ഗുരുവായൂർ കണ്ണനു തിരുമുടിയിൽ ചൂടാൻ മയിൽപ്പീലി ചാർത്തിയ രൂപത്തിലുള്ള വജ്രകിരീടം വഴിപാടായി ലഭിച്ചു. സ്വർണത്തിൽ നിർമിച്ച് നിറയെ വജ്രങ്ങളും രത്നങ്ങളും പതിപ്പിച്ച കിരീടം അതിമനോഹരമാണ്. ഈജിപ്തിലെ കെയ്റോയിൽ ഉദ്യോഗസ്ഥനായ ഗുരുവായൂർ തെക്കേനട ശ്രീനിധി ഇല്ലത്ത് ശിവകുമാറും ഭാര്യ വൽസലയുമാണ് വഴിപാടായി കിരീടം സമർപ്പിച്ചത്. കാൽ കോടിയിലേറെ രൂപ വിലമതിക്കുന്ന കിരീടം ചെന്നൈയിലാണ് തയാറാക്കിയത്.
ഇന്നലെ പുലർച്ചെ മൂന്നിന് നിർമാല്യ സമയത്ത് കിരീടം സോപാനത്ത് സമർപ്പിച്ചു. ശംഖാഭിഷേകത്തിനു ശേഷം മേൽശാന്തി കലിയത്ത് പരമേശ്വരൻ നമ്പൂതിരി ഗുരുവായൂരപ്പ വിഗ്രഹത്തിൽ കിരീടം ചാർത്തി. ദേവസ്വം ഭരണസമിതിയംഗങ്ങളായ പി. ഗോപിനാഥൻ, എ.വി. പ്രശാന്ത്, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.