്പറിൽ നിങ്ങൾക്ക് ലൂംപാനിക്ക്സുമായി ബന്ധപ്പെടാവുന്നതാണ്. വായനാദിനത്തിൽ

പുസ്തകക്കടയുടെ പുതിയ ലോഗോ പ്രകാശിപ്പിക്കാൻ മാത്രമാണ് ഷാദിയ എന്നോട് പറഞ്ഞിരുന്നത്. പക്ഷേ അതിനൊപ്പം പ്രകാശംപരത്തുന്ന ഈ പെൺകുട്ടികളെക്കൂടി പരിചയപ്പെടുത്താതിരിക്കാൻ എനിക്ക് പറ്റില്ലല്ലോ. കാരണം , കണ്ടിട്ടില്ലെങ്കിലും ഈ പെൺകുട്ടികളെൻ്റെ

കണ്ണ് നിറയ്ക്കുന്നു.

കരളിൽ നിറയുന്നു