ബിഹാറിലെ പട്നയില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തയാൾക്ക് ശിക്ഷയായി നല്‍കിയത് വെറും ‘അഞ്ച് സിറ്റപ്പു’കൾ. ബിഹാറിലെ നവാഡ് ജില്ലയിലാണ് നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്. ജനങ്ങൾക്കു മുന്നിൽ പ്രതി സിറ്റപ്പ് ചെയ്യുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
മിഠായി വാങ്ങിത്തരാമെന്ന് വാദ്ഗാനം ചെയ്ത് ഇയാൾ അഞ്ചു വയസ്സുകാരിയെ ഫാമിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇയാളെ നാട്ടുകാർ പിടികൂടുകയും പഞ്ചായത്തു കൂടി ശിക്ഷ വിധിക്കുകയുമായിരുന്നു. ബലാത്സംഗത്തിൽ ഇയാൾ കുറ്റക്കാരനല്ലെന്നു വിധിച്ച പഞ്ചായത്തുകൂട്ടം കുട്ടിയെ ആളോഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതിനു മാത്രമാണ് ശിക്ഷ നൽകിയത്.
വിഡിയോ വൈറലായതോടെ സംഭവത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇവിടെ പൊലീസും നിയമവും ഇല്ലേയെന്നും പ്രാചീന രീതിയിലാണോ ശിക്ഷാവിധികൾ ഇപ്പോഴും നടക്കുന്നതെന്നുമടക്കമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും മറുപടി പറയണമെന്നും സോഷ്യല്‍ മീഡിയയിലൂടെ ആളുകൾ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് അറിയിച്ചു.