ഒരു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2018 ജൂലൈ 25ന് ആണ് ഹനാനെ കുറിച്ചുള്ള ആ വാർത്ത വന്നത്, ‘കോളജ് യൂണിഫോമിൽ മീൻ കച്ചവടം നടത്തുന്ന പെൺകുട്ടി’ അമ്മയെയും അനിയനെയും പോറ്റാനും പഠനച്ചെലവു കണ്ടെത്താനുമുള്ള ഹനാന്റെ നെട്ടോട്ടം പിന്നാലെ വാർത്തകളിൽ നിറഞ്ഞപ്പോൾ പലയിടത്തു നിന്നും സഹായമെത്തി. ഇതിനിടെ അപകടത്തിൽ നട്ടെല്ലു തകർന്ന് കിടപ്പിലായ ഹനാന്റെ ചികിത്സാചെലവുകൾ സർക്കാർ ഏറ്റെടുത്തു. ഒരു വർഷത്തിനിപ്പുറം ഹനാന്റെ ജീവിതത്തിൽ എന്താണു സംഭവിച്ചത് ? മാറിയ ജീവിതത്തെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും നേരിടേണ്ടിവന്ന വിഷമങ്ങളെ കുറിച്ചും ഹനാൻ പറയുന്നു.
ചിറകു തേടി...
പ്ലസ്ടു കഴിഞ്ഞയുടൻ എറണാകുളത്ത് കോൾ സെന്ററിൽ ജോലി കിട്ടി. ആദ്യശമ്പളം കിട്ടിയ ദിവസം ഉമ്മയെ കൂട്ടിക്കൊണ്ടുവന്ന് വർക്കിങ് വുമണാണെന്നു കള്ളം പറഞ്ഞ് ഹോസ്റ്റലിലാക്കി. എന്റെയും ഉമ്മയുടെയും ഹോസ്റ്റൽ ഫീസും ചെലവുമൊക്കെ തട്ടിമുട്ടിയേ നടക്കൂ. എന്നെ പിയാനോ പഠിപ്പിച്ച അൻവർ മാഷ് കടവന്ത്രയിലെ അനിലേട്ടന്റെ സ്റ്റുഡിയോയിൽ പരിചയപ്പെടുത്തി. ഡബ്ബിങ്ങിനും റാപ് ജിംഗിൾസ് പാടാനുമൊക്കെ അവരെന്നെ വിളിക്കും. ഇതിനു പുറമേ ജൂനിയർ ആർട്ടിസ്റ്റായും പോകും.
‘ഹലോ നമസ്തേ’ സിനിമയുടെ ഒരു ഷോട്ടിൽ മാറിയിട്ട ത് കൂട്ടുകാരിയുടെ ഡ്രസാണ്, അതെനിക്ക് ഭയങ്കര ലൂസും. എല്ലാവരും കളിയാക്കിയപ്പോൾ ആകെ വിഷമമായി. ‘ജോലി ചെയ്ത് കാശുണ്ടാക്കിയിട്ട് പഠിക്കാനാണ് ഞാൻ വന്നത്. നോക്കിക്കോ, ഈ സിനിമയിലെ നായികയെ പോലെ ഞാനും ഒരിക്കൽ സെലിബ്രിറ്റിയാകും.’ കളിയാക്കിയവരോടൊക്കെ ഞാൻ പറഞ്ഞു.
ആ വാക്ക് പടച്ചോൻ ഓർത്തുവച്ചു, കഴിഞ്ഞ വർഷം മിയ ചേച്ചിക്കൊപ്പം പുനലൂരിൽ ഒരു ഷോപ് ഉദ്ഘാടനത്തിനു ഞാ നും പോയി, സിൻഡ്രല്ലയെ പോലെയുള്ള ഉടുപ്പാണ് അന്നു ഞാനിട്ടത്.
‘ദുരൂഹമായ ആ അപകടം’
‘2018 സെപ്റ്റംബർ മൂന്നിന് ആണ് എനിക്ക് അപകടം പറ്റിയത്. ഇത്രയും ക്രൂരമായി അപകടപ്പെടുത്തിയതാരായാലും ഞാൻ ഏറെ വിശ്വസിക്കുന്ന ദൈവത്തിന്റെ പക്കലേക്ക് അതു വിട്ടു കൊടുക്കുന്നു. സെപ്റ്റംബർ രണ്ടിന് കൃത്യം അഞ്ചര മണിക്ക് കോഴിക്കോടു നിന്നു പുറപ്പെട്ട കാർ പിറ്റേന്ന് കൃത്യം ആറര മണിക്കാണ് റോഡിൽ നിന്ന് ഒരുപാട് നീങ്ങിയുളള പോസ്റ്റിൽ ഇടിച്ചത്. അപകട കാരണമായി ഡ്രൈവർ ഓരോ പ്രാവശ്യവും ഓരോ മൊഴിയാണ് നൽകിയത്. തുടർച്ചയായി വന്നു കൊണ്ടിരുന്ന ഫോൺ കോളുകൾക്ക് പതിയെ മുക്കിയും മൂളിയും അയാൾ മറുപടി പറഞ്ഞത് ആരോടാകും, അറിയില്ല. ഇതിനിടെ എന്റെ പേരിൽ സൃഷ്ടിച്ച വ്യാജ ഫെയ്സ്ബുക് പേജിന്റെ പൊല്ലാപ്പുകളും വേറെ.’