അഞ്ചര മാസത്തിൽ ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക് പിച്ചവച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച നവജാത ശിശുവാണ് സാധാരണ നിലയിലേക്ക് എത്തിയത്. വെറും 22 ആഴ്ച മാത്രം വളര്‍ച്ചയുള്ള നവജാത ശിശു ഇങ്ങനെ ജീവിതത്തിലേക്ക് മടങ്ങിവരുന്നത് അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒരു നവജാത ശിശു ജീവിക്കണമെങ്കില്‍ ചുരുങ്ങിയത് 24 ആഴ്ചയെങ്കിലും വളര്‍ച്ച വേണം. എന്നാൽ തൃശൂരില്‍ പ്രസവിച്ച കുഞ്ഞിന് 22 ആഴ്ച മാത്രമായിരുന്നു വളര്‍ച്ച.
കണ്ണൂര്‍ പിണറായി സ്വദേശികളായ സതീഷ്, ഷീന ദമ്പതികളുടേതാണ് കുഞ്ഞ്. പതിനാലു വര്‍ഷങ്ങൾക്ക് ശേഷമാണ് ഇവര്‍ക്ക് കുഞ്ഞ് ജനിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു പ്രസവം. ഇരട്ടകുഞ്ഞുങ്ങളായിരുന്നു ഇവർക്ക് ജനിച്ചത്. ഒരു കുഞ്ഞ് പ്രസവിച്ച് അഞ്ചാം ദിവസം വിടപറഞ്ഞു. 650 ഗ്രാമായിരുന്നു കുഞ്ഞിന്റെ തൂക്കം. ഇപ്പോള്‍ ചികില്‍സയ്ക്കു ശേഷം ഒരു കിലോയ്ക്കു മീതെയായി ശരീര ഭാരം.
പ്രസവ ശേഷം 34 ദിവസം വെന്റിലേറ്ററിലായിരുന്നു കുഞ്ഞ്. പന്ത്രണ്ടു ദിവസം പിന്നെയും ഐസിയുവില്‍. സാധാരണ നിലയിലായ കുഞ്ഞിനെ ഇപ്പോൾ ഇപ്പോള്‍ റൂമിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടർന്ന് അടുത്ത ദിവസം ഇവർ ആശുപത്രി വിടും.