നാൽപ്പതു വർഷം മുമ്പ്.. കൃത്യമായി പറഞ്ഞാൽ 1978 മാർച്ച് 3... നനഞ്ഞൊട്ടിയ ഷർട്ടിട്ട് ‘അവളുടെ രാവുകളി’ൽ സീമ മുന്നോട്ടുവച്ച വലതുകാൽ താര സിംഹാസനത്തിലേക്കായിരുന്നു. അതുവരെയുണ്ടായിരുന്ന നായികാസങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞ് വലിയ കണ്ണുകളും വിടർന്ന ചുണ്ടുമായി സീമ എൺപതുകളിൽ യുവാക്കളുടെ ഹരമായി. നായകനു പിന്നിൽ നാണത്തോടെ ഒതുങ്ങിനിന്ന നായികമാരുടെ കാലത്താണ് ബെൽബോട്ടം പാന്റും സ്ലീവ് ലെസ് ബനിയനുമണിഞ്ഞ് ബുള്ളറ്റ് ഓടിച്ചു കൊണ്ടു സീമ ആരാധകരുടെ മനസ്സിലേക്ക് കുതിച്ചെത്തിയത്. പിന്നീടുള്ള രണ്ടു പതിറ്റാണ്ട് മലയാള സിനിമയില്‍ ‘സീമ യുഗ’മായിരുന്നു.
‘‘ഞാൻ അന്ന് കൊറിയോഗ്രഫർ ചോപ്ര മാസ്‌റ്ററുടെ അ സിസ്റ്റന്റാണ്. നായകനും നായികയ്ക്കും ചുവടുകൾ പരിശീലിപ്പിക്കാൻ വേണ്ടി മാത്രമേ അദ്ദേഹം എന്നെ വിളിക്കൂ. അ പ്പോഴാണ് സംവിധായകൻ ഐ.വി. ശശി വിളിച്ചു നായികയാകാൻ തയാറാണോ എന്നു ചോദിക്കുന്നത്. ‘ഞാൻ പറയുന്ന കാശ് തരുമോ’ എന്നായിരുന്നു എന്റെ മറുചോദ്യം. തരാം എ ന്നു പറഞ്ഞതോടെ ഞാൻ ഓകെ. മൂവായിരം രൂപയായിരുന്നു ആദ്യപ്രതിഫലം. വെറും 18 ദിവസം കൊണ്ടാണ് ‘അവളുടെ രാവുകൾ’ പൂർത്തിയാക്കിയത്. ആ കഥാപാത്രം ഇത്ര കരുത്തുറ്റതാണെന്നൊന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു.’’– മലയാള സിനിമയുടെ ഗതിതന്നെ മാറ്റിയ ചിത്രത്തിന്റെ നാൽപ്പതാം വർഷം സീമയുടെ ഓർമകൾ ബ്ലാക് ആൻഡ് വൈറ്റും കഴിഞ്ഞ് കളറിലേക്ക്.
‘അവളുടെ രാവുകളി’ലേക്ക് എത്തിയ വഴിയും സീമ പറയുന്നു.– ‘‘ശശിയേട്ടന്റെ ‘ഇതാ ഇവിടെ വരെ’ എന്ന സിനിമയിലെ പാട്ടുസീനിൽ സംഘത്തിലെ എട്ടു പേരിൽ ഒരാളായി നൃത്തം ചെയ്തിരുന്നു. ക്യാമറയുടെ അടുത്ത് വെള്ളത്തൊപ്പിയൊക്കെ വച്ചുനിന്ന് ശശിയേട്ടൻ എപ്പോഴും എന്നെ വഴക്കുപറയും. ‘ഇ ന്തമാതിരി ക്യാമറാ അസിസ്‌റ്റന്റിനെ നാൻ ഇതുവരെ പാ ക്കവേയില്ല...’ എന്ന് ഞാൻ അക്കയോടു പരാതി പറഞ്ഞു. അപ്പോൾ അവരാണ് പറഞ്ഞത്, ‘അത് താനാ ഡയറക്ടർ ഐ.വി. ശശി...’ പിന്നീട് ‘ഈ മനോഹര തീരം’ എന്ന ചിത്രത്തിൽ ഡാൻസ് ചെയ്യാൻ ശശിയേട്ടൻ വിളിച്ചു. ആ ചിത്രത്തിന്റെ കൊറിയോഗ്രഫറായിരുന്ന നടി നളിനിയുടെ അച്ഛൻ മൂർത്തി സാറ് വഴിയാണ് ആ റോൾ വന്നത്. ക്യാമറയ്ക്കു മുന്നിൽ നൃത്തം ചെയ്യുന്നതിന് ഞാൻ കൂടുതൽ പ്രതിഫലം ചോദിച്ചു. കാരണം അന്നു ഞാൻ നായികയായി ഒരു സിനിമ ചെയ്തിരുന്നു. ഡയറക്ടറോട് ചോദിച്ചിട്ട് ഒരു മണിക്കൂറിനുള്ളിൽ സമ്മതം അറിയിച്ചപ്പോൾ ഞാൻ അമ്പരന്നുപോയി. അപ്പോഴേക്കും ശശിയേട്ടന് എന്നോട് പ്രണയം തുടങ്ങിയിരുന്നു എന്നാണ് തോന്നുന്നത്.
