പ്രണയപ്പകയുടെ പേരിൽ പെൺകുട്ടികളെ കത്തിച്ചു കുത്തിയും കൊലപ്പെടുത്തിയ സംഭവങ്ങളുടെ ഞെട്ടലിൽ നിന്നും കേരളക്കര ഇനിയു പുറത്തു വന്നിട്ടില്ല. ഇപ്പോഴിതാ പ്രണയം നിരസിച്ച പതിനാറുകാരിയെ യുവാവ് സിറിഞ്ച് കൊണ്ട് കുത്തി പരുക്കേൽപ്പിച്ച സംഭവമാണ് ഭീതിയുണർത്തുന്നത്. സിറിഞ്ചിൽ എന്തോ ദ്രാവകം ഉണ്ടായിരുന്നെന്ന പെൺകുട്ടിയുടെ മൊഴിയാണ് ഭീതിയേറ്റിയത്. പെൺകുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധന നടത്തിയെങ്കിലും കുഴപ്പമില്ലെന്നാണ് റിപ്പോർട്ട്. അതേസമയം അക്രമത്തിന് മുതിർന്ന കുമ്പനാട് കടപ്ര തട്ടേക്കാട് കുഴിയുഴത്തിൽ അശ്വിനെ (18) പൊലീസ് അറസ്റ്റ് ചെയ്തു.
മാന്നാറിലെ സ്കൂളിൽ വിദ്യാർഥികളായിരുന്ന ഇരുവരും തമ്മിൽ മൂന്നു വർഷത്തെ പരിചയം ഉണ്ടെന്നു പൊലീസ് പറഞ്ഞു. മുൻപ് പലവട്ടം യുവാവ് പ്രണയാഭ്യർഥന നടത്തിയിരുന്നെങ്കിലും പെൺകുട്ടി നിരസിച്ചിരുന്നു. ശനിയാഴ്ച രാവിലെ പരുമലക്കടവ് പാലത്തിൽ വച്ച് ഇയാൾ പെൺകുട്ടിയെ പിടിച്ചുനിർത്തി വീണ്ടും പ്രണയാഭ്യർഥന നടത്തിയപ്പോഴും പെൺകുട്ടി ഒഴിഞ്ഞുമാറി. ഇതിൽ പ്രകോപിതനായ യുവാവ് സിറിഞ്ച് ഉപയോഗിച്ചു പെൺകുട്ടിയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സിറിഞ്ച് ആറ്റിൽ കളഞ്ഞു.
പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ഓഫിസ് മാനേജ്മെന്റ് വിദ്യാർഥിയാണ് അറസ്റ്റിലായ അശ്വിൻ.