മണ്ണിനടിയിലും പൊന്നോമനയെ ഗീതു നെഞ്ചോടു ചേർത്തുപിടിച്ചിരുന്നു. ജീവൻ പിടഞ്ഞു തീരുമ്പോഴും കൺമണിയുടെ കൈവിടാതെ ആ അമ്മ...ചെളിമണ്ണിനടിയിലെ രണ്ടു ദിവസം... പരസ്പരം കൈയില്‍ മുറുകെപ്പിടിച്ച നിലയില്‍ ഒന്നര വയസുകാരന്റെയും അമ്മയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയപ്പോള്‍ കണ്ടു നിന്നവരുടെ നെഞ്ച് നീറി.
ഗീതുവിന്റെ ജീവനായിരുന്നു ധ്രുവന്‍. രണ്ടു വർഷം മുമ്പാണ് ഗീതുവും ഭർത്താവ് ശരത്തും പ്രണയിച്ച് വിവാഹിതരായത്. മലപ്പുറം കോട്ടക്കുന്നില്‍ ആണ് ഇവർ വാടകയ്ക്കു താമസിച്ചിരുന്നത്.
അമ്മയും മകനും കട്ടിലില്‍ കിടക്കുമ്പോഴാണു മലയിടിഞ്ഞ് വീടിനെ തകര്‍ത്തെറിഞ്ഞ് കടന്നുപോയത്. ശരത് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇവരുടെ മൃതദേഹങ്ങള്‍ കൈകള്‍ കോര്‍ത്തുപിടിച്ച നിലയില്‍ കണ്ടെടുത്തത്. ശരത്തിന്റെ അമ്മ സരസ്വതി മണ്ണിനടിയിലെവിടെയോ ഇപ്പോഴും ഉറക്കത്തിലാണ്.
സരസ്വതിയുടെ ഭര്‍ത്താവ് സത്യന്‍ വീടിനു പുറത്തുപോയ സമയത്തായിരുന്നു അപകടം.
തന്റെ വീട്ടുകാരുടെ എതിര്‍പ്പിനിടെയാണ് ഗീതു ശരത്തിനൊപ്പം ജീവിതം തുടങ്ങിയത്. ധ്രുവന്‍ പിറന്നതോടെ എതിര്‍പ്പിന്റെ ശക്തി കുറഞ്ഞു. മകളെയും കുടുംബത്തെയും സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു മോങ്ങം സ്വദേശികളായ ഗംഗാധരനും ബിന്ദുവും. പക്ഷേ, ആ സന്തോഷ നിമിഷത്തിനു കാത്തു നിൽക്കാതെ മകനെയും നെഞ്ചോട് ചേർത്ത് ഗീതു പോയി.