2018 ലെ മഹാപ്രളയകാലത്ത് ശ്രദ്ധ നേടിയ ഒരു മുഖമാണ് കൊല്ലം മൈനാഗപ്പള്ളി സ്വദേശിയായ വിനീതിന്റേത്. വെള്ളം കയറിയ വീട്ടിൽ നിന്ന് കൈക്കുഞ്ഞിനെയും എടുത്ത് പുറത്തേക്കിറങ്ങുന്ന ഫയർ ഫോഴ്സ് ജീവനക്കാരനായ വിനീതിന്റെ ചിത്രം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിൽ ഉണ്ടായ ഒരു വാഹനാപകടത്തിൽ വിനീത് കൊല്ലപ്പെട്ടു.
കൊല്ലം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് സമീപം വിനീത് സഞ്ചരിച്ച ബൈക്കിൽ മിനിലോറി ഇടിച്ചാണ് അപകടം. മൈനാഗപ്പള്ളിയിലെ വീട്ടിൽ നിന്ന് തിരുവല്ലയിലേക്ക് ജോലിക്കു വരുമ്പോഴാണ് അപകടം. ആറ് വർഷമായി തിരുവല്ല അഗ്നിരക്ഷാനിലയത്തിൽ ജോലി ചെയ്തു വരുകയായിരുന്നു. കോവിഡ് കാലത്ത് നിരവധി കേന്ദ്രങ്ങളിലും വീടുകളിലും ജീവൻ രക്ഷാമരുന്നുകൾ എത്തിക്കുന്നതിന് സജീവമായി പ്രവർത്തിച്ചിരുന്നു. ഭാര്യയും ആറു വയസുകാരിയായ മകളുമുണ്ട്.