ചരിത്രത്തിലാദ്യമായി നിയമവിധേയ ട്രാൻസ്‌ജെൻഡർ വിവാഹത്തിന് കേരളം സാക്ഷിയാകാനൊരുങ്ങുകയാണ്. ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും ടെലിവിഷന്‍ താരവുമായ സൂര്യയും ഇഷാൻ കെ ഷാനുമാണ് പ്രതിസന്ധികളെ മറികടന്ന് ജീവിതത്തില്‍ ഒന്നാകാൻ തീരുമാനിച്ചിരിക്കുന്നത്. ഇരുവരുടെയും വിവാഹ വാര്‍ത്ത വനിത ഓണ്‍ലൈനിലാണ് ആദ്യമായി ഇവര്‍ പങ്കുവച്ചതും. ഇപ്പോഴിതാ മെയ് 10 ന് തിരുവനന്തപുരത്ത് നടക്കുന്ന വിവാഹത്തിനുള്ള ഒരുക്കങ്ങളിലാണ് സൂര്യയും ഷാനും.
ഇരു കുടുംബങ്ങളുടെയും പൂർണ്ണ സമ്മതത്തോടെ സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരമാണ് തങ്ങൾ വിവാഹിതരാകുന്നതെന്ന് സൂര്യയും ഇഷാനും നേരത്തെ വ്യക്തമാക്കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാൽ, ഐഡി കാർഡുകളിൽ സൂര്യ സ്ത്രീയും ഇഷാൻ പുരുഷനുമാണ്. അതുകൊണ്ടുതന്നെ, നിയമ വിധേയമായി വിവാഹം നടത്താൻ തടസ്സങ്ങൾ ഉണ്ടാവുകയില്ല. ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ സൂര്യയുടെയും ഇഷാന്റെയും ആറുവർഷത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് വഴിയൊരുക്കിയത്.
സൂര്യ ഹൈന്ദവ കുടുംബ പശ്ചാത്തലത്തിൽ നിന്നും ഇഷാൻ ഇസ്‌ലാം സമുദായത്തിൽ നിന്നുമായതിനാൽ കേവലമൊരു രജിസ്റ്റർ മാര്യേജ് എന്നതിലുപരി സമുദായവും ബന്ധുക്കളുമടങ്ങുന്ന ഒരു വിവാഹവേദി തന്നെ ഒരുക്കാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്.
സൂര്യ സംസ്ഥാന സമിതി അംഗവും, ഇഷാൻ തിരുവനന്തപുരം ജില്ലാ സമിതി അംഗവുമായിരിക്കുന്ന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡിലെയും, ഒയാസിസ് തിരുവനന്തപുരം ട്രാൻസ് കമ്മ്യൂണിറ്റിയിലെയും അംഗങ്ങളുടെ പിന്തുണയോടു കൂടെയാണ് ഇരുവരും വിവാഹത്തിനൊരുങ്ങുന്നത്. രഞ്ജു രഞ്ജിമാറാണ് സൂര്യയുടെ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത്. ഇരു കൂട്ടരും വിവാഹ ക്ഷണക്കത്തിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.
ട്രാന്‍സ്ജെന്‍ഡര്‍ തന്നെയായ ശ്രീക്കുട്ടിയാണ് ഇഷാന്റെ വളര്‍ത്തമ്മ. സ്വന്തം സ്വാതന്ത്ര്യങ്ങളും ഇഷ്ടങ്ങളും ചേര്‍ത്തുവച്ച് സാധാരണ ജീവിതത്തിലേക്ക് ഇരുവരും കടക്കുമ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ ജനതയ്ക്ക് തന്നെ അഭിമാനകരമെന്ന് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ട് സഹോദരി സ്ഥാനത്തു നിന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമും പറയുന്നു.
സൂര്യ നിക്കാഹിന് ഒരുങ്ങുന്നു, വരൻ ആണായി മാറിയ ഇഷാന്‍! പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന പുയ്യാപ്ലയെക്കുറിച്ച് വധു പറയുന്നു