Thursday 02 July 2020 12:00 PM IST : By സ്വന്തം ലേഖകൻ

‘എന്റെ മോൻ മാത്രം തോറ്റു പോയി മാഷേ...’; അവനോടൊപ്പം തോറ്റത് ഞാനാണ്; ഹെഡ്മാസ്റ്ററുടെ കുറിപ്പ്

sslc-fail

എസ്എസ്എൽസിക്ക് വമ്പൻ വിജയശതമാനമാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. നാടെങ്ങും എപ്ലസ് നേടിയവരെ അഭിനന്ദിച്ചു കൊണ്ടുള്ള അഭിനന്ദനങ്ങൾ. ഫ്ലെക്സുകളും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളുമൊക്കെയായി ആഘോഷത്തിന്റെ പ്രതീതി. ഇതിനിടെ പരാജയപ്പെട്ട ചെറിയ ശതമാനത്തിന്റെ വേദന കാണാൻ അവരെ ആശ്വസിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ? മടപ്പള്ളി ജി. വി. എച്ച്. എസ്സ് .എസ്സിലെ പ്രാധാനാധ്യാപകൻ വിപി പ്രഭാകരൻ പക്ഷേ കാണാന്‍ ശ്രമിച്ചത് തോറ്റുപോയവന്റെ കണ്ണീരാണ്. വിജയിച്ച 434 പേരിൽ ഒരാളെയും വിളിക്കാതെ തോറ്റയാൾക്കകരികിൽ സാന്ത്വന വാക്കുകളുമായി അദ്ദേഹമെത്തി. ആ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കിട്ടപ്പോൾ നിരവധി പേർ അത് ഹൃദയം കൊണ്ടേറ്റെടുത്തു.

പ്രഭാകരൻ മാസ്റ്ററുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

"തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തിൽ. ഞാൻ അവനെ മാത്രമേ വിളിച്ചുള്ളൂ. വിജയിച്ച 434 പേരിൽ ഒരാളെയും വിളിക്കാതെ. കാരണം അവനോടൊപ്പം തോറ്റയാളിൽ ഒരാളാണ് ഞാനും. ഇപ്രാവശ്യം ആരും തോൽക്കുമെന്ന് കരുതിയിരുന്നില്ല. തോൽക്കുമെന്ന് കരുതിയവരെ നാം കൂടെ കൊണ്ടു നടന്നു. അതിൽ അക്ഷരം ശരിക്കെഴുതാൻ അറിയാത്തവരുമുണ്ടായിരുന്നു. അവരോട് കാണിച്ച കരുതൽ , സ്നേഹം പൂർണമായും അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞു.

പരാജയഭീതിയിൽ വെളിച്ചമറ്റ കണ്ണുകളിൽ കണ്ടതിളക്കം , ലൈബ്രറി മുറിയിൽ പോകുമ്പോഴൊക്കെ ഞാൻ തിരിച്ചറിഞ്ഞു. എന്തൊരു സ്നേഹത്തോടെയാണ് ടീച്ചർമാർ അവരോട് പെരുമാറിയിരുന്നത്. ഒരുപക്ഷേ ആ കുട്ടികൾ ജീവിതത്തിൽ ഈ സ്നേഹം മുമ്പ് അനുഭവിച്ചിട്ടുണ്ടാവില്ല. ഇത്ര സ്റ്റേഹവും കരുതലും നല്കാൻ ടീച്ചർക്ക് ഇതിനു മുമ്പ് ഒരവസരം ലഭിച്ചിട്ടുമുണ്ടാവില്ല. പരീക്ഷാ ദിനങ്ങളിൽ ഇവർ ഇരിക്കുന്ന ക്ലാസ് മുറികളിൽ പോവുമ്പോൾ അവരുടെ കണ്ണുകളിൽ തെളിഞ്ഞ നന്ദി സൂചകമായ നനവിന്റെ തിളക്കം. അവരുടെ അടുത്ത് പോയി തോളിൽ തട്ടിൽ പ്രശ്നമൊന്നുമില്ലല്ലോ എന്നു പറഞ്ഞപ്പോൾ നോക്കിയ നോട്ടത്തിലെ സ്നേഹം. എനിക്ക് ഇപ്പോൾ തോന്നുകയാണ് തോറ്റു പോയ ആ മോനും ഒരു പക്ഷേ എന്നെ നോക്കിയിട്ടുണ്ടാവാം. ഞാനത് കണ്ടില്ലല്ലോ? നമ്മുടെ നോട്ടത്തിൽ നിന്ന് കരുതലിൽ നിന്ന് സ്നേഹത്തിൽ നിന്ന് വിട്ടു പോയ ഒരു കുട്ടി. ഇന്നു വിളിച്ചപ്പോൾ പറഞ്ഞു: സാർ ഞാൻ ജയിക്കുമെന്ന് തന്നെയാണ് കരുതിയത്. വീട്ടിൽ ഉമ്മയില്ലേ എന്ന് ചോദിച്ചപ്പോൾ അവർ അടുത്ത വീട്ടിലാണെന്ന് പറഞ്ഞു.

കുറച്ച്കഴിഞ്ഞപ്പോൾ ഉമ്മ തിരിച്ചുവിളിച്ചു: എന്റെ മോൻ മാത്രം തോറ്റു പോയി. പരീക്ഷ കഴിഞ്ഞപ്പോൾ അവൻ ജയിക്കുമെന്നാണ് എന്നോട് പറഞ്ഞത്. ജയവും തോൽവിക്കുമിടയിൽ എന്താണുള്ളത്? വെറുതെ ചിന്തിച്ചു പോയി. നമ്മുടെ കരുതലിന്റെ എന്തെങ്കിലും ഒരു കുറവ്? അവനോടൊപ്പം തോറ്റു പോയത് നമ്മൾ കൂടിയാണല്ലോ. റീ വാല്വേഷനൽ അവൻ ജയിക്കുമായിരിക്കും അല്ലെങ്കിൽ സേ പരീക്ഷയിൽ. നൂറ് ശതമാനം ലഭിക്കുമ്പോഴാണ് എല്ലാ വിജയങ്ങളും ആഘോഷമാവുന്നത് പക്ഷേ പരീക്ഷകളിൽ പരാജയപ്പെട്ട എത്രയോ പേർ പിന്നീട് ജീവിതത്തിൽ വലിയ വിജയം ആഘോഷിച്ചിട്ടുണ്ട് എന്നും നമുക്കറിയാം . ഞാൻ അവനോട് പറഞ്ഞു, സാരമില്ല നീ നാളെ സ്ക്കൂളിൽ വാ. അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: വരാം സാർ. ഫോണിനപ്പുറത്ത് അവൻ്റെ മുഖം എനിക്ക് ശരിക്കും കാണാമായിരുന്നു."

വി.പി.പ്രഭാകരൻ
(ഹെഡ് മാസ്റ്റർ
ജി. വി. എച്ച്. എസ്സ് .എസ്സ്
മടപ്പള്ളി . )