Wednesday 12 June 2019 12:52 PM IST : By സ്വന്തം ലേഖകൻ

അഴുക്കു നിറഞ്ഞ് ഗ്ലാസ്, വൃത്തിഹീനമായ സാഹചര്യം; ഫുൾജാർ പിറവിയെടുക്കുന്നത് ഇങ്ങനെ; പരാതിയിൽ നടപടി

fuljar

ഫുൾ ജാർ സോഡയെക്കുറിച്ചുളള പരാതിയും സംശയവും ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ കൽപറ്റ ടൗണിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഫുൾ ജാർ സോഡ വിൽപന നടത്തുന്നതെന്ന് കണ്ടെത്തി.

സോഡ തയാറാക്കുന്ന വലുതും ചെറുതുമായ ഗ്ലാസുകൾ കഴുകുന്ന വെളളം മാറ്റാതെയും സോഡയിലേക്ക് ഇറക്കുന്ന ചെറിയ ഗ്ലാസിന്റെ അടിഭാഗം വേണ്ടത്ര വൃത്തിയില്ലാത്ത രീതിയിലുമാണ് കൈകാര്യം ചെയ്യുന്നത്. ഉപഭോക്താക്കൾക്കു ഗുണനിലവാരത്തിൽ എന്തെങ്കിലും സംശയം തോന്നുന്ന പക്ഷം അത്തരം ഭക്ഷ്യ വസ്തുക്കളും പാനീയങ്ങളും ഒരു കാരണവശാലും ഉപയോഗിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

ഫുൾ ജാർ സോഡ വിൽപന നടത്തുന്ന തെരുവോര ഭക്ഷ്യ വിൽപന സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണർ പി.ജെ. വർഗീസ് അറിയിച്ചു.  കച്ചവടക്കാർ ഭക്ഷ്യ സുരക്ഷാ ലൈസൻസ്/റജിസ്‌ട്രേഷൻ എടുക്കണം. അതു ഉപഭോക്താക്കൾ കാണുന്ന വിധം പ്രദർശിപ്പിക്കണം.

 ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കണം.  വെളളം, ഐസ് മുതലായവ ശുദ്ധവും രോഗാണുവിമുക്തവുമാക്കണം. വൃത്തിഹീനമായ ചുറ്റുപാടുകളിലും, ഈച്ച, പൊടി മുതലായവ മലിനപ്പെടുത്തുന്ന സാഹചര്യത്തിലും ഭക്ഷണസാധനങ്ങൾ ഉണ്ടാക്കരുത്. 

ജീവനക്കാർ കർശനമായ വ്യക്തി ശുചിത്വം പാലിക്കണം.  സോഡ മുതലായ ബോട്ടിൽ പാനീയങ്ങൾ നിയമാനുസൃത ലൈസൻസുളള സ്ഥാപനങ്ങളിൽ നിന്നു മാത്രം വാങ്ങുകയും, ബോട്ടിലിന് പുറത്ത് ഭക്ഷ്യ സുരക്ഷാ ലേബൽ വ്യവസ്ഥകൾ പാലിക്കുന്നുവെന്നു ഉറപ്പുവരുത്തുകയും വേണം.