ഞാൻ സെറ്റിൽ ചെന്നിറങ്ങുമ്പോൾ ക്യാമറയിൽ എന്നെ സൂം ചെയ്യുന്നതു കണ്ടു. തൊപ്പി കൊണ്ടു മുഖം മറയ്ക്കുന്നതായി ഞാൻ ഭാവിച്ചു. അതുവരെ അന്യമായിരുന്ന ഒരു നാണം എന്റെ മുഖത്തും വന്നോ എന്ന് എനിക്കുതന്നെ സംശയമായി.
അഭിസാരികയുടെ വേഷം, ആശങ്ക തോന്നിയില്ലേ?
അവളുടെ രാവുകൾ ചെയ്യുമ്പോൾ 19 വയസായിരുന്നു. മുൻ നിര നായികമാർ നിരസിച്ച റോളാണെന്നു കേട്ടിരുന്നു. ഒരിക്കലും വൾഗർ ആകില്ലെന്ന് ശശിയേട്ടൻ ഉറപ്പു തന്നിരുന്നു. അതു ഞാൻ പൂർണമായി വിശ്വസിച്ചു. രാജിയുടെ നിൽപ്പും നടപ്പും പെരുമാറ്റവുമെല്ലാം അദ്ദേഹം പറഞ്ഞുതന്നു. ആ കഥാപാത്രം ചെയ്തതിൽ അന്നും ഇന്നും കുറ്റബോധം തോന്നിയിട്ടില്ല. ഇ പ്പോഴും എന്നെ തേടി ആളുകൾ എത്തുന്നതും ആ കഥാപാത്ര ത്തിന്റെ കരുത്തു കൊണ്ടാണ്. ‘അവളുടെ രാവുകൾ’ എന്റെ ആദ്യ ചിത്രമായിരുന്നില്ല. കൊ റിയോഗ്രഫർ എ.കെ. ചോപ്ര മാസ്‌റ്ററിന്റെ അസിറ്റന്റായി പ്ര വർത്തിക്കുമ്പോൾ ലിസ ബേബിയേട്ടനെ പരിചയപ്പെട്ടിരുന്നു.സിനിമയിൽ നായികയായാൽ നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഭിനയം എനിക്കു വേണ്ടെന്നു പറഞ്ഞിട്ടും അദ്ദേഹം സമ്മതിച്ചില്ല.
നിർബന്ധം സഹിക്കാതെ അമ്മയോട് പ റഞ്ഞപ്പോൾ ‘മര്യാദ കൊടുക്കണം’ എന്ന് അമ്മ. അങ്ങനെ ബേബിച്ചേട്ടന്റെ വീട്ടിലെത്തി. അവിടെ വച്ച് മൊയ്തീൻ എ ന്നൊരാളെ പരിചയപ്പെടുത്തി, കാഞ്ചനമാലയുടെ സ്വന്തം െമായ്തീൻ. അദ്ദേഹമായിരുന്നു നിർമാതാവ്. ബേബി സാറിന് ഓകെ ആണെങ്കിൽ തന്നോട് ചോദിക്കുന്നതെന്തിന് എന്നായിരുന്നു മൊയ്തീനിക്കയുടെ മറുപടി. അങ്ങനെ ‘നിഴലേ നീ സാക്ഷി’യിൽ നായികയായി. പക്ഷേ, ആ ചിത്രം പൂർത്തിയായില്ല. എനിക്ക് ഏഴു വയസുള്ളപ്പോൾ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചുപോയി. അച്ഛനില്ലാത്തതിനാൽത്തന്നെ അമ്മ വാസന്തി ഭയങ്കര സ്ട്രിക്ട് ആയിരുന്നു. കലാരംഗത്തേക്ക് വന്നത് അ പ്രതീക്ഷിതമായാണ്. അടുത്ത വീട്ടിലെ പയ്യൻ ഡാൻസ് പഠിപ്പിക്കുന്നതറിഞ്ഞപ്പോൾ ആഗ്രഹം തോന്നി.
കമൽഹാസൻ എന്നായിരുന്നു അയാളുടെ പേര്. ചെറിയ കുട്ടികളെയാണ് കമൽ നൃത്തം പഠിപ്പിച്ചിരുന്നത്. അമ്മയോടു വഴക്കുണ്ടാക്കി ഞാനും ചേർന്നു. ഞായറാഴ്ചയാണ് ക്ലാസ്. എല്ലാ ആഴ്ചയിലും എന്റെ വയറിളക്കാനുള്ള എന്തോ മരുന്ന് അമ്മ നിർബന്ധിച്ച് കുടിപ്പിക്കും. അതിനുശേഷം പോയി നൃത്തം പഠിച്ചോ എന്നുപറയും. ഞാൻ വാശിയോടെ ചുവടു വയ്ക്കുന്നതോടെ ഛർദിക്കും. കൃത്യമായ ഇടവേളകളിൽ ഛർദിക്കുന്ന എനിക്ക് കമലഹാസൻ പേരിട്ടു, ‘വാന്തി ശാന്തി.’ വാന്തി എന്നാൽ ഛർദി എന്നർഥം. ഒരിക്കൽ കമൽഹാസനെ കാണാൻ വന്ന ശശിയേട്ടൻ എന്നെ കണ്ടു. ചോദിച്ചപ്പോൾ ‘വാന്തി ശാന്തി’ എന്നാണ് കമൽഹാസൻ പരിചയപ്പെടുത്തിയത്.- പറയുമ്പോൾ സീമയുടെ മുഖത്ത് നാണത്തോടെയുള്ള പുഞ്ചിരി.
സീമ ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാം.